Friday, August 31, 2012

Friday, August 31, 2012 15

ഒരു ഹൈടെക് ദുരന്തം

മാസങ്ങളായുള്ള കാത്തിരുപ്പായിരുന്നു എന്റേത് .   എല്ലായ്പ്പോഴും മുന്നില്‍ ലാപ്ടോപ് തുറന്നു വച്ചിരിക്കും. അതിന്റെ നീല സ്ക്രീനില്‍ കണ്ണും നട്ടായിരുന്നു എന്റെ ഇരിപ്പ് .  ഫെയ്സ്ബുക്കിലെ അക്കൗണ്ട്‌ കാടുപിടിച്ച് കിടന്നു.   സുഹൃത്തുക്കളുടെ റിക്വസ്റ്റും, ലൈക്കുമൊന്നും നോക്കാന്‍ മനസ്സുണ്ടായിരുന്നില്ല .  എന്റെ പ്രൊഫൈലിലെ ചിത്രത്തിന് അങ്ങിങ്ങായി നരച്ച താടി രോമങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  എന്റെ പേജ് നിറം മങ്ങി വര്‍ഷങ്ങളായി മോടികൂട്ടാത്ത പഴയ വീട് പോലെ തോന്നിച്ചു.  അവയില്‍ മാറി മറയുന്ന വിമര്‍ശനങ്ങള്‍ക്കും, ചിത്രങ്ങള്‍ക്കും ,
ചിത്രീകരണങ്ങള്‍ക്കുമൊന്നും  എന്നെ ആസ്വദിപ്പിക്കാനേ കഴിഞ്ഞില്ല. എന്റെ കണ്ണുകളെന്നും ചാറ്റ് കോളത്തിലെ അവളുടെ പേരിനു നേരെയായിരുന്നു. അവളെനിക്കയക്കാറുള്ള സന്ദേശങ്ങളിലേക്കായിരുന്നു . പക്ഷെ ഒരിക്കല്‍ പോലും അവളെ എനിക്ക് ഓണ്‍ലൈനില്‍ കാണാനായില്ല .  വീണ്ടും വീണ്ടും സ്ക്രീനിലേക്ക് തന്നെ നോക്കി ഞാന്‍ എന്നെ ശപിച്ചു കൊണ്ടേയിരുന്നു .

"ദൈവത്തിനു ഇഷ്ടമില്ലാത്തവര്‍ക്കാണോ അകാലത്തില്‍ വൈധവ്യം നല്‍കുന്നത് ?"  ഫെയ്സിബുക്കിലെ ചാറ്റ് ബോക്സിലെ അവളുടെ ചോദ്യം ഒരു നിമിഷ ത്തെക്കെന്നെ നിശബ്ദനാക്കി . മറുപടി എന്ത് പറയണമെന്ന് ഒരു പിടിയുമില്ല.  ഇനി എന്റെ ഊഴമാണ്.  എന്റെ കോളത്തിലൂടെ അവളിലേക്ക്‌  പറന്നെത്തുന്ന ഉത്തരങ്ങള്‍ക്കു വേണ്ടി കണ്ണ് തുറിച്ചു നോക്കിയിരിക്കുകയാവും അവള്‍ .  സത്യമല്ലേ, അവളുടെ ചോദ്യം .  എത്രെയോ ഉദാഹരണങ്ങള്‍ വീട്ടിലും നാട്ടിലും നിറഞ്ഞു കിടക്കുന്നു .  ഒരു ജീവനെപ്പോലും നോവിക്കാന്‍ ആഗ്രഹിക്കാത്ത , ദിവസവും അമ്പലത്തില്‍ നിവേദ്യവുമായി പൂജക്ക്‌ പോകുമായിരുന്ന രമണി ചേച്ചി അകാലത്തില്‍ ആയിരുന്നു വൈധവ്യം പേറിയത്.   എന്റെ ഗ്രാമത്തിലെ ഒരു നല്ല സ്ത്രീ ആയിരുന്നു അവര്‍ .  ആഖോഷമായിരുന്നു വിവാഹം.  ജാതകങ്ങള്‍ കൂട്ടിച്ചേര്‍ത്ത കണിയാര്‍ പറഞ്ഞത് ഇത്രയും ലക്ഷണമൊത്ത ജാതക ചേര്‍ച്ച അയാളുടെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ്.  പാതിവഴിയില്‍ രണ്ടു കുഞ്ഞുങ്ങളെയും , രമണി ചേച്ചി യെയും വിട്ടു അയാളങ്ങു പോയി. ആത്മഹത്യയായിരുന്നു !    നാവും നീട്ടി, കണ്ണ് തുറിച്ചു തൂങ്ങിയാടിയ അയാളുടെ രൂപം കുഞ്ഞുന്നാളില്‍ കണ്ടതാണെങ്കിലും ഇന്നും മുന്നിലുണ്ട്.  പുനര്‍വിവാഹത്തിന് പലരും നിര്‍ബന്ധിച്ചെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. മക്കള്‍ക്ക്‌ വേണ്ടി ജീവിച്ചു, വളര്‍ത്തി, വിവാഹം നടത്തി.  എന്ത് ത്യാഗമായിരുന്നു അത്.  ജീവിതം അവര്‍ക്ക് വെറും ശ്യൂന്യത മാത്രം ആയിരിക്കില്ലേ നല്‍കിയത്.   എന്ത് കൊണ്ടായിരിക്കണം ദൈവത്തിനു അവരോടു ഇത്രയും അരിശം തോന്നിയത് ?  ജീവിതം മനസ്സിലാവാത്ത ഒരു സമസ്യയാണെന്ന് തോന്നുന്നത് ഇങ്ങനെയൊക്കെയാണ്.

ചാറ്റ് കോളത്തില്‍ ചോദ്യചിഹ്നങ്ങള്‍ നിറയുന്നു.  അവയുടെ ദൈര്‍ഖ്യത്തിനും  കൃത്യമായ സമയത്തിന്റെ അതിര്‍വരമ്പുകള്‍ ഉണ്ട്.  ചിലപ്പോള്‍ ഒരു ദീര്‍ഖനിശ്വാസത്തിന്റെ, കൈവേഗതയുടെ,   എന്ത് വേഗത്തിലായിരുന്നു നമ്മുടെ സന്ദേശങ്ങളുടെ കൈമാറലുകള്‍ .  ഒരിക്കലും നീണ്ട നിശബ്ദതയ്ക്ക്  സ്ഥാനമുണ്ടായിരുന്നില്ല.  കൊടുക്കല്‍ വാങ്ങലുകളുടെ ഒരു കൈക്കളിയായിരുന്നു.    ടൈപ് അറിയാത്ത ഞാന്‍ കീബോര്‍ഡില്‍ വിരലുകള്‍ പായിച്ചത് മനസ്സിനൊപ്പമായിരുന്നു.   ഉള്ളില്‍നിന്നും സ്ക്രീനിലേക്ക് ഇറങ്ങി വരുന്ന അക്ഷരങ്ങള്‍ എല്ലാം സാന്ത്വനവും  സ്നേഹവും കുതിര്‍ന്നവയായിരുന്നു.  അതിനൊരിക്കല്‍  അവളിങ്ങനെ മറുപടി എഴുതി.

"നീയെനിക്കെന്തു സമാധാനം ആണെന്നോ ,  നിന്റെ വാക്കുകള്‍ക്കു എന്തു മാന്ത്രികതയാണെന്നോ ... ഒരു മജീഷ്യനെപ്പോലെ  അവയെന്നെ മാനത്തെക്കുയര്‍ത്തുന്നു,  ഭാരമില്ലാത്ത പഞ്ഞിക്കെട്ടുപോലെ പൊങ്ങിപൊങ്ങിയങ്ങിനെ ".

ഏതോ സിനിമയുടെ വാചകങ്ങള്‍ക്ക്  കടപ്പാടുണ്ടെന്നു എഴുതിയ എന്റെ മറുപടിക്ക് ചാറ്റിലെ  മുഖ സൂചകങ്ങള്‍ നിരന്നു നിന്ന് കോപ്രായങ്ങള്‍ കാണിച്ചു.   ശരീരമില്ലാത്ത ഭാവങ്ങളുടെ മുഖങ്ങള്‍ അന്നൊരുപാട് ചിരിച്ചു.   മറുതലക്കല്‍ അവളുടെ ചിരി ഞാനും കണ്ടു.   പാതി പല്ലുകള്‍ പുറത്തുകാട്ടിയുള്ള അവളുടെ ചിരി വീഡിയോ ചാറ്റിലൂടെ എനിക്കെന്നും ഹരമായിരുന്നു.  എല്ലാ വെള്ളിയാഴ്ച്ചകളും ഞങ്ങള്‍ക്ക് പെരുന്നാള്‍ ആയിരുന്നു.   അബുദാബിയിലെ ഫ്ലാറ്റിന്റെ ബാല്ക്കണിയിലിരിക്കുന്ന  എന്നെ സ്നേഹസന്ദേശങ്ങള്‍ കൊണ്ടു അവള്‍ എന്നും ഊട്ടിയിരുന്നു.  ആ വാക്കുകള്‍ കുളിര്‍മഴയായി ഉതിര്‍ന്നു വീണു,  ഞാനതില്‍ കുളിച്ചു ഈറനണിഞ്ഞു ദൂരേക്ക്‌ നോക്കി നില്‍ക്കുമായിരുന്നു.   കണ്ണെത്താത്ത ദൂരേക്ക് ... ഞങ്ങള്‍ ഞങ്ങളുടെ ലോകത്തായിരുന്നു.    അവിടെ ഫ്ലാറ്റും മുറിയുമില്ല, വലിയ വലിയ കെട്ടിടങ്ങളില്ല.  ലാപ്ടോപ്പിന്റെ ചെറിയ സ്ക്രീന്‍ ചിലപ്പോള്‍ പൂന്തോട്ടമായി , കടല്‍പ്പരപ്പായി , നീണ്ടു കിടക്കുന്ന പരവതനിരകളായി, തെങ്ങിന്‍ തോപ്പുകളായി, മരുഭൂമിയായി , മരുപ്പച്ചയായി, വെള്ളച്ചാട്ടമായി അതിലൂടെ ഞങ്ങള്‍ കൈകോര്‍ത്തു നടന്നു.   മരുഭൂമിയുടെ പൊടിക്കാറ്റേറ്റ്  തളര്‍ന്നു.  മുഖത്ത് അടര്‍ന്നു വീണ വിയര്‍പ്പു കണങ്ങള്‍ തുടച്ചു പരസ്പരം വാരിപ്പുണര്‍ന്നു.  ഹായ് എന്നാ വാക്കിന്റെ വലിപ്പം അറിഞ്ഞവരായിരുന്നു ഞങ്ങള്‍ .   അലസമായ രാത്രികളില്‍ ആ വാക്കിലായിരുന്നു തുടക്കം.  പിന്നെ ആ വാക്കുകള്‍ക്കു വേണ്ടി കാത്തിരുന്നു, കഥകള്‍ പറഞ്ഞു.   സിനിമാ ചര്‍ച്ചയായി , സാഹിത്യം, കവിത എല്ലാത്തിനെ ക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ടായിരുന്നു അവള്‍ക്കു.  എന്റെ പല സംശയങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കി, നന്നായി വായിക്കുമായിരുന്നു.   പിന്നെ പിന്നെ അവളുടെ കഥ പറഞ്ഞു.  

22 വയസ്സിലായിരുന്നു വിവാഹം, ഗള്‍ഫില്‍ ഒരു കമ്പനിയില്‍ എന്‍ജിനീയര്‍ ആയിരുന്നു വരന്‍ .  വിവാഹം കഴിഞ്ഞ അവര്‍ നേരെ അബുദാബിയിലേക്ക്.   സുഖകരമായിരുന്നു ജീവിതം,  ആറൂ വര്‍ഷം എത്ര വേഗത്തിലായിരുന്നു കടന്നു പോയതെന്ന് പറഞ്ഞു അവള്‍ നെടുവീര്‍പ്പിട്ടുതിന്റെ ചൂട് ഇന്നലെ പോലെ എന്റെ മുഖത്തുണ്ട്‌.  അവര്‍ക്ക് ഒരു പെണ്‍കുഞ്ഞായിരുന്നുണ്ടായിരുന്നത്.  ഒരു ദിവസം ഓഫീസില്‍ തല ചുറ്റി വീണ അവളുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തു, രണ്ടു ദിവസത്തിന് ശേഷം മരണം നടന്നു.   അറ്റാക്കായിരുന്നു.   കൃത്യമായി വ്യായാമവും , ഭക്ഷണ ക്രമീകരണവും ഉള്ള ആളായിരുന്നു.  എന്നിട്ടും.....

"ഹലോ ..."

അസഹ്യതകളുടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി , രക്തം വാര്‍ന്നു പോകുമെന്ന ഘട്ടമായി.  ഞാന്‍ വീഡിയോ ചാറ്റില്‍ ക്ലിക്ക് ചെയ്തു.  നീല ഫ്രെയ്മില്‍ അവളുടെ മുഖം പ്രത്യക്ഷമായി - പുഞ്ചിരിയില്ല.  കനപ്പിച്ച ഗൌരവമായിരുന്നു.  ചിരിച്ചു കൊണ്ടുള്ള എന്റെ മുഖത്തോട് അവള്‍ക്കു കൂടുതല്‍ അരിശം തോന്നിയിരിക്കണം.

"ഈ ഇടവേളകള്‍ എത്ര അസഹ്യമാണെന്നറിയുമോ ?"
"ഊം ..."
"കടന്നലുകളെ ഓര്‍മ്മപ്പെടുത്തുന്ന ഈ മൂളലുകള്‍ "
ഞാന്‍ ചിരിച്ചു.
മുറിയില്‍ കനം തിങ്ങുന്ന ഇരുട്ടില്‍ ഞാനും സ്ക്രീനില്‍  അവളും ഉറങ്ങാതെ കാത്തിരിക്കുന്നു.  പാതിരാവും പകലും ഞങ്ങള്‍ക്കൊരുപോലെ ആയിരുന്നു. അടുത്തു കട്ടിലില്‍ കിടന്നുറങ്ങുന്നവരുടെ കൂര്‍ക്കം വിളി കേട്ട് അവള്‍ ചിരിച്ചു.  ഗാഡമായ് ഉറങ്ങുകയും മറ്റുള്ളവരെ ഉറക്കാതിരിക്കുകയും ചെയ്യുന്നവര്‍ !  ഇരുട്ടിനു പിന്നെയും കനം  കൂടി വന്നു.   നേരത്തെ എഴുനേറ്റാലെ  പ്രഭാത കാര്യങ്ങളൊക്കെ ഭംഗിയായി നടക്കൂ.  ഇല്ലെങ്കില്‍ ടോയ് ലെറ്റിനു മുമ്പില്‍ ക്യൂ നിന്ന് മുഷിയും .  രാവിലെ എല്ലാവര്‍ക്കും  ധ്രിതിയാണ്.  ഈ ധ്രിതിയും ആത്മാര്‍ഥതയും നമ്മുടെ നാട്ടില്‍ കാണിച്ചിരുന്നെങ്കില്‍ എന്നേ  നമ്മുടെ നാട് നന്നായേനെ എന്ന് തോന്നിപ്പോകാറുണ്ട്.

ഉറക്കം വരാതെ അവളെ തന്നെ മിഴിച്ചു നോക്കി.  അവള്‍ പലതും പറയുന്നു.   ആ മിഴികളിലേക്കു തന്നെ നോക്കി ഞാന്‍ കിടന്നു.  അവളുടെ കണ്ണുകളില്‍ വിരിയുന്ന ആശയുടെ ആഴപ്പരപ്പിലൂടെ ഞാന്‍ എങ്ങോട്ടെന്നറിയാതെ നീന്തി.

പറഞ്ഞു പറഞ്ഞു അവള്‍ ഉറങ്ങിപ്പോയെക്കുമെന്നു തോന്നി, ആ കണ്ണുകള്‍ പതുക്കെ അടയുന്നുണ്ടായിരുന്നു ... ഉറക്ക ക്ഷീണം അവളെ കീഴ്പ്പെടുത്തിയിരുക്കാം.... ആ വാക്കുകളില്‍ വേദനയുടെ തരിമ്പുകള്‍ കയറി വരുന്നത് പോലെ തോന്നി,  കണ്ണുകള്‍ ഇറുക്കി അടക്കുന്നു.  എന്റെ കാലുകളിലൂടെ അറിയാതെ എന്തോ ഇരച്ചു കയറിയതുപോലെ.... അവള്‍ക്കെന്തോ സംഭാവിക്കുന്നോവോ ?!  ഇടതു കൈകൊണ്ടു നെഞ്ഞമര്‍ത്തിപ്പിടിച്ചു കൊണ്ടു കസേരയില്‍ നിന്നും താഴേക്കു വീണു.   എന്താണ് സംഭവിക്കുന്നത്‌ ?  ഞരങ്ങുന്ന ശബ്ദം കാതില്‍ വന്നലച്ചു.   മുറിയില്‍ ശബ്ദം കേട്ടന്നപോലെ ആരൊക്കെയോ ഓടി വന്നു,  സ്ക്രീനില്‍ അവ്യക്തമായ രൂപങ്ങള്‍ .  ശബ്ദിക്കാനാവാതെ ഞാന്‍ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.  പിന്നെപ്പിന്നെ സ്ക്രീനിന്റെ നിറമാകെ മാറി ചുവപ്പായി....  പച്ചയായി... ആകെ ഭീദിതമായി അതെന്നിലെക്കരിച്ചിറങ്ങി.  എന്റെ മുന്നിലിരുന്നു ലാപ്ടോപ് വിറച്ചുകൊണ്ടിരുന്നു .  വിറച്ചു, വിറച്ചു, അത് താഴേയ്ക്ക് വീണു പൊട്ടിച്ചിതറി.  പിന്നെ ചോര പോലെ ഒലിച്ചിറങ്ങി, അതിന്റെ നനുത്ത നനവ്‌ എന്റെ കാല്‍ത്തലപ്പിലൂടെ മേലാസകലം പടര്‍ന്നു കയറി.....

ഞാനിന്നും കാത്തിരുപ്പാണ് .... ലാപ്ടോപ്പിന്റെ സ്ക്രീനിലേക്ക് കണ്ണും നാട്ട് ....

വിനോദ് പട്ടുവം 
Email:kunnoolji@gmail.com                                                                   







Monday, August 27, 2012

Monday, August 27, 2012 2

പ്രവാസിയുടെ ഓണം

ഓണത്തിന്നോര്‍മ്മകളോടിക്കളിക്കുന്ന
ഓണാട്ടുകരയിലെ ഓണനിലാവിന്‍ -
ചെലോത്തയെന്‍വധു ഓര്‍മ്മകള്‍ കോര്‍ക്കുന്നു ;
ചിങ്ങവും കന്നിയും അന്യമാം ദേശത്ത്

ഓണത്തിന്‍ തുയിലുണര്‍ത്തുന്ന പൊന്നത്തം
കലണ്ടറിന്‍ താളില്‍ തെരെഞ്ഞൊന്നറിയവേ
എത്രനാള്‍ മുറ്റത്ത്‌ പൂക്കളമിട്ടൊരീ-എന്‍
സഖിക്കിവിടെയും പൂക്കളം തീര്‍ക്കണം

അത്തക്കളത്തിന് തിരുമുറ്റമില്ല
വല്ലം മെനഞ്ഞിടാന്‍ തെങ്ങോലയില്ല
ഒരു പൂച്ചെടിയെങ്ങോ കണ്ടുമറന്നീല
എവിടെപ്പോകേണ്ടു  പത്തുപൂക്കള്‍ക്കായ്‌ !

പൂത്തുമ്പിയില്ലിവിടെ, തുമ്പക്കുടമില്ല
ഓണവില്ലില്ലിവിടെ, ഓണനിലാവില്ല
മരമില്ലോരോരൂഞ്ഞാല്  കെട്ടിയോന്നാടുവാന്‍
മനതാരിലോര്‍മ്മകളൂയലാടുന്നു

കൂട്ടരിലാരോ പറഞ്ഞതായോര്‍ക്കുന്നു
കിട്ടുമത്രേ "ഓണം" കിറ്റുകളിലായ്
അലഞ്ഞുവല്ലോ മലയാളിക്കടകളില്‍
അത്തപ്പൂക്കളം വാങ്ങീടുവാനായ്

ചൊല്ലി ആരാഞ്ഞതിനുത്തരമിങ്ങനെ :
"വന്നു പാലക്കാടന്‍ മട്ടയരി പിന്നെ
പാലട, പപ്പടം, കോമഡിസീഡിയും
എത്തിയിട്ടില്ലത്തപ്പൂക്കളം മാത്രം
എത്തും റെഡിമെയ്ഡ്  മാവേലിക്കൊപ്പം"

സാന്ത്വനിപ്പിച്ചെന്‍പ്രിയസഖിയിങ്ങനെ:
"പ്രിയനുമായുള്ള ദിനങ്ങളോരോന്നും
എന്‍ മനസ്സില്‍ തിരുവോണമല്ലേ
സ്നേഹത്തിന്‍ പൂക്കളം തീര്‍ത്തു നമുക്കെന്നും
ജീവിതം പൊന്നോണമാക്കിമാറ്റാം".

നന്ദകുമാര്‍ വള്ളിക്കാവ് 
Email : nandubindu@rediffmail.com

Monday, August 13, 2012

Monday, August 13, 2012 6

ജീവിത നൗക

ആകെ ഒടിഞ്ഞൊരു തുഴയുമായ് ഞാനിന്ന് ...
ആഞ്ഞു തുഴയുന്നിതക്കരെയെത്തുവാന്‍ !!
ആകെ തളര്‍ന്നു ഞാന്‍ ദൂരേക്ക് നോക്കുമ്പോള്‍ ...
മറുകര ഒത്തിരി ദുരെയല്ലോ !!

കാലങ്ങളായി ഈ വഞ്ചി തുഴഞ്ഞിട്ടും ...
കരകാണാ കടലില്‍ ഞാന്‍ ഏകനല്ലോ !!
തുഴയെത്ര നീട്ടിയെറിഞ്ഞിട്ടും ഈ വഞ്ചി ...
ദിശയറിയാതിന്നു മുഴറിടുന്നു !!

കാറ്റത്തും മഴയത്തും  ഉലയുമീ തോണിയെ .....
കാത്തുരക്ഷിക്കുവാന്‍ ആരുമില്ലാ !!
അമിത ഭാരത്താലുലയുമീ  തോണിയില്‍ .....
യാത്രയ്ക്കായുള്ളവര്‍ എന്‍ പ്രീയര്‍ മാത്രം !!

ആഴക്കടലില്‍ ഒരുവേള മുങ്ങിടാമെങ്കിലും .....
ആവില്ലെനിക്കിതില്‍ ആരേം ഉപേക്ഷിപ്പാന്‍ !!
മരണഭയമതൊട്ടുമില്ലെനിക്കെങ്കിലും .....
മരണത്തെ ആട്ടി അകറ്റുവാനാശിക്കും ഞാനിന്ന് !!

കൈകാല്‍ കുഴഞ്ഞു പിടഞ്ഞു മരിക്കിലും .....
ഒരുമാത്ര മുന്‍പില്‍ ഞാന്‍ മരുകരയെത്തണം !!
മറുകരയെത്തി നിവര്‍ന്നൊന്നു നില്‍ക്കണം .....
മരണത്തെ പിന്നൊന്നു മാടി വിളിക്കണം !!

മോഹങ്ങളെല്ലാം നടക്കില്ല എങ്കിലും .....
മോഹിക്കും ഞാനെന്നും നല്ലൊരു നാളെയ്ക്കായി !!
മോഹിക്കും ഞാനെന്നും നല്ലൊരു നാളെയ്ക്കായി !!!

രതീഷ്‌ 

Friday, August 10, 2012

Friday, August 10, 2012 11

എന്റെ ടൈഗര്‍

ഉണ്ണീ ... ഇതാ നോക്കിയേ .... എന്താണ് അച്ഛന്‍ കൊണ്ട് വന്നതെന്ന് !
അച്ചന്റെ വിളി കേട്ട് ഉണ്ണി ആകാംക്ഷയോടെ ഓടി വന്നു.
എന്താ അച്ഛാ ..... എന്താണ് കൊണ്ടു വന്നത് ?
ദാ.... നോക്കിയേ .. ഒരാനാ .....
എവിടെ ?
അതാ വീടിന്റെ  വടക്ക് ഭാഗത്ത്‌ ....
ഉണ്ണി കേട്ട പാതി കേള്‍ക്കാത്ത പാതി വീടിന്‍റെ വടക്ക് ഭാഗത്തേക്ക് ഓടി.  

എന്റമ്മോ ?  അവന്‍ അവിടെ ചെന്നതും ഉച്ചത്തില്‍ അലറി.  ഒരു കറുത്ത  പട്ടി കിടക്കുന്നു!  പട്ടി ഉണ്ണിയെ നോക്കി കുരച്ചു.   ബൌ .... ബൌ.... 


ഉണ്ണി പോയത് പോലെ തിരികെ ഓടി അച്ഛന്റെ അടുത്ത് വന്നു,  അച്ഛാ.. അതൊരു നായ അല്ലെ ?
അത് വെറും നായ അല്ല മോനെ.... ടൈഗര്‍ !,  ടൈഗര്‍ ആണത്.   ഇന്ന് മുതല്‍ അവന്‍ നമ്മുടെതാണ്‌... ........

കൊള്ളാം... ഉള്ളില്‍ ഭയം ഉണ്ടായിരുന്നെങ്കിലും ഉണ്ണി പറഞ്ഞു.  പിന്നെ സാവധാനം ടൈഗറിന്റെ അടുത്ത് ചെന്നു .

എടാ ... ടൈഗര്‍   ..... നീ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ !  സാരമില്ല .. ഇനി എന്നെ പേടിപ്പിക്കരുത്.  ഞാന്‍ നിനക്ക് ഇറച്ചിയും മീനും ഒക്കെ തരാം . കേട്ടോ ?
ബൌ.... ബൌ....  നായ സ്നേഹത്തില്‍ കുരച്ചു.

ഉണ്ണിക്കു സന്തോഷം ആയി.  കുറച്ചു നാളായി വിചാരിക്കുന്നു ഒരു നായ ഉണ്ടായിരുന്നെങ്കില്‍ എന്ന്.   അപ്പുറത്തെ കുട്ടന്റെ വീടിലും ഉണ്ടൊരു നായ.   പട്ടിയെയും കൊണ്ടു നടക്കുമ്പോള്‍ എന്താണ് അവന്റെ ഒരു ഗമ.   ഇനി ഞാന്‍ വിട്ടു കൊടുക്കില്ല.  എനിക്കുണ്ടല്ലോ എന്റെ ടൈഗര്‍ !!!!

അച്ഛാ ... ഈ ടൈഗര്‍ നമ്മളെ കടിക്കുമോ ? ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു.
ഇപ്പോള്‍ ചിലപ്പോള്‍ കടിചെന്നിരിക്കും.   അവനൊന്നു മെരുങ്ങട്ടെ..... പിന്നെ കടിക്കില്ല.

നാളുകള്‍ പലതു കഴിഞ്ഞു.  ഉണ്ണിയും ടൈഗറും നല്ല കൂട്ടുകാരായി മാറി.  സ്കൂള്‍ വിട്ടു വന്നാല്‍ ഉണ്ണി ടൈഗറിന്റെ കൂടെ തന്നെ. അവന്‍ ടൈഗറിനു തന്റെ ഭക്ഷണത്തില്‍ നിന്നും ഒരു വിഹിതം എന്നും കൊടുക്കും.  ഇറച്ചി അവന്‍ കഴിചില്ലേലും ടൈഗറിനു കിട്ടണം.  ഇല്ലേല്‍ അവന്‍ അച്ഛനോട് പരാതി പറയും.  അച്ഛാ ഇത് കണ്ടോ നമ്മുടെ ടൈഗര്‍ .... തളര്‍ന്നു വയര്‍ ഒട്ടിയിരിക്കുന്നു.  വൈകുന്നേരം അവനു ഇറച്ചി എന്തായാലും കൊണ്ടു വരണം. 

                        ......... ........     .......... ........... ........... .............

അങ്ങനെ ഇരിക്കെ ഒരു ദിവസം മീന്‍ വെട്ടിയതിന്റെ അവശിഷ്ടങ്ങള്‍ തിന്നുകയായിരുന്നു ടൈഗര്‍... . ഉണ്ണി നോക്കുമ്പോള്‍ അതിനിടയില്‍ മുറി കത്തി കണ്ടു.   ഈശ്വര... ടൈഗര്‍ അറിയാതെ അതില്‍ കടിച്ചു പോയാല്‍ അവന്റെ വായ മുറിയില്ലേ..  ഉണ്ണി വേഗം ചെന്ന് കത്തി അവിടുന്ന് മാറ്റാന്‍ ശ്രമിച്ചു.   തീറ്റയില്‍ മുഴുകിയിരുന്ന   ടൈഗര്‍  പെട്ടെന്നുള്ള ഉണ്ണിയുടെ പെരുമാറ്റം കണ്ട് ..... അവന്റെ കൈ തന്റെ വായക്കടുത്തെക്ക് വരുന്നത്  കണ്ടു ... പെട്ടെന്ന് ഉണ്ണിയുടെ കൈക്ക് കടന്നു കടിച്ചു.  എല്ലാം പെട്ടെന്നായിരുന്നു.  ഉണ്ണിയുടെ കൈ ചെറുതായി മുറിഞ്ഞു.   അവന്‍ വേദനകൊണ്ട് ഉറക്കെ കരഞ്ഞു .... അമ്മേ.......  ഒന്നും അറിയാതെ പട്ടിയും കുര ച്ചു..... ബൌ ... ബൌ.....

ഉണ്ണിയുടെ അമ്മ ഓടി വന്നു .... അയ്യോ മോനെ എന്ത് പറ്റി ?. കയില്‍ രക്തവുമായി നില്‍ക്കുന്ന ഉണ്ണിയെ കണ്ടു അമ്മ വേവലാതി പെട്ടൂ   .  അടുത്തിരുന്ന വടിയെടുത്തു ടൈഗറിനെ അടിച്ചോടിച്ചു.   നാശം പിടിച്ച സാധനം... ഈശ്വരാ ഞാന്‍ ഇനി എന്ത് ചെയ്യും ?

വിവരം അറിഞ്ഞ ഉണ്ണിയുടെ അച്ഛന്‍ ഓടി വന്നു ഉണ്ണിയെയും കൂട്ടി ഉടനെ  ആശുപത്രിയില്‍ പോയി.
മുറിവിനു മരുന്ന് വെച്ച് കെട്ടി..പേ ക്കുള്ള  ഇന്ജെക്ഷ്യനും   എടുത്തു ഉണ്ണിയും അച്ഛനും തിരിച്ചു വന്നു.

തിരിച്ചു വരുമ്പോള്‍ ഉണ്ണി കണ്ടു.. ....തന്റെ ടൈഗറിനെയും കൊണ്ടു തന്റെ  ഒരകന്ന ബന്ധുവായ പുരുഷുവേട്ടന്‍ പോകുന്ന!.

ഉണ്ണി കരഞ്ഞു കൊണ്ടു പറഞ്ഞു.   അച്ഛാ... നമ്മുടെ ടൈഗറിനെ കൊണ്ടു പോകുന്നു.... വേണ്ടാന്നു പറയൂ അച്ഛാ..... ടൈഗര്‍/......... .............. ടൈഗര്‍.... ... അവന്‍ ഉച്ചത്തില്‍ വിളിച്ചു.

ഉണ്ണിയെ പിരിയാന്‍ ടൈഗറിനും പറ്റില്ല.. അവന്‍ ഉച്ചത്തില്‍ കുരച്ചു... ബൌ... ബൌ.....

പുരുഷുവേട്ടന്‍ ടൈഗറിനെ വലിച്ചു കൊണ്ടു പോയ്യി.  പാവം ടൈഗര്‍ കുരച്ചു കൊണ്ടേ യിരുന്നു..... മറു വശത്ത് ഉണ്ണിയും ഉച്ചത്തില്‍ കരഞ്ഞു.... അച്ഛാ.... പ്ലീസ് ... ടൈഗറിനെ കൊണ്ടു പോവല്ലേ.

മോനെ ടൈഗറിനെ മരുന്നു കൊടുക്കാന്‍ കൊണ്ടു പോകുവാ.... രണ്ടു ദിവസം കഴിഞ്ഞു അവനിങ്ങെ ത്തും ....  അച്ഛനും ടൈഗറിനെ ഇഷ്ടമല്ലേ.....  മോന്‍ പേടിക്കേണ്ട... അച്ഛന്‍ ഉടനെ തന്നെ ടൈഗറിനെ കൊണ്ടു വരും.

ദിവസം... ഒന്ന്... രണ്ടു.... ആഴ്ചകളായി... പക്ഷെ ടൈഗര്‍ തിരിച്ചു വന്നില്ല.... ഉണ്ണിക്കു മുന്‍പുണ്ടായിരുന്ന ഉഷാര്‍ ഒക്കെ പോയി.

അങ്ങനെ യിരിക്കെ ഒരു ദിവസം ഉണ്ണി കൂട്ട് കാരോടോത്ത്  കളിക്കുകയായിരുന്നു.   അപ്പോള്‍ അതാ.. തന്റെ ടൈഗര്‍ ദൂരത്തു കൂടെ കുരച്ചു കൊണ്ടു ഓടുന്നു ......

എന്ത് പറ്റി അവനു....? എന്തിനാണ് അവന്‍  ഇങ്ങനെ ഓടുന്നത് ?

അപ്പോഴാണ്‌ ഉണ്ണി  കണ്ടത്.. തൊട്ടു പുറകെ ....  പട്ടി  പിടുത്തക്കാരന്‍ തന്റെ  വലയുവമായി ടൈഗറിന്റെ പുറകെ....

ഇശ്വരാ ... എന്റെ ടൈഗറിനെ  പട്ടി  പിടുത്തക്കാരന്‍ പിടിക്കുമോ ? ഉണ്ണി വേവലാതി പെട്ടു.

ഓടു വില്‍ ആ  പട്ടി പിടുത്തക്കാരന്‍ ടൈഗറിനെ പിടിച്ചു .. അവന്റെ കഴുത്തില്‍ തന്റെ വലയം ഇട്ടു മുറുക്കി.    ടൈഗര്‍ ശ്വാസത്തിന് വേണ്ടി പിടച്ചു.....  അത് പ്രാ വേദനയുമായി ഉറക്കെ കരഞ്ഞു.  ബൌ.... ബൌ...ബോഓ.... മൂഊഊ മൂഉ....

പെട്ടെന്ന് ടൈഗറിന്റെ ശബ്ദം നിലചൂ.....  ചരിഞ്ഞു  തറയില്‍ വീണു.....

ഉണ്ണി സങ്കടം അടക്കാന്‍ പറ്റാതെ ഉറക്കെ കരഞ്ഞു...... ടൈഗര്‍.......... ..... ടൈഗര്‍..... ..... എന്റെ ടൈഗര്‍.......... .....ആ പാവം പിഞ്ചു കുഞ്ഞിന്റെ  ശബ്ദം അടുത്തുള്ള പാറ ക്കെട്ടുകളില്‍ തട്ടി പ്രധിദ്വനിച്ചു ......  ടൈഗര്‍......... .....നിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ ..... 
ശുഭം .   
വിനോദ് ചിറയില്‍

Thursday, August 09, 2012

Thursday, August 09, 2012 4

ഹോജ കഥകള്‍ - 1

ഹോജയും കത്തെഴുത്തും 

ഹോജയുടെ ഗ്രാമത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ആള്‍ ഹോജ ആയിരുന്നു.  എന്ന് വെച്ചാല്‍ ഹോജയുക്ക് അത്യാവശ്യം എഴുതാനും വായിക്കാനും അറിയും, അത്രമാത്രം.  നാട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും ഒരു കത്ത് എഴുതണമെങ്കില്‍ ഹോജ മാത്രമാണ് ശരണം, ഒരിക്കല്‍ ഗ്രാമ വാസിയായ ഒരാള്‍ അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന മകന് ഒരു കത്തെഴുതുവാന്‍ ഹോജയെ കാണാനെത്തി.

ഹോജാ... കുറച്ചു കാലമായി മകന്റെ വിവരം ഒന്നും ഇല്ല , ഒരു കത്തെഴുതണം.

ഒന്നാലോചിച്ചിട്ട് ഹോജ പറഞ്ഞു .... നിങ്ങള്‍ ഒരാഴ്ച കഴിഞ്ഞു വരൂ... എന്റെ കാലിനു നല്ല സുഖം ഇല്ല.  

ആശ്ചര്യപ്പെട്ടു കൊണ്ട്  ഗ്രാമവാസി ചോദിച്ചു ... ഹോജ കത്തെഴുതുന്നത് കൈ കൊണ്ടല്ലേ ?  അതിനു കാലുമായി എന്ത് ബന്ധം ?

നിങ്ങള്‍ക്കറിയില്ല .... ഞാന്‍ എഴുതിയ കത്ത് വായിക്കാന്‍ എനിക്കെ പറ്റൂ.  അപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ കത്തയച്ചാല്‍ ആ കത്ത് വായിക്കാന്‍ എനിക്ക് തന്നെ അടുത്ത ഗ്രാമത്തില്‍ പോകേണ്ടി വരും.  അത് കൊണ്ട് എന്റെ കാലു ശരിയാവട്ടെ , എന്നിട്ട് കത്തെഴുതാം .