Saturday, January 09, 2016

Saturday, January 09, 2016 8

സർപ്പക്കാവിൽ തിരി തെളിയുമ്പോൾ -4

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.   സന്ദർഭത്തിൽ ശ്രീ അജിത്പി. നായർ നിരവധി സർപ്പകാവുകൾ സന്ദർശിച്ചു - ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടുതൽ അറിഞ്ഞു തയ്യാറാക്കിയ ലേഖനം പാഴാകില്ല എന്നാ വിശ്വാസത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു .

TEAM THUMBAPPOO


സർപ്പപൂജകൾ

നൂറും പാലും കൊടുക്കൽ ചടങ്ങ്

നാഗാരാധനയുടെ  ഒരു ഭാഗമാണ് നൂറും പാലും കൊടുക്കൽ ചടങ്ങ്‌ .വര്ഷം തോറും കന്നിമാസത്തിലെ  ആയില്യം നാളിൽ സർപ്പകാവുകളിലെയും  ക്ഷേത്രങ്ങളിലെയും  പ്രധാന ചങ്ങാണിത് .മഞ്ഞൾ പ്പൊടി അരിപ്പൊടി,അവൽ ,മലര്,അപ്പം,ഇളനീർ,കൂവനൂറ്‌ ,തുടങ്ങിയവ ഒരു ഇളകുംബിളിലോ തൂശനിലയിലോ വച്ചാണ് പൂജ നടത്തുന്നത്.നാഗാരാധനയുടെ ഭാഗമായി  പാമ്പിൻ തുള്ളൽ കുറുന്തിനിപ്പാട്ട്,തുടങ്ങിയ ചടങ്ങുകളിലും നൂറും പാലും നടത്തുന്നു .



പാമ്പിൻ തുള്ളൽ
  
സർപ്പ പ്രീതിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി പണ്ട് തറവാടുകളിൽ നടത്തി വന്നിരുന്ന പ്രധാന കർമ്മമായിരുന്നു പാമ്പിൻ തുള്ളൽ.കന്നി മാസത്തിലെ ആയില്യം മുതൽ വിഷുവരെയാണ് ഇതിന്റെ കാലം.
നായർ സമുദായത്തിൽ സാധാരണ നടത്തി വന്നിരുന്ന ചടങ്ങ് അപൂർവമായി നമ്പൂതിരി  ഗൃഹങ്ങളിലും  കാണാമായിരുന്നു.മൂന്നു കൊല്ലത്തിലോരിക്കലെങ്കിലും ഒരു തറവാടിൽ പാമ്പിൻ തുള്ളൽ നടത്തണമെന്നുണ്ട് .

പാമ്പിൻ തുള്ളലിലെ  ആചാര്യൻമാർ  പുള്ളുവൻമാരാണ്.അവരാണ് ദിവസം നിശ്ചയിക്കുന്നതും.മൂന്നു ദിവസവും ഏഴു ദിവസവും നീണ്ടു നില്ക്കുന്ന തുള്ളലുകളുണ്ട്.


പാമ്പിൻ  തുള്ളലിലെ ആദ്യ ചടങ്ങ് പന്തലീടൽ ആണ്.പന്തലിനു മുകളിൽ ചുവന്ന പാട്ടുകൊണ്ട് വിദാനിചു കുരുത്തോല തൂക്കി അലങ്കരിക്കുന്നു.നിലം മെഴുകി വൃത്തിയാക്കിയ ശേഷം പാമ്പിന്റെ രൂപത്തിൽ കളം വരയ്ക്കുന്നു.അരിപ്പൊടി ,മഞ്ഞൾ ,കരി  മുതലായവയാണ്  കളം വരയ്ക്കാൻ ഉപയോഗിക്കുന്നത്.

പുള്ളുവന്മാർ കളം വരയ്ക്കുമ്പോൾ പുള്ളുവത്തി നാഗോല്പ്പതി പാടും.അടുത്ത ഇനം ഗണപതി പൂജയാണ്.പന്തലിൽ വിളക്കും കർപ്പൂരവും കത്തിക്കുകയും ചെയ്യുന്നു.വീട്ടുകാർ കാലത്തേ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു.തറവാടിലെ ഒരു സ്ത്രീ (കന്യകയോ സുമംഗലിയോ) കയ്യിൽ ഒരു പൂക്കുലയോടുകൂടി കളത്തിനടുത്ത് ഇരിക്കുകയും പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തികൊണ്ടുള്ള  പാട്ട് ആരംഭിക്കുകയും ചെയ്യുന്നു.പാട്ട് പുരോഗമിക്കും തോറും കളത്തിലിരിക്കുന്ന സ്തീക്കു ഉറച്ചിൽ  വരുന്നു.ആവേശം കൊണ്ട് തലമുടി അഴിച്ചിട്ടു  മുന്നോട്ടും പിന്നോട്ടും നിരങ്ങി നീങ്ങുകയും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ പൂക്കുലയും ചുഴറ്റി പാമ്പിന്റെ രൂപം പുലമ്പി ക്കൊണ്ട് കളം മായ്ക്കുകയും ചെയ്യുന്നു.പിന്നീട് സർപ്പക്കാവിൽ ചെന്ന് നമസ്ക്കരിക്കുoപോലാണ്  കലിയിറങ്ങി  സാധാരണ മട്ടിലാകുന്നത്.
സർപ്പബലി
സർപ്പബലിയുടെ ചടങ്ങുകൾക്ക്  പുള്ളുവന്മാർ നിർബന്ധമാണ്. .

അരിപ്പൊടി മഞ്ഞൾ പ്പൊടി  എന്നിവ കൊണ്ട് പത്മം  ചിത്രീകരിച്ചതിനു ശേഷം അതിനു മദ്ധ്യത്തിൽ  നെല്ലും അരിയും നാളീകേരവും ദർഭ  കൊണ്ടുള്ള കൂര്ച്ചവും വച്ചു ചണ്ടേശ്വരനെ വച്ച് പൂജിക്കുന്നു. ചുറ്റും അഷ്ട്ട നാഗങ്ങളും  ഈർചരൻ ,ധൃതരാഷ്ട്രൻ ,ഗ്ലാവൻ ,അഗചാപൻ ,ശിതി പ്രിഷ്o ൻ ,അതിശിഖൻ, തുടങ്ങിയ മറ്റനേകം നാഗങ്ങളെയും സങ്കൽപ്പിച്ചു പൂജിക്കുകയും  ഹവിസ്സുകൊണ്ട്‌  ബലി തൂകുകയും ചെയ്യുന്നു .
ഉരുളി കമിഴ്ത്ത്
സന്താന  ലാഭത്തിനായി  മണ്ണാറശാലാ  ശ്രീ നാഗരാജാ ക്ഷേത്രത്തിൽ  ദമ്പതികൾ  അനുഷ്ഠിക്കുന്ന  ചടങ്ങാണ് ഉരുളി കമിഴ്ത്ത്‌.മണ്ണാറശാലാ  ഇല്ലത്തെ വലിയമ്മയുടെ  സന്നിധിയിൽ  തൊഴുതു  അനുവാദം വാങ്ങിയ ശേഷം ഒരു ഉരുളി നടയ്ക്കു വയ്ക്കുന്നു .വിശേഷാൽ വഴിപാടു നടത്തിയ ശേഷം വാദ്യ ഘോഷങ്ങലോടും ചങ്ങല വിളക്കുകളുടെ  അകമ്പടിയോടും കൂടി ഉരുളി എഴുന്നള്ളിച്ച് വലിയമ്മ അത് ഉരുളി കമിഴ്ത്ത്  നിലവറയിൽ കൊണ്ട് ചെന്ന് വയ്ക്കുന്നു . ചടങ്ങുകൾ നടത്തിയ ശേഷം അതിന്റെ അനുഗ്രഹമായി സ്ത്രീകൾ  ഗർഭം  ധരിക്കുമെന്നാണ് വിശ്വാസം.പ്രസവത്തിനു ശേഷം കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ പ്രത്യേക വഴിപാടുകൾ നടത്തി ഉരുളി മലർത്തിയടിക്കുമ്പോൾ   വഴിപാടു പൂർത്തിയാകുകയും  ചെയ്യുന്നു .

             ഒരുകാലത്ത് ഭക്തരുടെ അഭയ കേന്ദ്രമായിരുന്ന സർപ്പക്കാവുകൾ പൂജയും വിളക്കും മുടങ്ങി ഘോര വിഷ സർപ്പങ്ങളുടെ വിഹാര കേന്ദ്രമാകുന്ന കാഴ്ചയാണ്ഇന്നുകാണാൻ  കഴിയുന്നത്‌.വായൂ മലിനീകരണം തടയുന്നതിലും പരിസ്ഥിതിയുടെ  സന്തുലിതാവസ്ഥ  നിലനിർത്തുന്നതിലും പ്രകൃതിയുടെ  സംരക്ഷകരായി വര്തിച്ചിരുന്ന കാവുകൾ ഇന്ന് ഓർമ്മകളുടെ  താളിലാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്‌.

പുതു തലമുറയിൽനിന്നു  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും വരും തലമുറയിലൂടെ പൂർതിയാകുമൊ എന്ന് നമ്മൾ പേടിക്കേണ്ടിയിരിക്കുന്നു.അങ്ങനെയാണെങ്കിൽ  സര്പ്പക്കവുകളും ചരിത്രത്തിൻറെ  ഭാഗമാകും.

ഫ്ലാറ്റുകളും വില്ലകളും കെട്ടിപ്പൊക്കാൻ മത്സരിക്കുന്ന മനുഷ്യൻ കാവുകളെ ഭൂമിക്കടിയിൽ കുഴിച്ചു മൂടിക്കൊണ്ടിരിക്കുകയാണ്.ഗ്രാമഭംഗി ഇടിച്ചു നിരത്തി പട്ടണങ്ങൾ പൊക്കുമ്പോൾ ആധുനിക ലോകം കെട്ടിപ്പടുതാൻ മത്സരിക്കുകയാണ് വന്കിട റിയൽ എസ്റ്റേറ്റ്കമ്പനികൾ.ഒരു പക്ഷെ പഴയ മനോഹാരിതയിൽ കാവുകളെ സമൂഹത്തിൽ  കാണാൻ കഴിയില്ലെങ്കിലും ഉള്ള സർപ്പക്കാവുകൾ നശിപ്പിക്കാതെ സരംക്ഷിച്ചു ആരാദിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും അങ്ങനെ ചെയ്യാത്ത പക്ഷം ഒരു പക്ഷെ ചരിത്രത്തിനും ഭാവിയില കണക്കു പറയേണ്ടിവരുമെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇനിയും സർപ്പക്കാവുകളിൽ തിരി തെളിയട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.
അവസാനിച്ചു
ലേഖനം തയ്യാറാക്കാൻ , റിസർച്ചിനായി എന്നെ സഹായിച്ച എൻറെ സുഹൃത്തുക്കളായ അജേഷ് ,രാജേഷ് ..എന്നിവർക്കും,മറ്റു വിവരങ്ങൾ നൽകി സഹായിച്ച വക്കത്തു വിളാകം ശ്രീ ദേവി ക്ഷേത്ര ഭാരവാഹികൾക്കും,വക്കം കുളങ്ങര ക്ഷേത്ര ഭാരവാഹികൾക്കും എൻറെ വിനീതമായ നന്ദി അറിയിക്കുന്നു.

അജിത് പി. നായർ 

കീഴാറ്റിങ്ങൽ