Saturday, December 19, 2015

Saturday, December 19, 2015 1

നീലക്കുതിര


അയാൾ ബസ്സ് കാത്തുനിൽക്കുകയാണെന്നു കരുതുക. സ്ഥലം വിമൻസ് കോളേജിനു അരികിലുള്ള വെയിറ്റിംഗ് ഷെൽട്ടർ.  അയാൾ കാഴ്ചയിൽ സുന്ദരനാണ്.  ബസ്സുവരാൻ ഇനിയും സമയമുണ്ട്.  ക്ലാസ്സ് കഴിഞ്ഞു , ബസ്സിനു കാത്തു നിൽക്കുന്ന വിദ്യാർത്ഥിനികളുടെ "മോഡെണ്‍ ചന്തം" ആസ്വദിക്കാൻ അയാൾ തയ്യാറാവുന്നു. പെണ്‍കുട്ടികൾ ഒളികണ്ണാൽ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്  അയാൾ വിചാരിക്കുമായിരിക്കാം.

ബസ്സുവരാൻ വൈകട്ടെയെന്നു അയാൾ ആഗ്രഹിക്കാതിരിക്കില്ല.  അയാൾ തന്റെ തിരക്കുകൾ മറക്കുന്നു.  ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണമെന്ന് പറഞ്ഞാണ് ഓഫീസിൽ നിന്ന് നേരതെത്തെയിറങ്ങിയത്.  ഭാര്യക്ക് അവളുടെ അമ്മയുണ്ടല്ലോ എന്ന ചിന്തയാണ് അയാൾക്കിപ്പോൾ.

അങ്ങനെയിരിക്കെ അയാളുടെ മുന്നിൽ ഒരു ബൈക്ക് വന്നു നിൽക്കുന്നു .  അതിൽ നിന്ന് മോടിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീ ഇറങ്ങി , തന്റെ സാരഥിയെ യാത്രയാക്കിയ ശേഷം , അയാള് നിൽക്കുന്നതിനു തൊട്ടുപുറകിൽ വന്നു സ്ഥാനമുറപ്പിക്കുന്നു.   "പെർഫും കാറ്റ് " അയാൾക്ക്‌ ചുറ്റും വീശിയടിക്കുകയായി .   ഷെൽട്ടറിൽ, കൂടി  നിൽക്കുന്ന പെണ്‍കുട്ടികളേക്കാൾ സൌന്ദര്യം പുറകിൽ നിൽക്കുന്ന സ്ത്രീയ്ക്കുണ്ടെന്നു അയാൾ മനസ്സിലാക്കുന്നു.  അവൾ ചൂടിയിരിക്കുന്ന മുല്ലപ്പൂമാലയുടെ സൌരഭ്യം അയാളെ ആകർഷിക്കാതിരിക്കില്ല .  ഇടയ്ക്കിടെ തിരിഞ്ഞു നോക്കാതിരിക്കാൻ അയാൾക്കാവുന്നതെങ്ങിനെ ?   ഓരോ തവണയും അവളുടെ മനോഹരമായ ഉദരത്തിലേക്കു അയാളുടെ നോട്ടം പാറി വീഴുന്നു.   ഭാര്യയടെ ഓടിഞ്ഞുണങ്ങിയ ശരീരത്തിൽ നിന്ന് , ഈ തളിരുടളിലേക്കുള്ള അന്തരം മനസ്സിലാക്കുമ്പോൾ ഒരു അപകർഷതാ ബോധം അയാളെ വേട്ടയാടാൻ തുടങ്ങുന്നു.

കോളേജ് വിദ്യാർത്ഥിനികൾ കുശു കുശുത്തുകൊണ്ട് ചിരിക്കുന്നത് അയാൾ കാണുന്നില്ല .  പിന്നിലുള്ള സൌന്ദര്യം ഒപ്പിയെടുക്കുകയാണല്ലോ അയാളുടെ കണ്ണുകൾ .  നോക്കൂ - പെണ്‍കുട്ടികളുടെ ആ സംഘത്തിൽ അയാളുടെ അയൽക്കാരിയുമുണ്ടാവാം.  പൊതുജന മദ്ധ്യത്തിൽ താൻ ഒരു മാന്യനായിരുന്നുവെന്ന വസ്തുത അയാൾ മറന്നുപോയിരിക്കുന്നു.  ആ സ്ത്രീ അയാളെനോക്കി വശ്യമായി ചിരിക്കുകയാണ്.  അയാൾക്ക്‌ സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷം.   പക്ഷെ അയാള് ഗൌരവം ഭാവിക്കുന്നു.   അവൾ അയാൾക്കരികിലേക്കു നീങ്ങുന്നു.   അയാളുടെ ഞരമ്പുകൾ മുറുകുകയാണ്.  അവളുടെ ഗന്ധം അയാളെ ഉന്മത്തനാക്കുന്നു.   അവൾ തന്നെ തൊട്ടതായ് അയാൾ അറിയുന്നു.   തിരിഞ്ഞു നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ വാചാലത.  അയാൾ മുഖം തിരിക്കുമ്പോൾ വീണ്ടും സ്പർശം .   നിയന്ത്രണത്തിന്റെ അവസാനത്തെക്കണ്ണിയും പൊട്ടുന്നതിവിടെയാണ് .   ഒരു ഓട്ടോ ഷെൽട്ടറിനു മുന്നിൽ വന്നു നിന്നപ്പോൾ അവൾ അയാളെ മുട്ടിയുരുമ്മിക്കൊണ്ട് നടന്നു പോകുന്നു.  ഓട്ടോയിൽ അവൾ അയാളെ വെയിറ്റ് ചെയ്യുകയാണ്.  കൈമാടി വിളിക്കുന്നുണ്ടവൾ.   അയാൾക്ക്‌ പോകാതിരിക്കാനാവില്ല.   കാരണം ആ ഗന്ധം അയാളെ അത്രമേൽ സ്വാധീനിച്ചു കഴിഞ്ഞു.

വായ്പൊത്തി ചിരിക്കുന്ന വിദ്യാർത്ഥിനികളെ കടന്നു ഓട്ടോ ഇരുവരെയും വഹിച്ചുകൊണ്ട് പാഞ്ഞു തുടങ്ങുകയായി.  വാഹനത്തിൽ വെച്ചും അവർ പരസ്പരം സംസാരിക്കുന്നില്ല.   എങ്കിലും അവളുടെ കൈ സ്വാതന്ത്ര്യത്തോടെ അയാളെ തഴുകാതിരിക്കില്ല.  അയാൾ അവളെയും.   ഓട്ടോ ഒരു വലിയ കെട്ടിടത്തിനു മുന്നിൽ നിൽക്കുമ്പോൾ അയാൾ എന്തോ ചോദിക്കാൻ ശ്രമിക്കുന്നു.  അവൾ പക്ഷെ മുഖം കൊടുക്കില്ല.   അത് അവളുടെ വീടാണെന്നു അയാൾ ധരിക്കുക സ്വാഭാവികം.

തന്റെ കൈ പിടിച്ചുകൊണ്ടു അവൾ വീടിനു നേർക്ക്‌ നീങ്ങുമ്പോൾ അയാൾക്ക്‌ കൌതുകമോ, അകാംക്ഷയോ ഉണ്ടാകുന്നില്ല.  മറിച്ച് ആർത്തിയാണ് .  കതകുകൾ ഭദ്രമായി അടച്ച ഒരു റൂമിനുള്ളിൽ അവളെ കെട്ടിപുണർന്നു കിടക്കാൻ അയാൾക്ക്‌ ധൃതി .

അവൾ കാളിംഗ് ബെല്ലിൽ വിരലമർത്തുന്നു .  കതകു തുറന്നു പുറത്തു വന്ന മധ്യവയസ്കനെ അവൾ "സർ " എന്ന് വിളിക്കുമ്പോൾ മാത്രമാണ് അതൊരു അന്യ ഗൃഹം ആണെന്ന് അയാൾ അറിയുക.  അപ്പോഴും അയാൾക്ക്‌ കാര്യമായ ശങ്കകൾ ഇല്ല.  മദ്ധ്യവയസ്കൻ അയാളെ പുറത്തു നിർത്തി അവളെയും വിളിച്ചുകൊണ്ടു അകത്തേയ്ക്ക് പോകുന്നു.   അയാൾക്ക്‌ ചിന്തിക്കാൻ സമയം ലഭിക്കുന്നതിനു മുൻപ് ഒരു പയ്യൻ വന്നു വിളിക്കുന്നു.  പയ്യനെ അനുഗമിക്കുമ്പോൾ അയാളുടെ കണ്ണുകൾ അവളെ തിരയാതിരിക്കില്ല.  പയ്യൻ അയാളെ എത്തിക്കുക എയർ കണ്ടീഷൻ സൌകര്യമുള്ള ഒരു മുറിയിലാണ്.  കമ്പ്യൂട്ടർ , ടി.വി.,ക്യാമറ മുതലായവയൊക്കെ ആ മുറിയിൽ കാണുന്നു.   പട്ടുമെത്തയിൽ ഒരു പെണ്‍കുട്ടി ഉണ്ടാകും.  മെലിഞ്ഞുണങ്ങിയ ഒരുവൾ.  അയാളുടെ ഭാര്യയെക്കാൾ വികൃതമായ ഒരു കോലമാണതു.  സുതാര്യമായ വസ്ത്രമായിരിക്കും അവൾ ധരിച്ചിരിക്കുന്നത്‌.  പിന്നിൽ വാതിലടയുന്നത് കേട്ട് അയാൾ ഞെട്ടിത്തിരിയും.

ഒരു താടിക്കാരൻ വന്നു കൈപിടിച്ച് കുലുക്കുമ്പോൾ അയാൾ യന്ത്ര മനുഷ്യനായിത്തീരുകയാണ് .  പെണ്‍കുട്ടി അയാളുടെ മുമ്പിൽ വച്ചുതന്നെ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നു.    വിദഗ്ദ പരിശീലനം ലഭിച്ച ഒരു കുതിരയുടെ മിടുക്കൊടെയും ചടുലതയോടെയും അവൾ അയാളെ ബെഡ്ഡിലേക്കു മറിച്ചി ടുകയാണ് .  ക്യാമറ ഓണായത് അയാൾ അറിയാതിരിക്കാൻ സാധ്യതയില്ല.  "എന്താ ഇത്?" എന്ന് ചോദിക്കാൻ, അല്ലെങ്കിൽ "അരുത്" എന്ന് പറയാൻ അയാളുടെ നാവു ഉയരുന്നില്ല.

അയാൾക്ക്‌ അയാളെ നഷ്ടമായിരിക്കുന്നു....

ഡിയർ ഫ്രണ്ട് ... പ്ലീസ് ലിസ്സണ്‍ ,  അയാൾ ഞാനാവാം.... നിങ്ങളുമാവാം

ഉമേഷ്‌ ആറളം 

Thursday, December 17, 2015

Thursday, December 17, 2015 0

DROPS



ഇത് സംവിധാനം ചെയ്ത വിനോദ് പട്ടുവം ഈ ബ്ലോഗ്ഗിന്റെ അഡ്മിൻ ആയ ഞാൻ അല്ല.

Wednesday, December 16, 2015

Wednesday, December 16, 2015 0

ഏലിയാസ്



കരിയുന്ന മണൽ ഗന്ധം,  പ്രാണവായുവിൽ പരക്കുന്ന പലന്തിയിൽ അരക്കിന്റെ ലഹരി സിരകളിലേക്കൊഴുക്കുവാനുള്ള ഏലിയാസിന്റെ നീക്കം.      മേല്ക്കൂര നിലം പൊത്തിയ വീഞ്ഞു കടയുടെ ശിഷ്ട കോണിലൂടെയുള്ള കണ്ണുപാച്ചിലുകൾ പൊട്ടിച്ചിതറിക്കിടക്കുന്ന കുപ്പിക്കഷണങ്ങളിലെ, ബാക്കി നിന്നിരുന്ന നനവുകളിലേക്ക് ഏലിയാസ് തന്റെ നാവിനെ എത്തിച്ചപ്പോഴേക്കും വാപിളർന്നു നില്ക്കുന്ന മരണനേരത്തിലേക്ക് അടിമുടിയൂർന്നു വീഴാൻ പോകുന്ന തെരുവിനുമീതെ , നിലനിൽപ്പിന്റെ സമരമുഖം അലറി പറഞ്ഞു....      

"കടൽക്കരയിൽ ബോട്ടുകൾ എത്തിയിട്ടുണ്ടേ..."   

                                 ആ വാക്കുകളിലെ വ്യാകുലത ഏലിയാസിൻറെ  ചെവികളെ കൂർപ്പിക്കാതിരുന്നതിൻറെ കാരണം, പത്തുപക്ഷത്തുനിന്നു നോക്കിയാലും കീറിമുറിയില്ലെന്നത് തെരുവിൻറെ മാത്രം നിശ്ചയം. തീവ്രമതവികാരങ്ങളുടേയും അധികാരമോഹങ്ങളുടേയും ഞെരുക്കലുകൾക്കിടയിലെ ,വെടിയുണ്ടകളുടെ  കണ്ണുകളിൽപെടാതെ കാലം ഏലിയാസിൻറെ  ജീവിതത്തെ തെരുവിൻറെ ആൽമാവിലേക്കാണു ചേർത്തുവച്ചത്.

                               തൻറെ കാലുകളിലെ ചോരകുടിക്കാൻ നാവുനീട്ടികിടന്നിരുന്ന കുപ്പിചില്ലുകളിലൊന്നെടുത്ത് ,വിള്ളലുകൾ വീണ  ഭിത്തികൾക്കു നേരെ എറിഞ്ഞുകൊണ്ടു പറഞ്ഞു..
                                                                                                                                    
"എൻറെ ഉടൽ  മുറിയുവോളം യുദ്ധവും കലാപവുമൊന്നും ഏലിയായെ ബാധിക്കില്ലാ... ചേർത്തുപിടിക്കാൻ എനിക്കാരുമില്ലാ.. ഓർത്തിരിക്കാൻ ഞാനാർക്കും ഒന്നുമല്ലാ.."

 പറഞ്ഞു തീർത്തവാക്കുകൾക്കൊടുവിൽ വിടർന്ന ചിരിയുമായിതെരുവിൻറെ മദ്ധ്യ, പൂട്ടികിടക്കുന്നൊരു കടത്തിണ്ണയിലേക്കയാൾ നടന്നുകയറി.തെണ്ടലും തീറ്റയും കഴിഞ്ഞുള്ള ഏറിയനേരവും ഒരന്തർമുഖൻറെ ശരീരഭാഷയോടെ ജീവിതത്തെ അടക്കം ചെയ്തു വെയ്ക്കാറുള്ളത്   തിണ്ണയിലാണ് കടത്തിണ്ണ ഇന്നയാളിൽ തെരുവിനേക്കാൾ വളർന്നിരിക്കുന്നു .   

 ആയുസുമുഴുക്കെ സ്വരുക്കൂട്ടിയതിനുചുറ്റും കാവലുകിടന്നിരുന്ന ശേഷിച്ചവരും കടൽ തീരത്തേക്കോടുന്ന കാഴ്ചയിലേക്ക്  ഏലിയാസ്ഒരുചെറുചിരിമാത്രമിട്ടത്തിനു പുറകെ ,
"സ്വപ്നങ്ങളില്ലാത്തവനെ പ്രണയിക്കാൻ മരണം പോലും മടിക്കുമെന്നു” പറഞ്ഞെത്തിയ അയാളുടെ ചിന്തയുടെ അറ്റത്ത് ചില നുറുങ്ങു വാക്കുകൾ  കൂടെ പിറന്നിരുന്നു..."ഏലിയാസ്‌ .തെണ്ടണം ...തിന്നണം ..തീരണം.."

                               പെട്ടെന്നുണ്ടായ ഒരു വലിയ പ്രകമ്പനം താനിരുന്നിടം പിളർക്കുന്നതായി ഏലിയാസിനു തോന്നി. ഭ്രാന്തൻ  ആശയങ്ങളുടെ ഉറപ്പിനുവേണ്ടിയുള്ള മനുഷ്യ കുരുതി,  വെടിയൊച്ചകളുടേയും പുകമറകളുടേയും അകമ്പടിയോടെതെരുവിൻറെയൊരറ്റം മുതൽ കർമ്മം തുടങ്ങിയിരിക്കുന്നു.......

                          ഒരു കോപ്പയരക്കിൻറെ സാങ്കല്പ്പിക ലഹരിയിലെന്ന കിറുക്കൻ  ഭാവത്തോടെ , മരണത്തെ ആശ്ലേഷിക്കാൻ നിന്ന ഏലിയാസിൻറെ കാലുകളിലേക്ക് കിതച്ചുവീണ ഒരു നാലുവയസുകാരൻറെ കൈകൾ കെട്ടിയമർന്നു. ഒന്നു നിലവിളിക്കുവാൻ പോലും കഴിയാതിരുന്ന തണുത്തുവിറയാർന്ന കുഞ്ഞുസ്വപ്നത്തെ കോരിയെടുത്ത് സ്വന്തം തോളിലേക്കിടാൻ അപ്പോൾ അയാൾക്കു തോന്നി.  മറുകരതേടി ജീവൻ നിലനിർത്താമെന്ന ചിന്തയിലൊരുങ്ങുന്ന ബോട്ടുകലിലൊന്നിൽ കുഞ്ഞിനെ എത്തിക്കാമെന്ന വിചാരത്തോടെ, അയാൾ കടൽ തീരത്തേക്കെത്തുമ്പോഴേക്കും,ഇരുൾ വീണുകഴിഞ്ഞിരുന്ന തിരമാലകളെ മുറിച്ച്, നിലവിളികളും പേറിക്കൊണ്ട് ബോട്ടുകൾ യാത്രയായികഴിഞ്ഞിരുന്നു... 

            റെഫ്യൂജികളെന്ന പേരിൽ ഏതെങ്കിലുമൊരുകര തങ്ങളെ മാമ്മോദീസാമുക്കി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽതീരം വിട്ടകലുന്ന ബോട്ടുകളെ നോക്കി ഏലിയാസ് നിന്നെങ്കിലും, തൻറെ നെഞ്ചോടു കിടക്കുന്ന കുഞ്ഞിൻറെ ഹൃദയമിടിപ്പുകൾ  അയാളിലെ ഭ്രാന്തൻ കെട്ടുകളെ അയച്ചുതുടങ്ങിയപ്പോൾ, വെടിയുണ്ടകൾ തീരം മണത്തടുക്കുന്നുയെന്ന അറിവിൽ, കണ്ണിൽപെട്ട ഒറ്റ മരതോണിയെ  കരയിൽനിന്നും കടലിലേക്കുതള്ളി കുഞ്ഞുമായി അയാൾ തിരമുറിച്ചുകടന്നു. ജീവിതത്തിലാദ്യമായി ഏലിയാസ് മറ്റൊരാൾക്കുവേണ്ടി   തുഴയെറിഞ്ഞു തുടങ്ങി......... തൻറെ ദേഹത്തോടള്ളിപ്പിടിച്ചുകിടന്ന കുഞ്ഞുമായി, ഏറെ നേരത്തെ തുഴച്ചിലുകൾക്കിടയിലെപ്പോഴോ,  തുഴകൈമോശം വന്നതും, വെടിയൊച്ചകൾ അകന്നുപോയതും അയാൾ അറിഞ്ഞിരുന്നില്ല.   

                             കുളിർമ്മയുള്ള കടൽക്കാറ്റിൽ ആടിരസിച്ചിരുന്ന ഒറ്റമരതോണിയിലെ നിഷ്കളങ്കമായ പിഞ്ചു മുഖത്തെ ചങ്കോടു ചേർത്തുപിടിക്കുമ്പോൾ, ഏലിയാസ്സ്വന്തം ഹൃദയമിടിപ്പുകൾക്ക് കാതുകൊടുത്തുതുടങ്ങി... വിറങ്ങലുമാറാത്ത കുഞ്ഞിൻറെ നിർമ്മല ഭാവത്തെ ഉന്നം പിടിച്ചു തുടങ്ങിയ എലിയസിൻറെ  തോണി, നിശബ്ദതയുടെ വാചാലത പഠിപ്പിക്കുന്ന കലാലയങ്ങൾ തേടി ആഴിയുടെ ഹൃദയം തേടിനീങ്ങി...

 കടലിൻറെ ആഴത്തിനും ആകാശത്തിൻറെ അനന്തതയ്ക്കുമിടയിലൂടെ കനമറ്റ മനസുമായി ഒഴുകുമ്പോൾ, താൻ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്നത്  പ്രപഞ്ചത്തെ മുഴുക്കെയാണെന്ന ബോധ്യം ഏലിയസിനുണ്ടയി
                                       ജീവൻറെ ശുദ്ധഭാവവും പ്രകൃതിയുടെ കരുതലും ചിതറികിടന്നിരുന്ന ഏലിയായെ കൂട്ടിചേർത്തു കഴിഞ്ഞപ്പോൾ, തന്നിലെ തെരുവുജീവിതത്തിൻറെ കൂറക്കുപ്പായം
ഉരിഞ്ഞുപോയതായി അയാൾക്കനുഭവപ്പെട്ടു . കുഞ്ഞുമുഖം കണ്ടതിനുശേഷവും, താൻ ദൈവത്തെ കണ്ടിട്ടില്ലാഎന്ന് പറയുവാനുള്ള ധൈര്യം ഇപ്പൊഴയാൾക്കില്ലഭൂമിയുടെ നിഷ്കളങ്ക ഭാവങ്ങളിലാണ് ആൽമീയതയുടെ വേരുറച്ചിരിക്കുന്നതെന്ന പൊരുൾ അയാളുടെ ആൽമാവിനെ  നഗ്നമാക്കിക്കൊണ്ടിരുന്നു.....

                        തന്നിലേക്കു ലയിക്കുന്ന കുഞ്ഞു ഹൃദയ സ്പന്ദനങ്ങളുടെ  ബലത്തിൽ, നിശബ്ദതയുടെ ദിവ്യയാമങ്ങൾ പിന്നിടുന്നതിനിടെ, മുമ്പേ പുറപ്പെട്ടുപോയ ബോട്ടുകളിലൊന്ന്, മറുകരയൊന്നിൻറെ അതിർവരമ്പുകൾ മുറിച്ചുകടന്നതിൻറെ മുറിവുംപേറി  മുങ്ങിതാഴും മുമ്പേ, മറ്റേതങ്കിലുമൊരു കര തങ്ങളോടു കരുണ കാട്ടുമെന്ന  പ്രതീക്ഷയുടെ അവസാന ചാലും കീറാനുള്ള  ശ്രമം ,ഒരു വിളിപാടകലത്തിലൂടെ സംഭവിച്ചപ്പോൾഏലിയാസ്‌ തൻറെ ശരീരമായി മാറിക്കൊണ്ടിരുന്ന കുഞ്ഞു ചൂടിനെ ബോട്ടിലെ തണുവാർന്ന കൈകളിലേക്കു പകർന്നു .

    കൊച്ചുതോണിയെ വിട്ടകന്ന ബോട്ടിനുള്ളിലെ ഗദ്ഗദങ്ങളുടേയും നിസ്സഹായതയുടെയും നടുവിൽ പിറന്ന ഒരു കാറ്റ്ഏലിയായുടെ ചെവിയിലെത്തിപറഞ്ഞു..." വിശ്വാസങ്ങൾ നൂറുമേനി വിളയിചെടുക്കാൻ മതങ്ങൾ ഭൂമിയിലെങ്ങോളം നിലങ്ങൾക്കായ് യുദ്ധം ചെയ്യുമ്പോൾ,  കരയുപേക്ഷിക്കപ്പെട്ടീ കടൽമദ്ധ്യയിന്നീ ഞങ്ങൾ ......... കുമിളകൾപോൽ ജലരാശിയിൽ ഞങ്ങൾ ........

ഒരു നിമിഷാർദ്ദം നിങ്ങൾക്കുമീതെ ദൈവം കണ്ണടയ്ക്കുമ്പോൾ ,കരകൾക്കുമീതെ  ജലപരവതാനി വിരിക്കാൻ ഞങ്ങൾ വരും .അന്ന് നമ്മൾ ഒന്നാകും .... പ്രകൃതിയിൽ.. വിശ്വാസത്തിൽ ... ദൈവത്തിൽ ...." 
                                  നനവുള്ള  കാറ്റിനെ കരയ്ക്കെത്തിക്കേണ്ട ബാദ്ധ്യത തനിക്കുണ്ടെന്ന് ഏലിയാസിന് തോന്നിതൻറെ കരയുടെ  മുറിവുകളെ ഏറ്റെടുക്കാനും, ലളിതഭാവങ്ങളെ സംരക്ഷിച്ചുപിടിക്കാനുമുള്ള  മനസുറപ്പിക്കലോടെ അയാൾ  തൻറെ ഒട്ടമരത്തോണിയുടെ തല, മരണം വിലസുന്ന തൻറെ കരയുടെ നേരെ തിരിച്ചു പിടിച്ചുക്കൊണ്ട് ഇരു കൈകളേയും തുഴകളാക്കി ചലിച്ചു തുടങ്ങി. കടലിൻറെ ച്ഛായയിൽനിന്നും  വേർതിരിച്ചെടുക്കാൻ    കഴിയാത്തവിധം ഏലിയാസിൻറെ തോണി, ചെറു തിരപോലെയായപ്പോൾ ആദ്യാന്ത്യം ഭൂവിലവതരിച്ച പ്രവാചകന്മാർ   തിരയെ അനുഗമിക്കുന്നുണ്ടായിരുന്നു ....
കുതിച്ചും കിതച്ചുമുള്ള തുഴയെറിച്ചിലുകൾക്കിടയിൽ നാഴികകൾ ഇഴയടുപ്പിച്ചപ്പോൾ രാത്രിയുടെ നീണ്ടയങ്കി നെയ്തുതീർന്നു.  

                                  അടുത്തപകൽ, ഏലിയസിൻറെ തോണി അയാളുടെതന്നെ ദേശത്തെ മറ്റൊരു കരയെ തൊട്ടുചോരമണം കരകാറ്റിനെ തടിച്ചു കൊഴുപ്പിച്ചിരുന്നു... പ്രവാചകന്മാരുടെ കാൽപ്പാദങ്ങൾ ഏലിയായ്ക്കൊപ്പം തീരത്തു പതിഞ്ഞുവിലാപങ്ങളുടെ നടുവിലൂടെ ചിതറിക്കിടന്നിരുന്ന ഉടലുകളും തലകളും ചേർത്തു വച്ചുകൊണ്ട് ഏലിയാസ്ഉറക്കെ വാവിട്ടു കരഞ്ഞു .... "എൻറെ കുടുംബം ... എൻറെ  കുടുംബം ..."

    മതമില്ലാത്ത ദൈവത്തിൻറെ നാമത്തിൽ പാഞ്ഞുനടക്കുന്ന വെടിയുണ്ടകൾ എലിയായെ വീഴത്തുമ്പോൾ ... അയാൾക്ക് ദൈവത്തിൻറെ  മുഖമായിരുന്നു .........

മണ്ണിലേക്ക് പതിഞ്ഞ ഏലിയായുടെ ചെവികൾ കേട്ടു. "ഇനി എൻറെ ഊഴം"                                                                              

                                                      - ശുഭം -


സ്റാലിൻ ബാവക്കാട്ട്