Tuesday, October 30, 2012

Tuesday, October 30, 2012 3

സമര്‍പ്പണം

ജീവദാദാവായ അമ്മയ്ക്കും , ജീവഹേതുവായ അച്ഛനും ഒപ്പമാണ്,
ജീവിതത്തെ  ലോകത്തിന്റെ മുന്നിലേക്ക്‌ കൈപിടിച്ചാനയിക്കുന്ന ഗുരുക്കന്മാര്‍ .
ഇത് അവര്‍ക്കുള്ള എന്റെ സമര്‍പ്പണം ...!!!

ആദ്യാക്ഷരത്തിന്‍ നറൂമധുരം മുതല്‍ 
വിദ്യതന്നാഴിക്കരയിലൂടെ   
അടിവച്ചുനീങ്ങുവാന്‍ ശീലിപ്പിച്ചോ-
രധ്യാപകര്‍ക്കെന്റെയാദരങ്ങള്‍ ...!

അക്ഷരമക്കങ്ങള്‍ എഞ്ചുവടി 
കഥകള്‍ കവിതകള്‍ ശീലുകളും 
ഭാഷയും ശാസ്ത്രവുമെന്നുവേണ്ട 
സര്‍വതുമെന്നില്‍ പകര്‍ന്നുതന്നു 

ഛന്ദസ്സില്ലാത്തോരെന്‍ ജീവിതത്തെ 
ചന്തത്തില്‍ തേച്ചുമിനുക്കിത്തന്നു
ചിന്തയും വിദ്യയും പാവുകൂട്ടീ -
ട്ടെന്തെന്തു ചിത്രങ്ങള്‍ കോറിയിട്ടു 

കുട്ടിക്കഥകള്‍ പറഞ്ഞുതന്നും 
തൊട്ടുതലോടിയും ശാസിച്ചിട്ടും 
കുട്ടികള്‍ ഞങ്ങളെ നേര്‍വഴികള്‍ 
വെട്ടിത്തെളിക്കുവാന്‍ ശീലിപ്പിച്ചു 

ഇന്നുമാബാലപാഠങ്ങളെന്നില്‍
മിന്നിത്തിളങ്ങിക്കിടപ്പതുണ്ട് 
എന്നുമെന്‍ മാര്‍ഗ്ഗദീപങ്ങളാകാന്‍
വണ്ണമവയ്ക്കു കരുത്തുമുണ്ട് 

എങ്കിലും നിങ്ങള്‍തന്‍ ലാളനയില്‍ 
പ്രോത്സാഹനാര്‍ഥമാം ശാസ്സനയില്‍ 
വീണ്ടുമിരിക്കാനുള്ളാശയുമായ്
ആദരമായിരമര്‍പ്പിക്കുന്നു ...!

മോഹനന്‍ വി.
ന്യൂ ഡെല്‍ഹി  
Facebook 

  
  

Saturday, October 13, 2012

Saturday, October 13, 2012 4

മുല്ലയുടെ പ്രസംഗം

മുല്ലയെ ഒന്ന് കളിയാക്കാന്‍ അവസരം നോക്കി നില്‍ക്കുകയായിരുന്നു മുല്ലയുടെ നാട്ടുകാര്‍ . കാരണം പലതവണ മുല്ല കാരണം അപമാനിതരായവരാണ് കൂടുതല്‍ പേരും. ഒടുവില്‍ അതിനൊരു വഴിയും കണ്ടു പിടിച്ചു - ഗ്രാമ സഭയില്‍ മുല്ലയെ കൊണ്ട് പ്രസംഗിപ്പിക്കുക !  എല്ലാവരും കൂടി ഉടനെ തന്നെ മുല്ലയെ സമീപിച്ചു .

"മുല്ലാ .... അടുത്ത ഗ്രാമ സഭയില്‍ താങ്കള്‍ പ്രസംഗിക്കണം .  താങ്കളുടെ പ്രസംഗ പ്രാവീണ്യം  കാട്ടാനുള്ള നല്ല അവസരം ആണിത് ."

തന്നെ കുടുക്കാനുള്ള വഴിയുമായാണ്  ഇവര്‍ വന്നിരിക്കുന്നതെന്ന്  മുല്ലയ്ക്ക് മനസ്സിലായി.  പക്ഷെ വയ്യാ എന്ന്  പറയാന്‍ പറ്റില്ലല്ലോ ? അതൊരു കുറച്ചില്‍ അല്ലേ . ശരി എന്നാല്‍ അങ്ങിനെ ആയിക്കൊള്ളട്ടെ.  മുല്ല മറുപടി  പറഞ്ഞു .

മുല്ല പ്രസംഗവേദിയില്‍ എത്തി.  എന്താണ് പറയേണ്ടതെന്ന് ഒരു പിടുത്തവും ഇല്ല.  ഒടുവില്‍ മുല്ല ചോദിച്ചു -  "ഞാന്‍ എന്താണ് സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

"ഇല്ലാ.." കാണികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

ഞാന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് പോലും അറിയാത്ത ഒരാള്‍ക്കൂട്ടത്തിനുവേണ്ടി പ്രസംഗിക്കാന്‍  ഞാന്‍ തയ്യാറല്ല. "   ഇത്രയും പറഞ്ഞുകൊണ്ട്  മുല്ല വേദിയില്‍ നിന്നും ഇറങ്ങി പ്പോയി.

നാട്ടുകാര്‍ നിരാശരായി , പക്ഷെ അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ , അടുത്ത തവണയും അവര്‍  മുല്ലയെ പ്രസംഗിക്കാന്‍ വിളിച്ചു.

ഇത്തവണയും മുല്ല തന്റെ ചോദ്യം ആവര്‍ത്തിച്ചു.  "ഞാന്‍ എന്താണ് സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

ഇത്തവണ കാണികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു  -  "അറിയാം...."

"ശരി.... ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ക്ക്  അറിയാവുന്നത് കൊണ്ട് വീണ്ടും അത് പറഞ്ഞു ഞാന്‍ നിങ്ങളുടെ സമയം പാഴാക്കുന്നില്ല.  " ഇത്രയും പറഞ്ഞു മുല്ല വേദി വിട്ടു.

നാട്ടുകാര്‍ വീണ്ടും നിരാശരായി.  പക്ഷെ ഒരു തവണ കൂടി ശ്രമിച്ചു നോക്കാം എന്ന് തീരുമാനിച്ചു മുല്ലയെ  വീണ്ടും വിളിച്ചു. 

ഗത്യന്തരം ഇല്ലാതെ മുല്ല അടുത്ത തവണയും പ്രസംഗിക്കാന്‍ എത്തി  തന്റെ പതിവ് ചോദ്യം ആവര്‍ത്തിച്ചു .

"ഞാന്‍ എന്താണ്  സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

പക്ഷെ ഇത്തവണ ജനങ്ങള്‍ തയാറെടുപ്പോടെ യാണ് വന്നിരുന്നത് .  കാണികളില്‍ പകുതിപേര്‍  "അറിയാം" എന്നും പകുതി പേര്‍ "അറിയില്ലാ"എന്നും പറഞ്ഞു.
"അപ്പോള്‍ പകുതി പേര്‍ക്ക് ഞാന്‍ പറയാന്‍ പോകുന്നത് അറിയാം , പകുതി പേര്‍ക്ക് അറിയില്ല , അതുകൊണ്ട് അറിയുന്നവര്‍ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കുക " ഇത്രയും പറഞ്ഞുകൊണ്ട് മുല്ല സ്ഥലം കാലിയാക്കി.

പിന്നൊരിക്കലും നാട്ടുകാര്‍ മുല്ലയെ പ്രസംഗിക്കാന്‍ വിളിച്ചിട്ടില്ല.  

Friday, October 12, 2012

Friday, October 12, 2012 2

ഗ്യാസു പോയാല്‍ ...?

ഒരു ഭാഗത്ത് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ സര്‍ക്കാര്‍ ആണ്  UPA -2 എന്ന് അവകാശപ്പെടുന്നു.  മറു ഭാഗത്ത് ഉപ്പു തൊട്ടു കര്‍പ്പൂരം വരെ തീ പിടിച്ച വിലയാണ്.  ഈ അടുത്ത കാലത്തെ  തന്നെ നോക്കാം .   ഡീസല്‍ വില വര്‍ധിപ്പിച്ചു.  അതിനു മുന്‍പ് തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടിയിരുന്നു.  അതിന്റെ കൂടെ ഡീസല്‍ വില കൂടി കൂടിയതോടെ പച്ചക്കറികള്‍ അടക്കം വില വീണ്ടും ഉയര്‍ന്നു.  ഒരു വര്‍ഷം മുന്‍പ് വരെ കിലോയ്ക്ക് 20 രൂപയ്ക്ക് കിട്ടിയിരുന്ന പല പച്ചക്കറികള്‍ക്കും ഇപ്പോള്‍ 40 രൂപയും അതിനു മുകളിലും ആണ് (ഡല്‍ഹിയില്‍) .

മോങ്ങാന്‍ നില്‍ക്കുന്ന പട്ടിയുടെ തലയില്‍  തേങ്ങ കൂടി വീണാല്‍ എങ്ങിനെയിരിക്കും - അത് പോലെയാണ് ഇന്ന് ജനങ്ങളുടെ സ്ഥിതി.  ആദ്യം സബ്സിഡി ഉള്ള പാചക വാതകത്തിന്റെ  എണ്ണം വര്‍ഷത്തില്‍ 6 ആയി വെട്ടി ചുരുക്കി , അതിനുശേഷം അതിന്റെ വില 11.42 വര്‍ധിപ്പിച്ചു.

7 മുതല്‍ മുകളിലോട്ട്  എത്ര സിലിണ്ടെര്‍  വേണമെങ്കിലും അതിനു ഇരട്ടിയോളം കാശ് കൊടുക്കണം . ഭരിക്കുന്ന സര്‍ക്കാര്‍ ആണോ ഒരു വീട്ടില്‍ എത്ര ഗ്യാസ് സിലിണ്ടെര്‍ വേണം എന്ന് തീരുമാനിക്കുന്നത് ?  ഇതാണ് സ്ഥിതിയെങ്കില്‍ നാളെ അവര്‍ വേറൊരു നിയമം കൊണ്ട് വരും ... ഒരാള്‍ ഒരു നേരം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ !  

തെറ്റായ സാമ്പത്തിക നീതി മൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ വലയുമ്പോള്‍ അതിന്റെ ശിക്ഷ ജനങ്ങള്‍ക്ക്‌ നല്‍കുകയാണ് മന്‍മോഹന്‍ ഗവണ്മെന്റ്.   സാധാരണ ജനങ്ങള്‍ ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ - നെറികെട്ട ഇത്തരം നേതാക്കന്‍മാര്‍ക്ക് വോട്ടു ചെയ്തു പോയി (നമ്മുടെ സാമ്പത്തിക വിദഗ്ദനായ പ്രധാനമന്ത്രി നേരിട്ട് തിരഞ്ഞെടുക്കപ്പെ ടാതെ കുറുക്കു വഴിയിലൂടെ വന്നതാണെങ്കി ലും).  സാധാരണ ജനങ്ങള്‍ക്ക് സബ്സിഡി നല്‍കേണ്ട കാശ് മുഴുവനും രാജയും, കല്മാടിയും മറ്റു മന്ത്രിമാരും കൂടി കൈയ്യടക്കി വച്ചിരിക്കുകയല്ലേ !.  അതിനെതിരെ ഒരു വിരല് ഞൊടിക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഇന്ത്യ കണ്ട ഏറ്റവും ഭീരുവായ ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.  പാര്‍ട്ടി പ്രസിഡന്റ്‌  പറയാതെ വല്ലതും കഴിക്കാനും പോലും ഇദ്ദ്യെഹം വായ തുറക്കത്തില്ല .  വായ തുറന്നാല്‍ ഒരേ ഒരു വാക്ക് പുറത്ത് വരും FDI ! കുറച്ചു കൂടി നിര്‍ബന്ധിച്ചാല്‍ പറയും "പണം മരത്തില്‍ കായ്ക്കില്ല " എന്ന്.  ഇദ്ദ്യെഹത്തിനോട് ഇത് തന്നെയാണ് ജനങ്ങള്‍ക്കും പറയാന്‍ ഉള്ളത് ..."പണം ഉണ്ടാക്കുന്ന മരങ്ങള്‍ സാധാരണ ജനങ്ങളുടെ വീട്ടിലും ഇല്ല".  പിന്നെ ഈ അധിക ചിലവിനുള്ള കാശ് ജനങ്ങള്‍ എവിടെ നിന്ന് കണ്ടെത്തും ? രാപ്പകല്‍ അദ്ദ്വാനിച്ചു കിട്ടുന്ന നക്കാപിച്ച കൊണ്ട് നേരായ രീതിയില്‍ ഉണ്ടുടുത്ത്  കഴിയാന്‍ ഇവര്‍ സമ്മതിക്കുന്നില്ല.

സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിക്കാര്‍ പാചക വാതകം വെട്ടി ചുരുക്കിയതിനെ ന്യായീകരിച്ചത് ഇങ്ങനെയാണ് .  ഇന്ത്യയില്‍ ചെറിയൊരു ശതമാനം മാത്രമേ പാചക വാതകം ഉപയോഗിക്കുന്നുള്ളൂ , അവര്‍ മുഴുവന്‍ പണക്കാരാണ് .  പാവപ്പെട്ടവര്‍ എല്ലാം വിറകു ആണ് ഉപയോഗിക്കുന്നത് .  അതുകൊണ്ട് ഈ തീരുമാനം സാധാരണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലാ.    ഇതിനു ഒരു ഉത്തരം മാത്രമേ പറയാന്‍ ഉള്ളൂ.  നാട്ടിനെ വീണ്ടും  ശിലായുഗത്തിലേക്ക്‌ നയിക്കുകയാണോ ?

ഇതേ സ്ഥിതി തുടരുകയാനെകില്‍ നാളെ വിറകു ഇന്ത്യയിലെ ജനങ്ങളുടെ ഒരു ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകം ആയിരിക്കും.  അങ്ങനെ ഉള്ള ഒരു നാളെ എങ്ങിനെ യിരിക്കും ?  വായിക്കുക  "വിറകു റിപ്പബ്ലിക് "

ദിനംതോറും പുതിയ പുതിയ കുംബകോണങ്ങള്‍ പുറത്ത് വരികയാണ്.  ഇതിനായി ഒരു അവാര്‍ഡ് നിലവിലുണ്ടെങ്കില്‍ അതിനു ഏറ്റവും അര്‍ഹര്‍ UPA സര്‍ക്കാര്‍ ആണ്.  കുറച്ചു കാലം മുന്‍പ് 2G സ്കാം , പിന്നെ കോമ്മണ്‍ വെല്‍ത്ത് കുംഭകോണം അത് കഴിഞ്ഞു കല്‍ക്കരി കുമ്പകോണം .   എല്ലാത്തിലും ഉള്ള നഷ്ടങ്ങള്‍ കൂട്ടാന്‍ നിലവിലുള്ള കാല്‍കുലേറ്റര്‍ മതിയാവില്ല !

ഏതഴിമതി പുറത്ത് വന്നാലും ഉളുപ്പില്ലാതെ അതിനെ ന്യായികരിക്കാന്‍ കുറെ നേതാക്കളും മന്ത്രിമാരും !  ഇതിനിടെ  വേറൊരു സംഭവം പുറത്തു വന്നു.  ഹരിയാനയില്‍ പേരുകേട്ട കെട്ടിട നിര്‍മ്മാക്കള്‍ ആയ DLF കോടിക്കണക്കിനു വരുന്ന ഭൂമി തുച്ചമായ വിലക്ക് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ മരുമകന് നല്‍കി.   കൂടാതെ യാതൊരു ഉറപ്പും ഇല്ലാതെ  കോടിക്കണക്കിനു രൂപയുടെ ലോണും !  അതില്‍ യാതൊരു തെറ്റും ഇല്ല എന്ന് പാടിനടക്കാന്‍ ചെറുതും വലുതുമായ നേതാക്കന്മാരും മന്ത്രിമാരും ! കോണ്‍ഗ്രസ്‌ ഭരിക്കുന്ന ഹരിയാണ സര്‍ക്കാരും  DLF-ഉം  തമ്മില്‍ നടന്ന ഭൂമിയിടപാടുകളിലെ ക്രമക്കേടുകള്‍ക്ക്‌ ഇതിലും വലിയ ഒരു പ്രമാണം വേണോ ?

അഴിമതിയില്‍ മുങ്ങി കുളിച്ച രാഷ്ട്രീയക്കാര്‍ നന്നാവും എന്ന് പ്രതീക്ഷിച്ചിട്ടു കാര്യം ഒന്നും ഇല്ല. കാരണം നമ്മുടെ സമൂഹം മുഴുവന്‍ അഴിമതിയുടെ കറയില്‍ മുങ്ങിയിരിക്കുകയാണ്.  രാഷ്ട്രം നന്നാവണമെങ്കില്‍ സമൂഹം നന്നാവണം , സമൂഹം നന്നാവണമെങ്കില്‍ കുടുമ്പം നന്നാവണം , കുടുമ്പം നന്നാവണമെങ്കില്‍ വ്യക്തി നന്നാവണം.  സമൂഹത്തില്‍ ഇന്ന് നിലവിലുള്ള അഴിമതികളും അക്രമങ്ങളും നേരെയാകണമെങ്കില്‍ ആദ്യം നമുക്ക് നന്നാകാം.  "ഈ കൂട്ടത്തില്‍ പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ" എന്നാ മഹാദ്വജനം ഓര്‍മ്മയില്ലേ ?  ഈ നാടിനെ നന്നാക്കാന്‍ ഒരു അവതാരം വരും എന്ന് കാത്തിരിക്കാതെ ഈ സമൂഹത്തെ നന്നാക്കാന്‍ ആദ്യം നമുക്ക് നന്നാകം , എങ്കില്‍ ഈ നാടും നന്നാകും.

വിനോദ് ചിറയില്‍  

Wednesday, October 03, 2012

Wednesday, October 03, 2012 3

കടങ്കവിത

"കള്ളച്ചെകുത്താനെ ,
നീ ഏതു നരകത്തില്‍ പോയോടുങ്ങി ?"

"നാണമില്ലാത്തവന്മാര്‍ക്ക്
നാണമില്ലാത്തിടത്ത്
ആലു കിളുര്‍ത്തിടത്ത്
ആയതിന്റെ തണലത്ത് -
പറയൂ ഞാനെവിടെയാണ് ?"

"ഒരു ക്ലൂ തരുമോ ?"

"ഉത്സവപ്പറമ്പിലെ തിരക്കുണ്ടിവിടെ.
പക്ഷെ, മാര്‍ക്സിന്റെ സോഷ്യലിസം
ആദ്യാവസാനം ആചരിക്കപ്പെടുന്നു.
മഹാബലിയുടെ സ്ഥിതിസമത്വ സ്വപ്നം
പൂവണിഞ്ഞിരിക്കുന്നു, ആരും നിര്‍ബന്ധിക്കാതെ.
ഇവിടെ കള്ളനും പോലീസുമുണ്ട് .
ഡോക്ടര്‍മാരും രോഗികളുമുണ്ട് .
സര്‍ക്കാര്‍ ജോലിക്കാരും സാദാ പൌരന്മാരുമുണ്ട്.
കേരളം ഇവിടെ ശാന്തി തീര്‍ത്ഥം തിരയുകയാണ്.
ഇനിപ്പറയൂ ഞാനെവിടെയാണ്."

"ഓ! നിന്നെയോടുങ്ങാന്‍
നീയിപ്പോഴും .....   ബിവറേജസില്‍ തന്നെയാണല്ലേ ?"

തോമസ്‌ പി.കൊടിയന്‍ 
കൊടിയന്‍ വീട്
ആയക്കാട്‌, ത്രിക്കാരിയൂര്‍ പീ.ഒ.
കോതമംഗലം 686691
ഫോണ്‍ : 9946430050

Monday, October 01, 2012

Monday, October 01, 2012 6

മൌന നൊമ്പരം-3

നാട്ടിലെന്തു നടന്നാലും അത് ആദ്യം അറിയുന്ന ഒരാളുണ്ട് - ചന്ദ്രന്‍ !  ചൂടോടെ അത് പത്ത് പെരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ചന്ദ്രന് ഉറക്കം വരില്ല. ഇത്തിരി ഏഷണി ഉണ്ടെങ്കിലും ആളൊരു പരോപകാരിയാണ് .  പ്രത്യേകിച്ച് വീട്ടമ്മമാരുടെ ! എന്തിനും ഏതിനും ചന്ദ്രന്‍ ഉണ്ട് . ചന്ദ്രാ .. ഇത്തിരി വിറകു കീറാനുണ്ട് ... എന്നിട്ടുവേണം എനിക്ക് ചോറ് വെയ്കാന്‍ .... കേള്‍ക്കേണ്ട പാതി കേള്‍ക്കാത്ത പാതി .. ചന്ദ്രന്‍ റെഡി! പ്രത്യുപകാരമായി ചായ, പലഹാരം അല്ലെങ്കില്‍ ഒരു സ്നേഹ വാക്ക് ! അങ്ങനെ ഏത്  വീട്ടിലും വിളിക്കാത്ത അഥിതിയാണ് ചന്ദ്രന്‍ .  ഏതു വീട്ടിലും ഏതു  സമയത്തും കടന്നു കയറാന്‍ അനുവാദമുള്ള ഒരേ ഒരാള്‍ !

നേരം വെളുക്കുന്നതെയുള്ളൂ .  ഇരുട്ട് തീര്‍ത്തും മാറിയിട്ടില്ല.  ചന്ദ്രന്‍ തിടുക്കത്തോടെ നടക്കുകയാണ് .  നടത്തമല്ല  ഓട്ടം എന്നുതന്നെ പറയാം.  ആ ഓട്ടം നിന്നത് കണ്ണപ്പെരുവണ്ണാന്റെ വീട്ടിന്റെ മുന്‍പിലാണ്.

പെരുണാനെ..... പെരുണാനെ.... ചന്ദ്രന്‍ നീട്ടി വിളിച്ചു. കണ്ണ പെരുവണ്ണാന്‍ ഉണരുന്നതേയുള്ളായിരുന്നു.   ചന്ദ്രന്റെ ശബ്ദം കേട്ട് കണ്ണ പെരുവണ്ണാന്റെ ഭാര്യ - കമല - കണ്ണനെ വിളിച്ചുണര്‍ത്തി .  അതേയ് ... ഒന്ന് ..എഴുനേറ്റെ ... നിങ്ങളെ തിരക്കി ചന്ദ്രന്‍ വന്നിട്ടുണ്ട്.

ഉറക്ക ചടവോടെ കണ്ണന്‍ എഴുനേറ്റു വന്നു.   എന്താ ചന്ദ്രാ... ഈ രാവിലെ തന്നെ.... എന്ത് പറ്റി ?

പെരുണാനെ ഒരു കാര്യം പറയാനുണ്ട്.  നിങ്ങളിങ്ങു ഇറങ്ങി വന്നേ ...

ചന്ദ്രന്‍ കണ്ണനെയും കൂട്ടി മുറ്റത്തിറങ്ങി , അടുത്തുള്ള മരച്ചുവട്ടില്‍ നിന്ന് പതിയ ശബ്ദത്തില്‍ സംസാരിച്ചു.

എല്ലാം വിളിച്ചു പറയുന്ന ചന്ദ്രന്‍ പതിവില്ലാതെ വളരെ രഹസ്യമായി സംസാരിക്കുന്നത് കേട്ട് കമലയ്ക്കു എന്തോ പന്തികേടു തോന്നി.  എന്താണിത്ര കാര്യമായി പറയാന്‍ ?

കാര്യം പറഞ്ഞു ചന്ദ്രന്‍ യാത്രയായി.  കമല ചന്ദ്രനെ വിളിച്ചു.  ചന്ദ്രാ.. കാപ്പി കുടിച്ചിട്ട് പോകാം.

"ഇല്ല ചേച്ചി... ഇപ്പോള്‍ ഇത്തിരി തിരക്കിലാണ്.... പിന്നൊരിക്കല്‍ ആകട്ടെ " മറുപടിക്ക് കാത്തു നില്‍ക്കാതെ ചന്ദ്രന്‍ യാത്രയായി.

എന്തോ പന്തി കേടുണ്ട്...അല്ലേല്‍ ചന്ദ്രന്‍ കാപ്പിയും കുടിച്ചു, പ്രാതലും കഴിയാതെ ഒരു വീട്ടില്‍ കയറിയാല്‍ പോകാറില്ല.   എന്താ കണ്ണേട്ടാ ... എന്ത് പറ്റി ?  പരിഭ്രമത്തോടെ കമല ചോദിച്ചു.

കണ്ണന്‍ വിഷണ്ണനായി ഉമ്മറപ്പടിയില്‍ ഇരുന്നു.  കാലിന്റെ അടിയിലുള്ള മണ്ണ് നീങ്ങി മാറുന്നതായി കണ്ണന് തോന്നി.  കണ്ണന്റെ രണ്ടു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ കണങ്ങള്‍ ഭൂമിയിലേക്ക്‌ പതിച്ചു.  നീ ഒരു ഗ്ലാസ്‌ വെള്ളം എടുക്കു.  ഇടറിയ കണ്ടതോടെ കണ്ണന്‍ പറഞ്ഞു.

കമല ഓടിച്ചെന്നു വെള്ളവുമായി എത്തി.   കണ്ണന്‍ ഒറ്റ വലിക്കു വെള്ളം മുഴുവനും കുടിച്ചു.  കണ്ണന്റെ ചുമലില്‍ കൈവെച്ചു കമല ആശങ്കയോടെ ചോദിച്ചു....

എന്താ കണ്ണേട്ടാ... എന്ത് പറ്റി ?

കമലേ... ഞാന്‍ ..... എന്റെ ..... കണ്ണന്‍ വാചകം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിച്ചു.

എന്ത് പറയും .... എങ്ങിനെ പറയും..... ഇത്രയും വര്‍ഷം തന്റെ ജീവിത മാര്‍ഗം ആയിരുന്ന "തെയ്യം" കല തന്റെ കൈവിട്ടു പോയി എന്ന് എങ്ങിനെ പറയും ?  വര്‍ഷങ്ങളായി താന്‍ അലങ്കരിച്ചിരുന്ന "പെരുവണ്ണാന്‍ " പട്ടം (ഉത്തര മലബാറില്‍ തെയ്യം ആരാധന കലകള്‍ അവതരിപ്പിക്കുന്ന ഒരു കൂട്ടം വംശജരുടെ പ്രധാനിക്ക് ഗ്രാമത്തിലെ പ്രധാനി - കല്‍പ്പിച്ചു നല്‍കുന്ന സ്ഥാനമാണ് "പെരുവണ്ണാന്‍ " പട്ടം.) തന്നില്‍ നിന്നും കവര്‍ന്നെടുത്തു മറ്റൊരാള്‍ക്ക് കൊടുത്തു എന്ന് ഞാന്‍ എങ്ങിനെ പറയും ?  ജീവിക്കാന്‍ ഇനി എന്താണൊരു താങ്ങ്.... പ്രായം തികഞ്ഞു നില്‍ക്കുന്ന ഈ മൂന്നു പെണ്മക്കളെയും കൊണ്ട് ഞാന്‍ എന്ത് ചെയ്യും ?

കാര്യം താന്‍  തെയ്യത്തിന്റെ ബാലപാഠങ്ങള്‍  പഠിപ്പിച്ചു കൊടുത്ത,  തന്റെ ശിഷ്യന്‍ പ്രകാശന്‍ ആണ് പുതിയ അവകാശി .... അവനെ പ്രോത്സാഹിപ്പിച്ചതും പലയിടത്തും തന്റെ കൂടെ അവനെ കൂട്ടിയതും താന്‍ തന്നെ.  ഇന്ന് എന്റെ കഞ്ഞിയിലെ കല്ലായി അവന്‍ മാറുകയാണോ ?

കുറച്ചു ദിവസം ആയി ഇതിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന കാര്യം അറിയാമായിരുന്നു. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം പ്രതീക്ഷിച്ചില്ല. എന്ത്  ചെയ്യും  ഭാഗവാനെ.... ഇനി ഈ അമ്പതാം വയസ്സില്‍ ഞാന്‍ എന്ത് ജോലി ചെയാനാണ് ? ലോകം മുഴുവന്‍ തന്റെ ചുറ്റും കറങ്ങുന്നതായി കണ്ണന് തോന്നി.

"എന്താ.. എന്ത് പറ്റി ?  നിങ്ങള്‍ എന്താ ഒന്നും പറയാത്തത് ?"

"കമലേ..... എല്ലാം പോയി... എല്ലാം...  നാളെ മുതല്‍ മാങ്ങാട്ടുള്ള പ്രകാശന്‍ ആണ് പെരുവണ്ണാന്‍ ...... ഇത്രയും കാലം ഞാന്‍ കൊണ്ട് നടന്ന എന്റെ സ്ഥാനം പോയി. ഞാനിനി എന്ത് ചെയ്യും ..... കടക്കാരോട് ഞാന്‍ എന്ത് സമാധാനം പറയും ?"

"ദേവീ.... എന്താ ഞാന്‍ ഈ കേള്‍ക്കുന്നത് .... ? ഈ കുട്ടികളെയും കൊണ്ട് ഞാന്‍ എവിടെ പോകും ? എല്ലാം നിങ്ങള്‍ ഒരാള്‍  കാരണമാണ് .  ആരെ കണ്ടാലും നിങ്ങള്‍ക്ക്  ബഹുമാനം ഇല്ല.  ആ തമ്പ്രാക്കളെ കണ്ടാല്‍ ഒന്ന് വണങ്ങിയാല്‍ എന്താ കുഴപ്പം .... ഓ .. വലിയ അഭിമാനിയല്ലേ .. അഭിമാനി....  ആരോടും മിണ്ടില്ല , പറയില്ല..... എത്ര നല്ല ആലോചനകള്‍ എനിക്ക് വന്നതാ... എന്റെ കഷ്ടകാലത്തിനാ ഈ  നരകത്തില്‍ വന്നു പെട്ടത്...."

"എടീ.... നീയൊന്നടങ്ങ്‌..... ശബ്ദം വെച്ച ഉള്ള നാട്ടുകാരെ മുഴുവന്‍ ഉണര്‍ത്തേണ്ട .... പട്ടം പോയെന്നു കരുതി നമുക്ക്  മരിക്കാന്‍ ഒന്നും പറ്റില്ലല്ലോ... എനിക്ക് ആരോഗ്യം ഉള്ള കാലത്തോളം നിങ്ങള്‍ക്കുള്ള അരി ഞാന്‍ കൊണ്ട് വരും."


"ഓ ... നിങ്ങള്‍  കുറെ കൊണ്ട് വരും...... മറ്റുള്ളവരെ കണ്ടു പഠിക്ക് .... അവര്‍ ഈ പെരുവണ്ണാന്‍ എന്ന പട്ട വച്ച് വെറുതെ വീട്ടില്‍ കുത്തിയിരുക്കുകയല്ല ..... മറ്റു ജോലികളും ചെയ്യുന്നുണ്ട്.  ഈയുള്ളവള്‍ മറ്റുള്ളവരുടെ വീട്ടുജോലി ചെയ്തില്ലെങ്കില്‍ കാണാമായിരുന്നു - ഈ വീട്ടില്‍ അടുപ്പ് പുകയുന്നത് ."

"ഈ അമ്മയ്ക്ക് വായ്‌ തുറന്നാല്‍ പിന്നെ അടക്കാന്‍ പറ്റില്ല.... മതി.... അമ്മ അപ്പുറം പോയെ.."  എല്ലാം കേട്ടു  കൊണ്ടിരിക്കുകയായിരുന്ന കണ്ണന്റെ മൂത്ത മകള്‍ സീമ മദ്ധ്യസ്തത്തിനു എത്തി.

"അച്ഛാ.. ലോകം അവസാനിക്കാന്‍ ഒന്നും പോകുന്നില്ലല്ലോ.... അച്ഛന്‍ ധൈര്യ മായിരിക്കൂ.. വരുന്നത് വരുന്നിടത്ത് വെച്ച് കാണാം." അവള്‍ അച്ഛനെ സമാധാനപ്പെടുത്തി."

സീമ രാവിലെ തന്നെ കുളിച്ച്  അമ്പലത്തില്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു.  അപ്പോഴാണ്‌ ചന്ദ്രന്‍ വിവരവും ആയി എത്തിയത്.  ഒരു ഭാഗത്ത് ദേവേട്ടന് ജോലി കിട്ടിയ സന്തോഷം , മറു ഭാഗത്ത് അച്ഛന് ജോലി നഷ്ടപെട്ട  സങ്കടം.

എന്ത് ചെയ്യണം എന്ന്  സീമയ്ക്ക് ഒരു പിടിയും ഇല്ല.  ഉണ്ടായിരുന്ന ഉന്മേഷം ഒക്കെ പോയി .  ഇനി  ഏതായാലും അമ്പലത്തില്‍ പോകുന്നില്ല.....  ദേവേട്ടന്‍ എന്നെ തിരയുമോ....? ഇന്നലെ നാടകത്തിന്റെ സ്ഥലത്ത്  വെച്ച് കണ്ടപ്പോള്‍ പറഞ്ഞതായിരുന്നു ഇന്ന് രാവിലെ അമ്പലത്തില്‍ വരാന്‍ . അവള്‍ ധര്‍മ്മ സങ്കടത്തില്‍ ആയി.

                                     ***                            ****

മജീദിന്റെ ചായക്കട തുറന്നിട്ട്‌ കുറച്ചു നേരം ആയതേ ഉള്ളൂ.... ചന്ദ്രന്‍ നേരത്തെ തന്നെ അവിടെ ഹാജിര്‍ ആണ്.   അപ്പോള്‍ കണ്ണന്റെ വിവരം അവിടെ എല്ലാവര്‍ക്കും കിട്ടി എന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ.

"അല്ലേലും ആ കണ്ണന് അങ്ങിനെ തന്നെ വേണം.. അഹംകാരി.   തെയ്യം കെട്ടി വന്നാല്‍ പിന്നെ അനക്കം ഇല്ല.  നിന്ന നില്‍പ്പില്‍ നിന്നും അനങ്ങില്ല. " ചൂടോടെ ചായ വലിച്ചു കുടിച്ചു കൊണ്ട് രാമന്‍ പറഞ്ഞു.

"കാര്യം ഞമ്മള് മുസ്ലിം ആണ്.  പക്ഷെ പറയുമ്പോള്‍ പറയാതിരിക്കാന്‍ പറ്റില്ല.  നിങ്ങള്‍ എന്ത് പറഞ്ഞാലും കണ്ണന്‍ കോലം  കെട്ടി വന്നാല്‍ ആ എടുപ്പ് ഇനി ആര് കെട്ടിയാലും കിട്ടില്ല.   ദേവി നിന്ന് വിളയാടുകയല്ലേ ആ മുഖത്ത് !  കണ്ണന്‍ ആണ് തെയ്യം കെട്ടിയതെങ്കില്‍  അത് കുറച്ചു നേരം കാണാതെ ഞമ്മളും പോകാറില്ല.  എല്ലാരും കൂടെ ആ പാവത്തിന്റെ കഞ്ഞി കുടി മുട്ടിച്ചു" എല്ലാ പ്രശ്നങ്ങള്‍ക്കും തന്റേതായ കാഴ്ചപ്പാടില്‍ കൂടി കാണുന്ന ചായക്കടക്കാരന്‍ മജീദ്‌ പറഞ്ഞു.

"മജീദ്‌ പറഞ്ഞതിലും കാര്യം ഉണ്ട്.  ദേവിയുടെ ചൈതന്യം ... ആ മുഖത്ത് കിടന്നു വിളയാടുകയല്ലേ.  കണ്ണന്റെ കോലത്തിനോളം വേറൊരാളും  വരത്തില്ല." മജീദിന് പിന്തുണയുമായി ബാലന്‍ എത്തി.

അങ്ങിനെ കണ്ണനെ പുകഴ്തുന്നവരും തള്ളി പറയുന്നവരും ആയി ചായക്കടയിലെയും നാട്ടിലെയും അന്നത്തെ പ്രധാന സംസാര വിഷയം കണ്ണന്‍ ആയിരുന്നു.

(തുടരും)

വിനോദ് ചിറയില്‍ 
(ഈ കഥ യുടെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..)