Thursday, January 05, 2012

അരയന്‍

കടലിന്റെയോമന പുത്രനാണ്
കടലെന്നുമരയനു അമ്മയാണ്

താരാട്ട് പാടിയുറക്കുമമ്മ
താമരത്തോണിയിലേറ്റുമമ്മ
കഥകള്‍ പറഞ്ഞു ചിരിച്ചീടുമേ
കവിതകള്‍ പാടിക്കരഞ്ഞീടുമേ
അമ്മതന്മടിയില്‍ കളിച്ചിരിയ്ക്കും
അമ്മയ്ക്ക് കൂട്ടായ്  കുടിയിരിക്കും
അമ്മതന്‍ മാറിലെ ചൂടും തണുപ്പും
അമ്മിഞ്ഞയുണ്ടും വളര്‍ന്നിങ്ങനെ
പുലര്‍ച്ചയ്ക്കുണര്‍ത്തി കൊണ്ടുപോകും
അന്തിയ്ക്കു തീരത്തടുപ്പിച്ചിടും.

മുക്കുവക്കുടിലിലെ മുത്തുകള്‍ക്ക്
മുത്തങ്ങള്‍ നല്കിയിട്ടൊരു ദിവസം
തോണിയും, തുഴയും വലയുമായി
കടലമ്മ കനിയുവാന്‍ യാത്രയായി
അമരത്തുമണിയത്തുമേകനായി,
സ്വപ്നങ്ങളേകാന്ത കൂട്ടുകാരന്‍
കടലിലെ മുത്തു നിറച്ചിടുവാന്‍
കരളിലൊരായിരമറകള്‍ തീര്‍ത്തു
സ്വപ്നങ്ങളൊക്കെയും മുത്തണിഞ്ഞാല്‍
അരയനൊരായിരം ചിപ്പിയാകും.

ചക്രവാളങ്ങള്‍ക്ക് നേരേ തുഴയെറി-
ഞ്ഞായത്തിലന്നവന്‍ തോണി നീക്കി
അസ്തമനസൂര്യ പ്രഭയിലാകെ
കടലാകെ മിന്നിത്തിളങ്ങിടുമ്പോള്‍
അന്തിയാകുന്നതറിഞ്ഞില്ലവന്‍,
കടലമ്മ കനിയുവാന്‍ കാത്തിരുന്നു.

ഉദയാസ്തമനങ്ങളെത്ര വന്നു
ഋതുക്കള്‍ പലതും മാറിവന്നു
മുത്തുവാരാന്‍ കൊതിച്ചെത്തിയവന്‍
അമ്മതന്നുള്ളിലെ മണിമുത്തായി,
ചിപ്പി പൊട്ടിപ്പുറത്തെത്തിടുവാന്‍
ഇന്നും കടലില്‍ കാത്തിരിപ്പൂ,
കരകാണാക്കടലിലൊളിച്ചിരിപ്പൂ;
മുത്തിലും മുത്തായ പൊന്മുത്തുപോല്‍
ഗര്‍ഭപാത്രത്തിലെ കുഞ്ഞിനെപ്പോല്‍
അരയനെയമ്മ ഒളിച്ചു വെച്ചു.

കടലമ്മ നല്‍കുന്നതൊക്കെയൊരുനാള്‍
കടലമ്മ തന്നെ തിരിച്ചെടുക്കും.



നന്ദകുമാര്‍ വള്ളിക്കാവ് 
Email: nandubindu@rediffmail.com 

6 comments:

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.