Friday, September 07, 2012

മൌന നൊമ്പരം - 1

ഡിന്നര്‍ .... ഡിന്നര്‍ ... സര്‍ ,  ഇവിടെ എന്താണ്  രാത്രി കഴിക്കാന്‍ ?
ഉച്ചയൂണ് കഴിഞ്ഞു ചെറിയ മയക്കത്തിലായിരുന്ന ബാലന്‍ കാന്റീന്‍ ജീവനക്കാരന്റെ ശബ്ദം കേട്ട്  മെല്ലെ ഉണര്‍ന്നു.

"സാറിനെന്താ രാത്രി കഴിക്കാന്‍ ?  ചോറ്, ചപ്പാത്തി , ബിരിയാണി, പൊറോട്ട ....."

"ചപ്പാത്തി ,  ചപ്പാത്തി മതി"

"ശരി, നമ്പര്‍ 26- ഇല്‍ ചപ്പാത്തി... ഉം .... പ്രാതല്‍ , ഉച്ചയൂണ് , ഡിന്നര്‍ ,  ആകെ നൂറ്റി നാല്പതു രൂപ .  കാന്റീന്‍ ജീവനക്കാരന്‍ മനസ്സില്‍ കണക്കു കൂട്ടിയിട്ടു പറഞ്ഞു... "സാറേ നൂറ്റി നാല്പതു രൂപയായി. "

140 രൂപ !   രാവിലെ ഇത്തിരി ഉപ്പുമാവും ഒരു വടയും, ഉച്ചക്കൊരു ഊണ്, രാത്രി കൈവെള്ളയുടെ വലിപ്പത്തിലുള്ള നാല് ചപ്പാത്തി ! ഇങ്ങനെ പോയാല്‍ ഇതെവിടെ ചെന്ന് നില്‍ക്കും ? രാവിലെ എല്ലാത്തിന്റെയും കൂടെ ഒരു വട ഉണ്ടാകും.... തണുത്തു - രുചിയില്ലാത്ത .... ഉപ്പുമാ വട, സാമ്പാര്‍ വട, ഇടലി വട...  ഈ വടയെന്താ ഇതിന്റെയൊക്കെ കൂടപ്പിറപ്പാണോ ?  കാന്റീന്‍ കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  ഉപ്പുതൊട്ട് കര്‍പ്പൂരം വരെ തൊട്ടാല്‍ പൊള്ളുന്ന വിലയാണ്.

ബാലന്‍ ആത്മഗതം പറഞ്ഞു കൊണ്ടു കീശയില്‍ നിന്നും 140 രൂപ എടുത്തു കൊടുത്തു.  വിലയിത്തിരി കൂടുതലാണെന്ന് പറയാന്‍ തുനിഞ്ഞെങ്കിലും പറഞ്ഞതിങ്ങനെയാണ്.

"ചപ്പാത്തിക്ക് ഒരു പപ്പടത്തിന്റെ വലിപ്പം എങ്കിലും കാണണേ .."

"അത് ഞാനുറപ്പ് തരുന്നു... പിന്നെ പപ്പടത്തിനു പ്രത്യകിച്ചു അളവൊന്നും  ഇല്ലല്ലോ..?"  ഒരു ചെറു പുഞ്ചിരിയോടെ കാന്റീന്‍ ജീവനക്കാരന്‍ പറഞ്ഞു.

ഏതായാലും ആ തമാശ ബാലനിഷ്ടപ്പെട്ടു.  അല്ലെങ്കിലും ഇവരെന്തു ചെയ്യാനാ ?.  അവരുടെ മുതലാളി പറയുന്നത് പോലെ അവര്‍ ചെയ്യുന്നു.  മുതലാളി മാരോ ചെറുത്‌ മുതല്‍ വലുത് വരെ നേതാക്കന്മാരുടെ കീശ വീര്‍പ്പിച്ചു, പിന്നെ മന്ത്രിമാര്‍ക്കും റെയില്‍വേ അധികാരികള്‍ക്കും ലക്ഷങ്ങള്‍ വാരിക്കൊടുത്തു എടുത്ത കരാര്‍ അല്ലെ.  കരാറു തീരും മുന്‍പ് മുതലും പലിശയും  അയാള്‍ക്ക്‌ ഈടാക്കണം !  അതിനിവിടെ പൊതുജനം എന്ന "കഴുതകള്‍ " ഉണ്ടല്ലോ.

തന്റെ ചിന്തകള്‍ കാട് കേറുന്നോ  ?  ബാലന്‍ സ്വയം ചോദിച്ചു.   എന്തു ചെയ്യാന .... കാട്ടിലെ തടി, തേവരുടെ ആന.... വലിയെടാ...വലി.  കുറഞ്ഞത്‌ ഇത്തിരി വൃത്തിയും ശുചിത്വവും ഉള്ള ആഹാരം കിട്ടിയാല്‍ മതിയായിരുന്നു!

ബാലന്‍ ജനലിനിടയിലൂടെ ദൂരെ മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കുന്നുകളിലേക്ക്‌ കണ്ണോടിച്ചു.  മലനിരകള്‍ പുറകോട്ടു നീങ്ങുകയാണോ ? അതോ തീവണ്ടി മുന്നോട്ടു പോവുകയാണോ ?   തീവണ്ടിയുടെ കട കടാ ശബ്ദം തന്റെ കാതുകളില്‍ കുശലം പറയുകയാണോ എന്ന് ബാലന് തോന്നി.  മലയുടെ താഴ്വരകളില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്പാടങ്ങള്‍ അയാളുടെ കണ്ണുകള്‍ക്ക്‌ കുളിര്‍മ്മയേകി.  ഇടവിട്ട്‌ ഇടവിട്ട്‌ കൊച്ചു അരുവികളും തൊട്ടു ചേര്‍ന്ന്,  നോക്കെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന നെല്പാടങ്ങളും!   ഇതൊക്കെ കാണുമ്പോള്‍ തന്റെ ഗ്രാമവും അവിടുത്തെ ചെറു പുഴയും, വയലുകളും, ചെറു തോടുകളും ബാലന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.  

"എന്താ ചേട്ടാ... പകല്‍ കിനാവ്‌ കാണുകയാണോ ?"  അടുത്തിരിക്കുന്ന പൊക്കം കുറഞ്ഞു തടിച്ചിരിക്കുന്ന ഒരാള്‍ ചോദിച്ചു.

അയാളുടെ വിളികേട്ട്  ബാലന്‍ ചിന്തയില്‍  നിന്നുണര്‍ന്നു.

"ഏയ്... ഞാനീ ... പാടങ്ങളും, കുന്നുകളും ഒക്കെ നോക്കി രസിക്കുകയായിരുന്നു."

"ശരിയാണ്, എത്ര സുന്ദരമാണിവിടം!  കിലോ മീറ്ററുകളോളം  നീണ്ടു നില്‍ക്കുന്ന കൃഷി ഭൂമി.  അരിയും, ഗോതമ്പും, കടുകും അങ്ങനെ എന്തൊക്കെ കൃഷികള്‍!  നമ്മുടെ നാട്ടില്‍ എവിടെയാണ് കൃഷി സ്ഥലം ? ആര്‍ക്കാണ് ഇതിനൊക്കെ വേണ്ടി മിനക്കെടാന്‍ സമയം ?  ആളുകള്‍ വീടുവെക്കാന്‍ സ്ഥലം ഇല്ലാതെ നെട്ടോട്ടം ഓടുകയാണ്.  എന്താണ് കൃഷി എന്ന് നമ്മുടെ നാട്ടുകാര്‍ ഇവിടെ വന്നു കണ്ടു പഠിക്കണം ."

"അതിനു നമ്മുടെ നാട്ടുകാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല.  ഒന്നാമത് സ്ഥലം ഇല്ല, ഇനി ഉള്ള സ്ഥലത്താണെങ്കില്‍   കൃഷി ചെയ്യാന്‍ വേണ്ട ആധുനിക സജീകരണങ്ങള്‍ ഇല്ല.   ഇവിടെ ട്രാക്ടറും, കുഴല്‍ക്കിണരും ഇല്ലാത്ത ഒരൊറ്റ കൃഷിക്കാരന്‍ പോലും ഇല്ല.  അതിനു വേണ്ട സഹായങ്ങള്‍ ഇവിടുത്തെ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നു.  നാട്ടില്‍ മഴ വന്നാലല്ലേ "നെല്ല്" കിളിര്‍ക്കൂ."

" നമ്മുടെ സര്‍ക്കാരിന് തമ്മില്‍ പോര് കഴിഞ്ഞു സമയം വേണ്ടേ... നാട്ടുകാരുടെ കാര്യം നോക്കാന്‍ ! അതൊക്കെ പൊട്ടെ .  ഞാന്‍ വണ്ടിയില്‍ കയറിയത് മുതല്‍ ചേട്ടനെ  ശ്രദ്ധിക്കുകയാണ്.  ചേട്ടന്‍ ഇപ്പോഴും വലിയ ചിന്തയില്‍ ആണ്.   എന്തോ ഒരു ദുഃഖം ചേട്ടനെ വേട്ടയാടുന്നുണ്ട്‌.  ചേട്ടന്‍ എവിടെ നിന്ന് വരുന്നു ?  എവിടെയാ നാട് ?"

"ഞാന്‍ കണ്ണൂരില്‍ ഉള്ള പട്ടുവം എന്നാ ഗ്രാമത്തിലാണ്.   കുറച്ചു കാലം ഹരിദ്വാറില്‍ ആയിരുന്നു.  ഇപ്പോള്‍ നാട്ടിലേക്ക് പോകുന്നു. "

"ഹരിദ്വാറിലോ?  അവിടെയെന്താ... ജോലി ചെയ്യുകയാണോ ?"

"അല്ല ... ഞാന്‍ ചെറിയ ഒരു തീര്‍ഥാടനത്തില്‍ ആണ്.  വടക്കേ ഇന്ത്യയിലെ ഒട്ടു മുക്കാല്‍ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു."

"അത് ശരി..... "

കുറച്ചു നേരം മൌനമായി ആലോചിച്ചിട്ട് അയാള്‍ വീണ്ടും ചോദിച്ചു.  " ചേട്ടന് വിഷമം ആകില്ലെങ്കില്‍ ചോദിക്കട്ടെ .... എന്താണ് ചേട്ടന്‍ അടക്കി വെച്ചിരിക്കുന്ന ദുഃഖം ... പൊതുവേ പറഞ്ഞു കേട്ടിട്ടുണ്ട്.. ഉള്ളിലുള്ള  ദുഃഖം വേറൊരാളോട് പറയുമ്പോള്‍ മനസ്സിന് ഇത്തിരി ശാന്തി കിട്ടും എന്ന്  , എനിക്ക് ചേട്ടന്റെ ദുഃഖം എന്താണെന്നറിയാന്‍ ആഗ്രഹം ഉണ്ട്. "

ഇത്തിരി നേരം ചിന്തിച്ച ശേഷം ബാലന്‍ പറഞ്ഞു....  "ശരിയാണ്.... തന്റെ വിഷമം വേറൊരാളോട് പറഞ്ഞാല്‍ കുറച്ചു ആശ്വാസം കിട്ടും.  നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ പറയാം.... എന്റെ കഥ....."

ബാലന്‍ ഒരു ദീര്‍ഖ ശ്വാസം വലിച്ചു കൊണ്ടു പറയാന്‍ തുടങ്ങി.

 ഞാന്‍ ബാലന്‍ ... ദൈവം എല്ലാം കനിഞ്ഞു  നല്‍കിയ സുന്ദരമായ പട്ടുവം ഗ്രാമത്തില്‍ ആണെന്റെ  ജനനം.   എങ്ങും തെങ്ങിന്‍ തോപ്പുകളും, നെല്‍പ്പാടങ്ങളും,  അതിര്‍ത്തിയില്‍ ശാന്തമായൊഴുകുന്ന  പുഴ...... രണ്ടു വശത്തായി മനോഹരമായ എഴോം, ചെറുകുന്നു  - ഗ്രാമങ്ങള്‍ ..... അങ്ങനെ ഗ്രാമം പോലെ എന്റെ ജീവിതവും സുന്ദരമായിരുന്നു.   അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയെങ്കിലും ദുഃഖം അറിയാതെയാണ് ഞങ്ങള്‍ വളര്‍ന്നത്‌.  അമ്മയും എന്റെ അനിയനും ... ഞങ്ങള്‍  കൊച്ചു കൊച്ചു ദുഖവും സന്തോഷവും പങ്കിട്ടു ജീവിച്ചു.                                           (തുടരും)

വിനോദ് ചിറയില്‍
(ഈ കഥയുടെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

4 comments:

  1. പോരട്ടെ... ശൈലി പഴയതാണു.. അക്ഷരതെറ്റുകൾ ( Eg: തീർത്താടനം ) പോലുള്ളവ ഒഴിവാക്കുമല്ലോ

    ReplyDelete
  2. നന്നായിട്ടുണ്ട് .. അടുത്ത ഭാഗത്തിന് വേണ്ടി കാക്കുന്നു

    ReplyDelete
  3. നന്നായിട്ടുണ്ട് .. അടുത്ത ഭാഗത്തിന് വേണ്ടി കാക്കുന്നു

    ReplyDelete
  4. thudaruka.aashamsakalode,

    http://leelamchandran.blogspot.in/
    http://leelachand.blogspot.in/
    http://leelachandran.blogspot.in/

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.