Thursday, February 14, 2019

Thursday, February 14, 2019 0

മൌന നൊമ്പരം-2

രാധാകൃഷ്ണ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്‌ അവതരിപ്പിക്കുന്ന നാടകം  "കൂട്ടുകാരെ നിങ്ങള്‍ക്ക് നന്ദി" ഏപ്രില്‍ ഇരുപതിന്  പട്ടുവം ഇടമൂടില്‍ . ഏവരെയും ഹാര്‍ദവം സ്വാഗതം ചെയ്യുന്നു.  പട്ടുവത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്ന പോസ്ടറിലെ  വാചകം ആണിത്.  പോസ്റ്റര്‍ എന്ന് പറയാന്‍ പറ്റില്ല. ഒരു വെള്ള കടലാസില്‍ സ്കെച്ച് പേന കൊണ്ടു എഴുതി വച്ചിരിക്കുന്നു!

രാഷ്ട്രീയ നിറത്തിന്റെ പേരില്‍ ഭിന്നിച്ചു പലപല പേരില്‍ നാടകം കളിക്കുന്ന കലാസമിതികളില്‍ അവസരം ലഭിക്കാത്ത ഒരുകൂട്ടം കുട്ടികള്‍ ചേര്‍ന്ന് ഒരുക്കുന്ന  നാടകം ആണിത്.  പലരും യൂപി സ്കൂളില്‍ പഠിക്കുന്നവര്‍ .

നാടക റിഹേര്‍സലും പിരിവും തകൃതിയായി നടക്കുന്നു. ഇടമൂട് ഏരിയ മുഴുവന്‍ അടക്കി പിരിച്ചു.  അതിനിടെ ബോംബേയില്‍ (ഇന്നത്തെ മുംബായ് ) ഉള്ള ഒരാള്‍ നാട്ടില്‍ വന്നു.  പിരിവുകാര്‍ അവിടെയും ചെന്നു .  സന്തോഷത്തോടെ അയാള്‍ പിടക്കുന്ന രണ്ടു രൂപയുടെ നോട്ട് എടുത്തു കൊടുത്തു.. പിരിവുകാരുടെ കണ്ണ് തള്ളിപ്പോയി!  കാരണം അതുവരെ മറ്റുള്ളവരില്‍ നിന്നും കിട്ടിയത് അമ്പത് പൈസയും കൂടിയാല്‍ ഒരു രൂപയും ആയിരുന്നു. അങ്ങനെ ആകെ പിരിവ്  അറുപതു രൂപ.  നാടക ദിവസം അടുക്കാറായി.  സ്റ്റേജ് നു വേണ്ടി കര്‍ട്ടന്‍ ബുക്ക്  ചെയ്തു - രൂപാ ഇരുപതു അതിനായി.  ഓര്‍സ്ട്ര  എന്ന് പറയാന്‍ ഒന്നും ഇല്ല.  നാട്ടില്‍ ഒരു തബലക്കാരന്‍ ഉണ്ട് . അവരുടെ മകനും തബല അറിയാം .  എന്നാല്‍ അയാളെ വിളിക്കാം. അങ്ങനെ തബല സുനിയുടെ അടുത്ത് ചെന്നു.  മുപ്പതു രൂപയില്‍ അഞ്ചു പൈസ കുറക്കാന്‍ അയാള്‍ തയ്യാറായില്ല.  ഇരുപതും മുപ്പതും - അമ്പത് , ആകെ പിരിഞ്ഞത് അറുപതു രൂപ.  ഇനി ബാക്കി പത്തു രൂപാ കൊണ്ടു  വേണം ബാക്കി ചിലവുകള്‍ നിര്‍വഹിക്കാന്‍ !  അങ്ങനെ മനസ്സില്ലാ മനസ്സോടെ മുപ്പതു രൂപയ്ക്ക് തബല ബുക്ക് ചെയ്തു - തബല സുനിയേ മനസ്സില്‍ പ്രാകി കൊണ്ടു!

ഒരു ഭാഗത്ത്‌ റിഹേര്‍സല്‍ തകൃതിയായ് നടക്കുന്നു.  ഇതിനിടെ പ്രധാന നടനായ പ്രമോദിന്റെ അമ്മ  സംവിധായകനോട് ഒരു പരാതി പറഞ്ഞു.   എന്നാലും എന്റെ വിനോദേ  .. എന്റെ മോന് ഇത്രയും ഡയലോഗ് എന്തിനാണ് കൊടുത്തത്.  അത് മുഴുവന്‍ എങ്ങിനെയാണ് അവന്‍ പഠിക്കുക .  കുറച്ചു ഡയലോഗ് എന്തായാലും കുറക്കണം.  എന്നാല്‍ അങ്ങിനെ ആയിക്കോട്ടെ എന്ന് സംവിധായകനും പറഞ്ഞു.   അഞ്ചു മിനിറ്റ് കൊണ്ടു എഴുതി, അഞ്ചു പേരെ വച്ച്,  കേവലം അഞ്ചു മിനിട്ട് നേരം ഉള്ള നാടകത്തിന്റെ ഡയലോഗിനെ കുറിച്ചായിരുന്നു ഈ പരാതി !

ഒടുക്കം നാടകം നടക്കേണ്ട ദിവസം ആയപ്പോഴേക്കും സംവിധായകന്റെ ശബ്ദം അടഞ്ഞു.  കാരണം രണ്ടു വരി ഡയലോഗ് പോലും ശരിയായി പഠിക്കാതെ , ഇന്നലെ പറഞ്ഞു കൊടുത്തത് ഇന്ന് ഓര്‍ക്കാതെ ഒക്കെ ആണ് പല നടന്മാരും വന്നിരുന്നത്.  ചുക്ക് കാപ്പിയും കുടിച്ചു തന്റെ  ശബ്ദം ശരിയായാവണേ എന്ന് പ്രാര്‍ഥിക്കാനേ പാവം സംവിധായകന് കഴിഞ്ഞുള്ളൂ.

നാടകം തുടങ്ങാറായി , അതിനുമുന്‍പ്‌ പരിപാടിക്ക് കൊഴുപ്പ് കൂട്ടാന്‍ അവിടുള്ള സഹോദരിമാര്‍ ഒക്കെ ചേര്‍ന്ന്  ഡാന്‍സ് അവതരിപ്പിച്ചു , കൂടാതെ ഹരിയുടെ വക ഒരു പാട്ടും!  അങ്ങനെ  പരിപാടി കൊഴുത്ത്  വരുന്നു.

സീമ നാടകം കാണാന്‍ നേരത്തെ വന്നു, പക്ഷെ മുന്‍ നിരയില്‍ ഒന്നും ഇരിക്കാന്‍ പ്പോയില്ല. അവള്‍ ആരെയോ കാത്തിരിപ്പാണ്.  സൈഡില്‍ ഒതുങ്ങി നിന്ന് ദേവേട്ടന്റെ വരവും കാത്തു അവള്‍ നിന്നു. നേരം ഇരുട്ടി തുടങ്ങിയിരുന്നു .  അതാ ദേവേട്ടന്‍ .... അവള്‍ ദൂരത്തു നിന്ന് തന്നെ അയാളെ കണ്ടു - ദേവനും .   ദേവന്‍ അവളെ ആന്ഗ്യം കാണിച്ചു അടുത്തുള്ള മാവിന്‍ ചുവട്ടിലേക്ക്‌ വിളിച്ചു.  അവള്‍ വിളി കേട്ടു.

"ദേവേട്ടന്‍ വൈകിയല്ലോ ? ഞാന്‍ എത്ര നേരം ആയെന്നോ കാത്തു നില്‍ക്കുന്നെ "  അവള്‍ പരിഭവപ്പെട്ടു.

"എടീ , ബാലേട്ടന്റെ കണ്ണ് വെട്ടിച്ചുവേണ്ടേ വരാന്‍ , എട്ടന് അല്ലേലും ഇപ്പോള്‍ ചില സംശയം ഒക്കെ തോന്നി തുടങ്ങി യിട്ടുണ്ട്.  ചിലപ്പോള്‍ ബാലേട്ടനും നാടകം കാണാന്‍ വരും "

"ഈ ദേവേട്ടന്‍ എന്നും ഇങ്ങിനെയാ..... ഇങ്ങനെ ഏട്ടനെ പേടിച്ചു നടക്കുന്ന ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. "

"എടീ നിനക്കറിയില്ല.... ഏട്ടന്‍ എങ്ങിനെയാ എന്നെ വളര്‍ത്തിയതെന്നു . എനിക്കെന്റെ അച്ഛന്റെ സ്ഥാനത്താണ് ഏട്ടന്‍ ."

"എന്ന് വെച്ച് നമ്മുടെ കാര്യം ഏട്ടനോട് പറയണ്ടേ .... ഇങ്ങനെ എത്രനാള്‍ ഒളിച്ചു നടക്കും ... ഇപ്പോഴാണെങ്കില്‍  ദേവേട്ടന് ജോലിയും കിട്ടിയില്ലേ ?   അത് പോട്ടെ എന്നാണു ജോലിക്ക് ജോയിന്‍ ചെയ്യണ്ടത് ?"

"നാളെ ,  ഏതായാല്ലും കുറച്ചു കാലം കൂടി നമുക്കിങ്ങനെ കഴിയാം.... സന്ദര്‍ഭം വരുമ്പോള്‍ ഞാന്‍ തന്നെ എല്ലാം ഏട്ടനോട് പറയും, പക്ഷെ ഏട്ടന്‍ സമ്മതിച്ചില്ലെങ്കില്‍ ? "

"സമ്മതിച്ചില്ലെങ്കില്‍ ?  ഇല്ലെങ്കില്‍ ഒളിചോടണം ... അല്ല പിന്നെ "

"അതോക്കെ നമുക്ക് പിന്നീട് ആലോചിക്കാം " ദേ ആള്‍ക്കാര്‍ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്  .  നീ പോയി സ്ത്രീകളുടെ സൈഡില്‍ പോയി ഇരിക്കൂ... നാടകം കഴിഞ്ഞിട്ട് നമുക്ക് കാണാം.  അല്ലേല്‍ വേണ്ട... നാളെ ഞാന്‍ അമ്പലത്തില്‍  പോകുന്നുണ്ട് ... രാവിലെ.... നീ അവിടെ വാ. "

"ഓ .. ഒരി പേടി തൊണ്ടാന്‍ !  ആണായാല്‍ ഇത്തിരീ ധൈര്യം ഒക്കെ വേണം ... ഞാന്‍ പോയെക്കാമേ .... "

"കൂട്ടുകാരെ നിങ്ങള്‍ക്കു നന്ദി" തകൃതിയായി നടക്കുന്നു.  തബല സുനി ആവശ്യത്തിനും അനാവശ്യത്തിനും തബല കൊട്ടിക്കൊണ്ടേയിരുന്നു.   മുപ്പതു രൂപയുടെ കൊട്ട് കൊട്ടിയല്ലേ പറ്റൂ.. അല്ലേല്‍ കമ്മിറ്റിക്കാര് കൈവെക്കും!

കുഞ്ഞമ്മാവന്‍ (സന്തോഷ്‌) എല്ലാവരെയും അനുഗ്രഹിക്കുന്നതോടെ നാടകം പര്യവസാനിച്ചു.  പരിപാടി വിചാരിച്ചതിലും ഘംഭീരമായി ... കുറെ കഷണം വയറുകള്‍ കൂട്ടിച്ചേര്‍ത്തു കറന്റു കണ്ണക്ഷന്‍  കൊടുക്കാന്‍ നോക്കിയപ്പോള്‍ ഷോര്‍ട്ട് സര്‍ക്യുറ്റ് ആയി വയറെല്ലാം കത്തി നശിച്ചതൊഴിച്ചു !  ഒടുവില്‍ മുന്‍‌കൂര്‍ കരുതിയിരുന്ന റാന്തല്‍ വെളിച്ചത്തില്‍ നാടകം ശുഭകരമായി നടന്നു.                                                               _._

ഡിന്നര്‍ ... ഡിന്നര്‍ .... കാന്റീന്‍ ജീവനക്കാരന്‍ രാത്രി ഭക്ഷണവുമായി എത്തി.  അയാളുടെ ശബ്ദം കേട്ട് ബാലാന്‍ കഥ പറയല്‍ നിറുത്തി ഒന്ന്  ദീര്‍ഖശ്വാസം വലിച്ചു. "പഴയകാലം ഓര്‍ക്കുമ്പോള്‍ , ചെറുതും വലുതും ആയ ഓരോ സംഭവങ്ങള്‍ .... എല്ലാം ഇന്നലെ നടന്നത് പോലെ തോന്നുന്നു.  അതൊക്കെ പോട്ടെ എന്താ നിങ്ങളുടെ പേര് " ബാലന്‍ സഹയാത്രികനോട് ചോദിച്ചു. "

എല്ലാം ശ്രദ്ധിച്ചു കൊണ്ടിരിക്കുകുകയായിരുന്ന  സഹയാത്രികന്‍ പറഞ്ഞു .... "ചന്ദ്രന്‍ , ഞാന്‍ ആലപ്പുഴയില്‍ നിന്നാണ്.   നിങ്ങളുടെ നാടിനെ ക്കുറിച്ച് കേള്‍ക്കാന്‍ നല്ല രസം ഉണ്ട്.  അപ്പോള്‍ ദേവന്‍ ചേട്ടന്റെ അനിയന്‍ ആണ്.   ബാക്കി കൂടെ കേള്‍ക്കാന്‍ എനിക്ക് അതിയായ താല്പര്യം ഉണ്ട്.  പറയൂ കേള്‍ക്കട്ടെ ...."

(തുടരും)

വിനോദ് ചിറയില്‍ 

ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, April 11, 2018

Wednesday, April 11, 2018 0

നോക്കുകൂലി !!!


വളരെ പഴക്കമുള്ള ഒരാൽമരം. വിളക്ക് വച്ച് പൂജിക്കുന്ന ഒരു ചെറു കാവ് തന്നെയാണിത്. നേരം രാവിലെ പത്തു മണിയായിക്കാണും. കാണാൻ വിരൂപരല്ലാത്ത രണ്ടുപേർ ആ കാവിനടുത്തെത്തി.

ഒരാണും ... ഒരു പെണ്ണും !

പെണ്ണ് നമ്രശിരസ്കയായി കത്തുന്ന വിളക്കിനു മുൻപിൽ കൈകൂപ്പി നിന്നു.
ആണ് കയ്യിൽ കരുതിയിരുന്ന മാലകളിൽ ഒരെണ്ണം അവളുടെ കയ്യിൽ കൊടുത്തു. പിന്നെ പരസ്പരം മാലകൾ കഴുത്തിലണിയിച്ചു. അവളുടെ കൈപിടിച്ച് അവൻ ആൽമരത്തിനു ചുറ്റും മൂന്നു തവണ പ്രദിക്ഷണം വച്ചു. അവൻ അവളുടെ കൈവിടാതെ പറഞ്ഞു ... പോകാം.

അവർ യാത്രയാകാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്നൊരു കനത്ത ശബ്ദം.....
നിൽക്കൂ...... !

അവൻ തിരിഞ്ഞു നോക്കി ചോദിച്ചു.... എന്താ ....?

അവളെ അങ്ങ് വിട്ടിട്ടു താൻ പോയ്‌ക്കോളൂ

 എന്തിനാ .... ???

അയാൾ മീശമുകളിലോട്ടു പിരിച്ചു കൊണ്ടു പറഞ്ഞു.......

നോക്കുകൂലി !!!
.........................
വിനോദ്

Wednesday, April 11, 2018 0

എൻറെ ഇന്നലെകൾ


 
നഷ്ടപ്പെട്ടുപോയ പണസഞ്ചി
ആലിൻ ചുവട്ടിലെ മണ്ണിലോ,
വിയർപ്പുതുള്ളിയുടെ വിലയിലോ,
വീണ്ടെടുത്തുവെന്നു വരാം.

എന്നാൽ നഷ്ടപ്പെട്ടുപോയ
ഇന്നലെകൾക്കുവേണ്ടി ഞാൻ
തിരയേണ്ടതെവിടെയാണ്?
കുന്നിൻപുറത്തെസന്ധ്യകളിലോ,
കാറ്റത്തടർന്നുവീണ
കരിയിലക്കൂട്ടങ്ങൾക്കിടയിലോ,
അതോ എൻറെ മോഹത്തിൻറെ
വറ്റാത്ത ഉറവുജലത്തിനിടയിലോ

___________
ഹിത

Tuesday, February 13, 2018

Tuesday, February 13, 2018 0

പുതുമകളുമായ് തുമ്പപ്പൂ


നീണ്ട ഇടവേളയ്ക്കു ശേഷം തുമ്പപ്പൂ വീണ്ടും വരികയാണ്.പുതിയ മാറ്റങ്ങളോടെ നിങ്ങൾക്ക് തുമ്പപ്പൂവിനെ വരവേൽക്ക൦.പുതിയ എഴുത്തു കാരെ സ്വാഗതം ചെയ്യുന്നു.കഥയ്ക്കും കവിതയ്ക്കും മത്സരങ്ങൾ സംഘടിപ്പിക്കാനും എഡിറ്റോറിയൽ ടീം തീരുമാനിച്ചതായി ഈ അവസരത്തിൽ അറിയിക്കുന്നു.കാത്തിരിക്കുക.....ടീം തുമ്പപ്പൂ 

Saturday, May 06, 2017

Saturday, May 06, 2017 1

സഞ്ചാരി

 പുനർ അവതരണം

ദൂരെ താറിന്‍റെ നെറുകയില്‍ സിന്ദൂരം മായാന്‍ തുടങ്ങിയിരുന്നു.  ഉഷ്ണത്തിന്റെ കാഠിന്യം മാറി താറിൽ തണുപ്പ് കോച്ചുന്നത് അയാള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു .... ബാണ നദിയുടെ മണല്‍ തിട്ടുകളില്‍ ഒട്ടകങ്ങള്‍ മുതുകു പൊക്കി തല ചായ്ച്ചുതുടങ്ങി തണുപ്പ് അയാളെ വല്ലാണ്ടെ വരിയാന്‍ തുടങ്ങിയിരുന്നു.... തോള്‍ സഞ്ചിയില്‍ ഒരു കമ്പിളി ഉണ്ടായിരുന്നു ........ സുനിത ബോംബയ്ന്നു കൊണ്ടുവന്നതാ, അവളിതു തരുമ്പോ പ്രത്യേകം പറഞ്ഞിരുന്നു അച്ഛന്‍ ശരീരം ശ്രദ്ധിക്കണം, തണുപ്പ് വല്ലാണ്ടെ കൂടിട്ടുണ്ട് ..... ശരീരം തന്നെ അനുസരിക്കുന്നില്ല എന്ന ബോധ്യം നന്നേ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അതിന്‍റെതായ വയ്യായ്ക ഒന്നും കാണിച്ചില്ല.... കഴിഞ്ഞ ഒരാഴ്ചാ മുന്‍പാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയത്‌ ...... പാലക്കാട്ട് നിന്നും മധുരക്ക് ...  അവിടെ നിന്നും ട്രെയിനില്‍ പിന്നീട്.... വൈഗയില്‍ കുളിച്ച മീനാക്ഷിയെയും തൊഴുതു, ആയിരം കാല്‍ മണ്ഡപത്തില്‍ നിന്നും മുത്ത്‌ സ്വാമി ദീക്ഷിതര്‍ തന്ന ഭസ്മവും നെറ്റിയില്‍ അണിഞ്ഞു യാത്ര തുടങ്ങിയ... തന്‍ന്‍റെ തുടക്കം അയാള്‍ ആലോചിച്ചു ... പക്ഷെ അയാളുടെ ആലോചനകളെ അജ്മീര്‍ കവര്‍ന്നു, ആരവല്ലിയില്‍ മരുമഞ്ഞു പെയ്യുന്നുണ്ടായിരുന്നു, അതിനിടയിലൂടെ ചില നക്ഷത്രങ്ങള്‍ തന്നെ നോക്കി ചിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു...ഒരു  പക്ഷെ അത് ചൌഹാന്‍മാരരാകാം, മുഗളന്‍മാരകാം, തങ്ങള്‍ തീര്‍ത്തു പോയ പട്ടണത്തിന്‍റെ സൌന്ദര്യം നോക്കി കാണുന്നതാവും... തന്‍റെ വാള്‍ക്മാനില്‍നിന്നും ഒഴുകുന്ന   ഗുല്‍സാറിന്‍റെ  നേര്‍ത്ത സംഗീതത്തോടൊപ്പം  അന്നത്തെ രാത്രി കണ്ണടച്ച്... ഒപ്പം ഒട്ടകങ്ങളും ബാണ തന്‍റെ ഓളങ്ങള്‍ കൊണ്ട് താരാട്ടു തീര്‍ത്തു... അകലെ വില്വാദ്രി നാഥന്‍റെ പാദങ്ങള്‍ തൊട്ടു നിളയും ഒഴുകിയിരുന്നു, ദര്‍ഗകളില്‍ നിന്ന് ഭാന്ഗിന്‍റെ ശബ്ദം കേട്ടാണ് അയാള്‍ ഉണര്‍ന്നത്... അത്തര്‍ കുപ്പികള്‍ നിറഞ്ഞ തെരുവോരങ്ങള്‍,... ഒരിക്കല്‍ സുനില്‍ നു ഇതുപോലെ ഒരണ്ണം ദില്ലി ന്നു കൊണ്ടന്നു കൊടുത്തിട്ടുണ്ട്‌ അതവന്‍ ഒരു മാസത്തോളം കോളേജില്‍ പൂശി കൊണ്ട് പോയിരുന്നു.... അതിനു പകരമായ് അവന്‍ എനിക്കൊരു ബാറ്റയുടെ ചെരിപ്പും വാങ്ങി തന്നു ഇന്നും കാലിലുണ്ട്.... ചെരുപ്പ് തെഞ്ഞിരിക്കുന്നതായി അപ്പോഴാണ് അയാള്‍ ശ്രദ്ധിച്ചത്....ധര്‍ഗകളില്‍ നിന്നും സാംബ്രാണി പുക ഉയരുന്നുണ്ടായിരുന്നു........      
അജ്മീറിനെ പിന്തള്ളി കൊണ്ട് ഗോതമ്പ് പാടങ്ങള്‍ക്കു നടുവിലൂടെ തീവണ്ടി പാഞ്ഞുഅപ്പോഴും  അസ്തമയ മായിരുന്നു സൂര്യന്‍ പടിഞ്ഞാറു താണ്കൊണ്ടിരുന്നു...... കണ്ണ് തുറക്കാന്‍ വയ്ക്കുന്നില്ല ശരീരമാസകലം കോച്ചി പിടിക്കുന്നു,  ഗംഗ ഒഴുകുന്നുണ്ട്..... ദേവിയായി  ഋഗ്വേദത്തിന്‍റെ താളുകളില്‍ നിന്നും ഉത്ഭവിച്ച വാരണാസിയിലുടെ,, അന്തിയോളം അധ്വാനിച്ചു ജീവിതത്തിന്‍റെ സായാഹ്നം  അഗ്നിയില്‍ വിശ്രമിക്കുന്ന കുറെ പേര്‍, സ്വാതികഭാവികള്‍, അങ്ങനെ കുറെ പേര്‍ ശ്രിഷ്ടി, സ്ഥിതി, സംഹാരം അങ്ങനെ എല്ലാം  പരമശിവന്‍റെ ശൂലമുനയില്‍ സുരക്ഷിതമാണ് ഇവിടം ......... അയാളെ അത് വല്ലാതെ ആകര്‍ഷിച്ചിരുന്നു ഒരുകൂട്ടം വിറകില്‍ മാത്രം തീരുന്ന കുറെ മനുഷ്യര്‍ ജീവിക്കാന്‍ വേണ്ടി തിരക്ക് കൂട്ടുന്നു, ആഗ്രഹങ്ങള്‍ വളര്‍ത്തുന്നു, നേട്ടങ്ങള്‍ക്ക്‌ വേണ്ടി പോരടിക്കുന്നു,, സുനില്‍ എന്നും മരണന്താരത്തെ കുറിച്ച് എന്നോട് ചോദിക്കാറുണ്ട് എനിക്കത് പലപ്പോഴും അവനോടു പറയന്‍ തോന്നിട്ടുണ്ട് പക്ഷെ, ശരിക്കുമുള്ള ഉത്തരം എനിക്കറിയില്ല കാരണം ഞാന്‍ മരണത്തെ അറിഞ്ഞിട്ടില്ല.. മരണത്തിന്‍റെ അവശിഷ്ടം മാത്രേ കണ്ടിട്ടുള്ളു..... മേനോന്‍ ചുമലില്‍ തട്ടി വിളിച്ചപ്പോഴാണ് ചിന്തയില്‍ നിന്ന് ഉണര്‍ന്നത് എന്താ മിസ്റ്റര്‍.സുരേന്ദ്രന്‍ നേരം ഒരുപാടായി നമുക്ക് മുറിയില്‍ പോവണ്ടേ .... അയാള്‍ടെ തടിച്ച പുരികം ഒന്ന് ച്ചുളിച്ചുകൊണ്ട് ചോദിച്ചു , മേനോന്‍.... മധുരമുതല്‍ എന്നോടൊപ്പം ഉണ്ടായിരുന്നതാണ് പക്ഷെ.... പരിചയപെട്ടത് രാമേശ്വരത്ത് നിന്നായിരുന്നു, ഓര്‍ക്കാന്‍ മാത്രം സാഹചര്യങ്ങള്‍ ഒന്നു ഉണ്ടായിട്ടില്ല ഞങ്ങള്‍ തമ്മില്‍ , രണ്ടാളും വേറെ വേറെ കോച്ചില്‍ ആയതോണ്ട് പ്രത്യേകിച്ചും .. പക്ഷെ നടുക്കുന്നതിടിയില്‍ അയാള്‍ എന്നോട് പറഞ്ഞു നാളെ നമ്മടെ വണ്ടി സെകെന്ധരബാധില്‍ ഇതും നമ്മടെ യാത്രയുടെ അവസാന നഗരം...പുതിയ പുതിയ പട്ടണങ്ങള്‍ കാണാന്‍ കൊതിയായിരുന്നു അയാള്‍ക്ക്, വഴിയില്‍ കാണുന്നതെല്ലാം അദ്ദേഹം എഴുതി വയ്ക്കുന്നുണ്ടായിരുന്നു വാരാണസിയില്‍ നിന്നും രാത്രി 9;00 മണിക്കുതന്നെ ട്രെയിന്‍ യാത്ര തുടങ്ങി ... ശരീരത്തിന് വല്ലാത്ത ഭാരം തോന്നിയിരുന്നു ബര്‍ത്ത്ഇല്‍ കിടന്നതും ഉറക്കം വന്നു.... 10:00മണിക്ക് വണ്ടി സെക്കെന്ധരബാധില്‍ എത്തി റെയില്‍വേ സ്റ്റേഷനില്‍ നല്ല തിരക്കുണ്ടായിരുന്നു ട്രാവല്‍ ഏജന്‍സിയുടെ വണ്ടി എത്തി, എന്‍റെ ഒപ്പമുള്ള സകല വയോധിക സഞ്ചാരികളെയും കൂട്ടി വണ്ടി റൂമിലേക്ക്‌ പാഞ്ഞു.... കണ്ണില്‍ ഇരുട്ട് കയറുന്നുണ്ടായിരുന്നു ഒരു നിമിഷത്തേക്ക് മാത്രം... അതിനു ശേഷം കണ്ടത് ഹുസൈന്‍ സാഗറില്‍ വെള്ളം ആകാശത്തേക്ക് തുപ്പുന്ന കോണ്‍ക്രീറ്റ് മത്സ്യങ്ങളെ ആണ്.. മുറിയില്‍ എത്തിയപ്പോഴും ഇരുട്ട് കണ്ണില്‍ കയറുന്നുണ്ടായിരുന്നു 12:30നു ഊണ് കഴിഞ്ഞു എല്ലാരും റെഡി ആയിരിക്കാന്‍ ഓപ്പറേറ്റര്‍ പറഞ്ഞു.. ഞാന്‍ ആ കട്ടിലില്‍ കിടന്നു മുകളില്‍ പരല്‍ മത്സ്യത്തെ പോലെ കുറെ രൂപങ്ങള്‍ എനിക്ക് മുന്നില്‍ പ്രത്യക്ഷപെട്ടു.. കുറെ കഴിഞ്ഞപ്പോള്‍ മേനോന്‍ അടുത്ത് വന്നിരുന്നു മിസ്റ്റര്‍ സുരേന്ദ്രന്‍ വരുന്നില്ലേ, നവാബ് ടൌണ്‍ കാണാന്‍ ഇവിടെ ചാര്‍മിനാര്‍ ഉണ്ട് അതിന്‍റെ വീഥികളില്‍ അതരുക്കുപ്പികളുടെ സൌരഭ്യത്തിനിടയില്‍,, പര്‍ദ്ദ അണിഞ്ഞ സുന്ദരികളെ കാണാം അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞാനും പകരം ഒന്ന് ചിരിച്ചു ... സുരേന്ദ്രന്‍... നമ്മടെ ഒക്കെ ശരീരത്തിന് വയസ്സയടോ പക്ഷെ മനസ്സിന് ഒരിക്കലും പ്രയമാവാന്‍ അനുവദിക്കരുത്.. അയാള്‍ അതും പറഞ്ഞ് എന്റെ ചുമലില്‍ തട്ടി... അതല്ല മേനോന്‍ ഞാന്‍ .. എനിക്ക് ചെറിയൊരു പനി പോലെ ഒരു ടാബ് കഴിച്ചു കിടക്കട്ടെ ഇല്ലെങ്ങില്‍ അതങ്ങ് കേറി ഭരിക്കും ... അയാള്‍ ഒരു കുപ്പി വെള്ളം എന്റെ കട്ടിലിനരികില്‍ കൊണ്ടുവന്നു വച്ചു ... ഒകെ സുരേന്ദ്രന്‍ നിങ്ങള്‍ റസ്റ്റ്‌ ചെയ്യ് ... ടേക്ക് കെയര്‍ ... എന്‍റെ കണ്ണുകള്‍ എന്നെ തളര്‍ത്തി അത് അടഞ്ഞു കൊണ്ടിരുന്നു ശരീരം എനിക്കൊരു ഭാരമായി തോന്നാന്‍ തുടങ്ങി വീണ്ടും ഇരുള്‍ വീണുകൊണ്ടിരുന്നു ......          പൊതുവേ അച്ഛന്‍ യാത്ര കഴിഞ്ഞു വരുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലതും കൊണ്ടുവരും മക്കള്‍ വളര്‍ന്നു മുതിര്ന്നവരായെങ്ങിലും അച്ഛന്‍ തന്‍റെ പതിവ് തെറ്റിക്കില്ലയിരുന്നു ഇന്നലെ അമ്മ വിളിച്ചപ്പോഴാണ് പറഞ്ഞത് അച്ഛന്‍ 5 തിയതി വരുംന്ന്.. എനിക്ക് ശനി യും ഞായറും ലീവ് ആയതിനാല്‍ അച്ഛന്റെ സമ്മാനം നേരിട്ട് വാങ്ങാമല്ലോ എന്നാ സന്തോഷവും ഉണ്ടായിരുന്നു.... വെള്ളിയഴ്ചാ ഉച്ചക്ക് തന്നെ ക്ലാസ്സില്‍ നിന്നും ഇറങ്ങി വിട്ടിലേക്ക്‌ പോയീ... വീടിനു ചുറ്റും ഒരു തരം മൂകത... മാനം കറുത്ത്നിന്നു... അമ്മയുടെ കണ്ണീര്‍ മാര്‍ബിള്‍ നിലത്തു കിടന്നു തിളങ്ങുന്നുണ്ടായിരുന്നു .... അച്ഛന് വയ്യ ഇടുങ്ങിയ സ്വരത്തില്‍ അമ്മ പറഞ്ഞു വീട്ടില്‍ തലങ്ങും വിലങ്ങും ഫോണ്‍ ബെല്ലുകള്‍ നിര്‍ത്താതെ ശബ്ദിച്ചു .... ഹൈദരാബാദില്‍ കിടക്കുന്ന അച്ഛനെയും കൂട്ടി ഉടനെ തന്നെ നാട്ടില്‍ എത്തണം രാവിലെ 7;30ന്‍റെ ഇന്‍ഡിഗോ ഐറില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നു .... പുലര്‍ന്നു കൊണ്ടിരുന്നു പുറത്ത് കട്ടിലില്‍ മയങ്ങി കിടക്കുകയായിരുന്ന എന്നെ ഫോണ്‍ ബെല്‍ ഉണര്‍ത്തി ..... hello, iam calling from hyderabad...is this mr.surendran's house...അയാള്‍ ഒരു ദൂതന്‍ ആയിരുന്നു.... കുറച്ചു സമയത്തേക്ക്  എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല വാക്കുകള്‍ കൂട്ടി യോജിപ്പിക്കാന്‍ ഞാന്‍ പാടുപെട്ടു ...  അച്ഛന്‍ ഇനിയില്ല പുലര്‍ച്ചെ വന്നൊരു ഹൃദയത്തിന്‍റെ താളപ്പിഴാ ... ചുവന്ന ആംബുലന്‍സ്ന്‍റെ ശീതികരിച്ച പെട്ടിയില്‍ അച്ഛന്‍ എത്തി സമയം രാത്രി ഒരു മണി .... അമ്മ പറഞ്ഞു അച്ഛന്‍ 5 തിയതി എത്തുമെന്ന്.. അച്ഛന്റെ തണുത്ത ഉറഞ്ഞ ശരീരം എന്റെ കയ്യിലേക്ക് വച്ചപ്പോള്‍ ഞാന്‍ മനസിലാക്കി മരണത്തെ ഞാന്‍ അടുത്തറിഞ്ഞിരിക്കുന്നു  അതിന്‍റെ സ്വാദീനം ക്രുരമാണ് പക്ഷെ സത്യവും... ഒടുവില്‍ തീനാളങ്ങള്‍ക്ക് അച്ഛനെ വിട്ടു കൊടുത്തു........... നിളാ തീരം ആയിരുന്നു അച്ഛനെ ഏറെ സ്വാധീനിച്ച സ്ഥലം ... ഒരുപിടി ആത്മാക്കളുടെ പുണ്യ പാവങ്ങള്‍ ഏറ്റു വാങ്ങിയ നിളയിലേക്ക് അച്ഛനെ സമര്‍പ്പിച്ചു തിരിച്ചു മടങ്ങുമ്പോള്‍ ബലിപിണ്ടത്തിനു ചുറ്റും ബലി കാക്കകള്‍ വട്ടം കറങ്ങിയിരുന്നു അച്ഛന്‍ നിളയുടെ മണല്‍ തിട്ടയില്‍ ഇരിക്കുന്നുണ്ടായിരുന്നു ദൂരെ നിളയുടെ നെറുകയില്‍ അന്തിസൂര്യന്‍ ചോപ്പ് മാച്ചു തുടങ്ങിയിരുന്നു അച്ഛന് ഏറെ ഇഷ്ടമുള്ള കാഴ്ച.............................. ഒരു നിമിഷത്തേക്ക് ഞാനൊന്നു തിരിഞ്ഞു നോക്കി അച്ഛന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് നൂലുപോല്‍ ഒഴുകുന്ന പുഴയുടെ മണല്‍ തിട്ടിലൂടെ നടന്നു ..... ദൂരെ... പക്ഷികള്‍ കൂടണയുന്നുണ്ടായിരുന്നു.

പ്രസാദ് ശശി

Monday, June 27, 2016

Monday, June 27, 2016 3

കണ്ണട

പത്തു - പതിനാലു വർഷം മുൻപ് എഴുതിയ കഥയാണ്.


വിനോദ് ചിറയിൽ 

Monday, June 20, 2016

Monday, June 20, 2016 2

എത്ര സുന്ദരം



എത്ര സുന്ദരമെൻ മുറ്റം !
എത്ര സുന്ദരമെൻ വീട്

നിറയെ വിരിഞ്ഞൊരാ ചെമ്പരത്തി
നറുമണം പരത്തിയാ മുല്ലയും
ബഹുവർണ്ണങ്ങളിൽ ചെണ്ടുമല്ലികയും
മന്ദസ്മിതയായി ശംഘുപുഷ്പവും
വിടർന്ന് തുടുത്ത് പനിനീർപ്പൂവും
തൊട്ടു തലോടി കടലാസ്സു പൂവും 

കൂകുന്നു കുയിലൊരു കോണിൽനിന്നും
കരയുന്നു കാക്ക തെങ്ങിൻമുകളിൽ നിന്നും
ഇവിടെഞാനുണ്ടെന്നോതി തള്ള കോഴിയും
കൂടെ തൻ എണ്ണമില്ലാ കുഞ്ഞിൻപടകളും

അടുക്കളരാജാവ് അമ്മിണിപ്പൂച്ചയും
വീടിന്റെ കാവലെൻ കരിമ്പൻ 'ടൈഗറും'
എത്ര സുന്ദരമെൻ വീട്
എത്ര സുന്ദരമെൻ മുറ്റം

വിനോദ്


Friday, June 10, 2016

Friday, June 10, 2016 1

നാക്ക് പിഴച്ചാൽ ...

Image Courtesy : Outspoken

പോയവാരം സോഷ്യൽ മീഡിയ ക്കാർക്കും ട്രോളന്മാർക്കും ചാകരയായിരുന്നു.   തുടക്കം കുറിച്ചത് നമ്മുടെ കായികമന്ത്രി ഇ.പി.ജയരാജൻ. എന്ത് കേട്ടാലും തെറ്റും ശരിയും  നോക്കാതെ മനപാഠം ആക്കിയ ചിലവരികൾ പയറ്റുക എന്നത് പുള്ളിയുടെ ഒരു ശീലം ആണ്.   കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന ഒരു രീതി.  ഏതായാലും മുഹമ്മദലി മരിച്ചു, താങ്കൾ എന്തങ്കിലും പ്രസ്താവന നൽകണം എന്നു ചാനലുകാർ പറഞ്ഞപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി , സ്വയസിദ്ധമായ ശൈലിയിൽ മന്ത്രി അങ്ങ് കാച്ചി.  പറഞ്ഞത് പുലിവാലായി.  ചൂണ്ടയും ഇട്ടു കാത്തുനിൽക്കുന്ന ട്രോളന്മാർക്കു നല്ല കൊയ്ത്തും ആയി.

പ്രശ്നം ഒന്ന് തണുത്തു വരുന്നതേയുള്ളൂ , അപ്പോഴേക്കും വേറൊരു പുലിവാല്.  സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജിനെ കായിക മന്ത്രി ഭീഷണിപ്പെടുത്തിയ വാർത്ത എങ്ങും പരന്നു.   സോഷ്യൽ മീഡിയ രണ്ടു ചേരിയിൽ ആയി.  ഒരു ഭാഗത്ത്‌ അഞ്ജുവിനെ പിന്തുണക്കുന്നവരും മറുഭാഗത്ത്‌ ജയരാജനെ പിന്തുണക്കുന്നവരും.  യുദ്ധം ഇപ്പോഴും തീർന്നിട്ടില്ല.  

സത്യത്തിൽ എന്താണ് യഥാർത്ഥ പ്രശ്നം എന്ന് ആർക്കും അറിയില്ല.  ഏതായാലും ഇന്ത്യയുടെ മാനം കായിക രംഗത്ത് ഉയർത്തികാട്ടിയ ഒരു കായികതാരത്തെ എന്ത് കാരണം പറഞ്ഞായാലും ശരി, അപമാനിക്കാനും ഭീഷണിപ്പെടുത്താനും പാടിലാത്തത് തന്നെയാണ്.  അവർ എന്തെങ്കിലും അഴിമതി ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ , എന്നിട്ട് കുറ്റക്കാരിയെങ്കിൽ ശിക്ഷിക്കൂ.  നിയമം കയിലെടുക്കാനുള്ള അവകാശം ആർക്കും ഇല്ല.   പക്ഷെ കേട്ടെടുത്തോളം സ്പോർട്സ് കൌൺസിലിൽ പലതും പുകഞ്ഞു നാറുന്നുണ്ട്. ഏതായാലും സത്യം ജയിക്കട്ടെ.

ഇതിനിടെ , തോൽവിക്ക് പുറകെ തോൽവിയുടെ  കയിപ്പു രുചിച്ചു മടുത്ത സുധാകരന് ഒരമളി പറ്റി.  ഗ്രൗണ്ടിൽ നോക്കിയപ്പോൾ ഗോളിപോസ്റ്റ് കാലിയാണ് , നമ്മക്കും ഒരു ഗോളടിക്കാൻ പറ്റിയ സമയം.  ആർക്കും പാസ് കൊടുക്കാൻ തയ്യാറാകാതെ മെസ്സിയെപ്പോലെ ഒറ്റയ്ക്കുതന്നെ ബോളുമായി ഗോളിപോസ്ടിലേക്ക് ഇടിച്ചു കയറി.   കേരളത്തിൽ മൺസൂൺ എത്തിയ കാര്യം അദ്ധ്യേഹത്തിനു ഓർമ്മയില്ലയിരുന്നു.  ബോളുമായി കുതിച്ചു പാഞ്ഞ പുള്ളി, ഗോളി പോസ്റ്റിനു തൊട്ടടുത്തുവെച്ച് കാൽവഴുതി വീണു.  വീഴ്ച എന്ന് വെച്ചാൽ ഒരു ഒന്ന് ഒന്നര വീഴ്ചയായിരുന്നു.  ഒരുമാസമെങ്കിലും വേണ്ടിവരും ഇനി വീണ്ടും ഷൂ അണിയാൻ.    കാരണം പുള്ളി പറഞ്ഞത് ശരിയാകണമെങ്കിൽ അഞ്ചു ആദ്യം ഡിവോർസ് നേടണം,  എന്നിരുന്നാലും അന്തരിച്ച ജിമ്മി ജോർജിനെ കെട്ടാൻ പറ്റുമെന്ന് തോന്നുന്നില്ല.

ട്രോളന്മാർ പേടിക്കേണ്ട .   ഇതൊക്കെയെന്ത് ?   ഇനിയും എന്തെല്ലാം വരാനിരിക്കുന്നു  !


വിനോദ് ചിറയിൽ  
   

Wednesday, June 08, 2016

Wednesday, June 08, 2016 1

ജീവിതം


വായിക്കാൻ വേണമെനിക്കൊരു ഫേസ്ബുക്ക്‌ 
കുറിക്കാൻ വേണമെനിക്കൊരുവാട്സ് അപ്പ് 
എഴുതാനായെനിക്കൊരു ബ്ലോഗ്ഗറും 
പിന്തുടരാനൊരു ട്വിറ്ററും

കുടിക്കാൻ വേണമെനിക്കൊരു തംബ്സ് അപ്പ്
കഴിക്കാൻ വേണമെനിക്കൊരു ബർഗറു് 
പങ്കാളിയായെനിക്കൊരു  സ്മാർട്ട്ഫോൺ
"ചാറ്റാ"നായൊരു മെസ്സെഞ്ചറും 

ജീവിതമെന്തെന്ന് മറക്കുന്നു ഞാൻ 
നവലോകത്തിങ്ങനെ അലയുന്നു ഞാൻ 
കണ്ടുമുട്ടാത്തവരെൻ സുഹൃത്തുക്കൾ 
അയലത്തെ രാമനെൻ ബദ്ധശത്രു !
വിനോദ് ചിറയിൽ   

Monday, June 06, 2016

Monday, June 06, 2016 11

ഇന്നലെകളിലൂടെ


അല്ലാഹു അക്ബറ്  ..... അല്ലാഹു അക്ബറ് ....

ദൂരെ പള്ളിയിൽ ബാങ്ക് വിളി മുഴങ്ങി.

പഴയ സർക്കാർ ഓഫീസിന്റെ മുൻപിലെ ആ മരച്ചുവട്ടിൽ വർഷങ്ങൾക്കുശേഷം അബു വീണ്ടും എത്തി.  

പക്ഷെ മുൻപത്തെ ചുറുച്ചുറുക്കും ആവേശവും ഇല്ല.  മുഖത്ത് തികഞ്ഞ നിരാശ മാത്രം!  

ജീവിതനൗക തുഴഞ്ഞു തുഴഞ്ഞു ആ മനുഷ്യൻ തളർന്നിരിക്കുന്നു.   കേവലം പഴയ ഒരു മേശയും ഒടിഞ്ഞ സ്ടൂളും വെച്ച് അയാൾ വീണ്ടും ചായക്കട തുടങ്ങി.  

വളരെ ബദ്ധപ്പെട്ടു അയാൾ ചായ ഒരുക്കാനുള്ള  തിരക്കിലായി. ...

 വർഷങ്ങൾക്കു മുൻപ്,  ഇതുപോലെ ഒരു ദിവസം ഇവിടെ ചായവിറ്റു ജീവിതം തുടങ്ങിയതാണ്‌ .  അന്ന് വയസ്സ് ഇരുപതു തികഞ്ഞിട്ടില്ല.   ഫാത്തിമയുടെ ഉപ്പയെകണ്ടതും ഫാത്തിമയുമായി നിക്കാഹു കഴിഞ്ഞതും എല്ലാം ഇന്നലെയെന്നത് പോലെ.  ഫാത്തിമാ ... നീ എവിടെ ... ?

അബൂക്കായുടെ ചായയുടെ രുചി സർക്കാർ ജീവനക്കാർക്ക് മാത്രം അല്ല , അവിടുത്തെ നിവാസികൾക്കും ഇഷ്ടപ്പെട്ടു.    രാവിലെയും വൈകുന്നേരങ്ങളിലും പലപ്പോഴും കാത്തു നിൽക്കേണ്ടിവരും അബുവിന്റെ ചായ കുടിക്കാൻ.  ചായയുടെ കൂടെ ഫാത്തിമയുടെ രുചിയേറിയ നെയ്യപ്പവും , പരിപ്പുവടയും കിട്ടാതെ ആൾക്കാർ ത്രിപ്തരല്ലായിരുന്നു.   ചായയും നെയ്യപ്പവും പരിപ്പുവടയും ചൂടപ്പം പോലെ വിറ്റഴിഞ്ഞപ്പോൾ അബുവിന്റെ മടിക്കീശയിൽ നോട്ടുകൾ നടനമാടി.
സന്തോഷം നിറഞ്ഞ ദിനങ്ങൾ !  മോൻ അയൂബ് പിറന്നതും വളർന്നതും എല്ലാം പെട്ടെന്നായിരുന്നു. കടയിൽ തിരക്കൊഴിഞ്ഞു നേരമില്ലെങ്കിലും മകന്റെ പഠനത്തിന് പ്രത്യേക ശ്രദ്ധ കാണിച്ചു.  നഗരത്തിലെ നല്ല സ്കൂളിൽ തന്നെ പഠിപ്പിച്ചു.

കാലം കടന്നു പോയതറിഞ്ഞില്ല. മകനും ഫാത്തിമയ്ക്കും വേണ്ടി അയാൾ ദിനരാത്രങ്ങൾ  നോക്കാതെ അദ്ധ്വാനിച്ചു.  മകൻ വളർന്നതും സർക്കാർ ജോലി ലഭിച്ചതും  എല്ലാം പെട്ടെന്നായിരുന്നു.  അവൻ സ്നേഹിച്ച പെണ്ണിനെ തന്നെ നിക്കാഹും കഴിച്ചു കൊടുത്തു.   നിക്കാഹു കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ അവർ ഫ്ലാറ്റിലേക്ക് മാറി. 

നിർബന്ധിച്ചെങ്കിലും തന്റെ പഴയവീട് മാറാൻ അബു തയ്യാറായില്ല - കൂടെ വരാൻ മകൻ നിർബന്ധിച്ചെങ്കിലും !    ഒടുവിൽ ഫാത്തിമ മയ്യത്ത് ആയപ്പോൾ നില്ക്കക്കള്ളിയില്ലാതെ ഫ്ലാറ്റിലേക്ക് മാറുകയായിരുന്നു - ജീവിതത്തിൽ മുറിവേല്ക്കാൻ തുടങ്ങിയതും അന്ന് മുതലായിരുന്നു .... !

അബൂക്കാ .....

പരിചയമുള്ള ഒരു ശബ്ദം കേട്ടു അബു തിരിഞ്ഞു നോക്കി.

അബൂക്കയുടെ ചായകുടിച്ചിട്ടു കാലം എത്രയായി.... കടുപ്പത്തിൽ ഒരു ചായ .

വിനോദ് ചിറയിൽ  

Friday, June 03, 2016

Friday, June 03, 2016 2

പെട്രോളിന്റെ വില !


പെട്രോൾ വിലവർധന ചിന്താജനകം തന്നെ.  പക്ഷെ ഇന്നതിനെ കുറിച്ച് മുറവിളി കൂട്ടുന്ന പലരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.  ഇന്നത്തെ പ്രധാനമന്ത്രി ചാർജ് എടുക്കുമ്പോൾ പെട്രോൾ വില 71 രൂപ 56 പൈസ ആയിരുന്നു (ഡൽഹി).  ശരിയാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡു  ഓയിൽ വില കുറഞ്ഞിട്ടുണ്ട്.  പക്ഷെ പർവതീകരിച്ച്‌ കാണിക്കുമ്പോലെ അങ്ങനെയുള്ള ഒരു സ്ഥിതി വിശേഷവും ഇന്നില്ല.  ഡൽഹിയിലെ ഇന്നത്തെ പെട്രോൾ വില 65 രൂപ 60 പൈസയാണ്.  മൻമോഹൻ ഭരണക്കാലത്ത് ഒരു തവണ പെട്രോൾ വില 76 രൂപ 6 പൈസ വരെ എത്തിയിരുന്നു.   എന്നിട്ടും ആർക്കും മനസ്സിലാകാത്ത കണക്കു കാണിച്ചു ചിലർ ആളുകളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു.

മൻമോഹൻ ഭരണകാലത്ത് പെട്രോൾ വില കൂടിയതിനു അനുസരിച്ച് ബസ്സുകളും ഓട്ടോകളും പല സംസ്ഥാനങ്ങളിലും വില കൂട്ടിയിരുന്നു.  ചില സമയങ്ങളിൽ പെട്രോൾ വില വളരെ താണിരുന്നെങ്കിലും ബസ്സുകൂലി കുറക്കാൻ വേണ്ടി ആരും മുറവിളി കൂട്ടിയില്ല.  ഇന്നും പെട്രോൾ വില മുൻഭരണത്തെക്കാൾ വളരെ കുറവാണ്.  

മുകളിൽ ഒരു ചാർട്ട് കൊടുത്തിട്ടുണ്ട്‌.   അത് കണ്ടാൽ മൻമോഹന്റെ ഭരണകാലതുള്ള പെട്രോൾ വിലയുടെ ഏകദേശരൂപം നമുക്ക് മനസ്സിലാക്കാൻ കഴിയും.  

കൂടാതെ പെട്രോളിന് ഈടാക്കുന്ന വിലയിൽ നല്ലൊരു ശതമാനം സംസ്ഥാന സർക്കാരിന്റെ ഖജനാവിലെക്കാണ് പോകുന്നത്.   ഏകദേശം 9 രൂപയാണ് കേന്ദ്രത്തിനു കിട്ടുന്നത് (സംസ്ഥാന വിഹിതം കിഴിച്ചതിനുശേഷം).

പെട്രോൾ വില കുറയേണ്ടത് തന്നെ, പക്ഷെ ഇനിയുള്ള കാലത്ത് അത് അറുപതിൽ കുറയും എന്ന് ആരും മോഹിക്കേണ്ട.   

വിനോദ് ചിറയിൽ 

(ലേഖകൻ പ്രകടിപ്പിച്ചിട്ടുള്ളത് അദ്ധ്യേഹത്തിന്റെ അഭിപ്രായം ആണ്.  ഇതിനു തുമ്പപ്പൂവിനു യോജിപ്പ് ഉണ്ടാകണം എന്നില്ല.)


 



Thursday, June 02, 2016

Thursday, June 02, 2016 1

കോൺഗ്രസ്‌ യുഗത്തിന് അന്ത്യം ?


2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനുശേഷം ,  വരും ദിനങ്ങളിൽ കോൺഗ്രസ്‌ വീണ്ടും ശക്തമായി തിരിച്ചു വരും എന്ന് കോൺഗ്രസ്‌ നേതാക്കൾ പ്രസ്താവന ഇറക്കിയിരുന്നു. പക്ഷെ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം  പല സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വന്ന ഫലം സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.  കോൺഗ്രസ്‌ ഒന്നിനുപിറകെ മറ്റൊന്നായി തോൽവിയിലേക്ക് കൂപ്പു കുത്തുന്നു. 

കേവലം ചെറിയ ഒരു സംസ്ഥാനം ആയ പൊദുച്ചേരിയിൽ   മാത്രമാണ് വിജയം ഉണ്ടായത്.   കോൺഗ്രസ്‌ ഭരിച്ചിരുന്ന ഹരിയാന , ഡൽഹി , അസ്സം , കേരളം എന്നീ സംസ്ഥാനങ്ങൾ നഷ്ടമായി. അതുപോലെ  കൂട്ട് കക്ഷി ഭരണം ഉണ്ടായിരുന്ന മഹാരാഷ്ട്ര , ജമ്മു കാശ്മീർ , ജാർഖണ്ട്‌ മുതലായ സംസ്ഥാനങ്ങളും നഷ്ടമായി.  നോർത്ത് ഈസ്റ്റ് മാറ്റിവെച്ചാൽ കർണ്ണാണടകം , ഹിമാചൽ പ്രദേശ്‌ , ഉത്തരാഖണ്ട്, പോദുചേരി എന്നീ സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസിന്റെ ഭരണം ചുരുങ്ങിയിരിക്കുന്നു.

യുവനേതൃത്വം എന്നുപറഞ്ഞാൽ പഴയ കോൺഗ്രസ്‌ നേതാക്കളുടെ മക്കളെ കൊണ്ട് വരിക എന്ന രീതിയിലേക്ക് കോൺഗ്രസിന്റെ ചിന്താഗതി മാറിയിരിക്കുന്നു.  ഒരു കുടുംബത്തെ കേന്ദ്രീകരിച്ചുള്ള പാർട്ടി നേത്രുത്വനിര , കഴിവുള്ളവരെ അകറ്റി നിർത്തുന്നു.  പുതിയ ആരും നേതൃനിരയിൽ എത്തുന്നില്ല ... അല്ലേൽ ബാലികേറാ മലയാണത് - ഗാന്ധി കുടുംബത്തിനു പുറത്തുള്ളവർക്ക് !  പാർട്ടി എന്നാൽ ഒരു കുടുംബം മാത്രം എന്ന നിലയിൽ എത്തിയിരിക്കുന്നു.

കാലിനടിയിലെ മണ്ണൊലിച്ചു പോകും മുൻപ് ശക്തമായ അഴിച്ചുപണി നടത്തി പുതിയ നേതൃനിര ഉയർന്നു വന്നില്ലെങ്കിൽ കോൺഗ്രസ്‌ എന്ന പാർട്ടി ഇന്ത്യയിൽ നാമാവശേഷമാകും.

(കണക്കുകളിൽ ചിലപ്പോൾ തെറ്റ് കാണാം )

ചിറയിൽ വിനോദ് 
     

Wednesday, June 01, 2016

Wednesday, June 01, 2016 3

മാധ്യമ വേശ്യകൾ


ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നടക്കുന്ന ചർച്ചകൾ എപ്പോഴും യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനും അവരവരുടെ ടി.ആർ.പി. കൂട്ടാനും വേണ്ടിയുള്ളതാണ്. അതിനുവേണ്ടി അവർ പാർട്ടികളെ തമ്മിലടിപ്പിക്കുന്നു. നിഷ്പക്ഷ മാധ്യമ പ്രവർത്തനം ഇവിടെ നിന്ന് അപ്രത്യക്ഷമായി. ജനാധിപത്യത്തിന്റെ ഈ ഒരു തൂണ് തകർന്നടിഞ്ഞു.
എന്താ ഇപ്പോൾ ചർച്ചകൾ ...? വി.എസ്സിന്റെ പദവി, അല്ലേൽ ഡിജിപി യെ മാറ്റി, രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രസിഡന്റ്‌ ആവുമോ ? തുടങ്ങിയവ ആണ്.
ഇതൊക്കെയാണോ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ . വി.എസിന് പദവി കിട്ടിയോ കിട്ടിയില്ലയോ, ഡി.ജി.പി. ആരാണ്, രാഹുൽ ഗാന്ധി എന്താവും ഇതൊന്നും അല്ല ഇന്ന് കേരള ജനതയുടെ പ്രശ്നങ്ങൾ .
അവർക്ക് വേണ്ടത് സമാധാനം ആണ്,
വീട് പുലർത്താൻ വരുമാനം ആണ്,
പുറത്തിറങ്ങാൻ നല്ല ഗതാഗത സംവിധാനം ആണ്, കുട്ടികളെ പഠിപ്പിക്കാൻ നിലവാരമുളള സ്കൂളുകളാണ്,
കുട്ടികൾക്ക് പഠിക്കാൻ - സമയത്ത് പുസ്തകം ആണ്.
അതുപോലെ യുവാക്കൾക്ക് ജോലി, ഏവർക്കും മാലിന്യവിമുക്തമായ പരിസരം, ചിലവുകുറഞ്ഞ ചികിത്സകൾ , താമസിക്കാൻ ഒരു കൂര, നിഷ്പക്ഷമായ നിയമവ്യവസ്ഥ , സുരക്ഷ, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ,.
പിന്നെയോ ...
എതു പാർട്ടിയിലും വിശ്വസിക്കാനും പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യം ....
ഏതു മതത്തിൽ വിശ്വസിക്കാനും ഉള്ള സ്വാതന്ത്ര്യം ....
ജനാധിപത്യപരമായി തെറ്റിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ....
സർക്കാരിന്റെ വികസന പദ്ധതികൾ ഏവർക്കും തുല്യമായി ലഭിക്കാൻ ഉള്ള അവകാശം (മുക്കാൽ ഭാഗവും ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കാർക്കെ കിട്ടൂ)
നാട്ടുകാരെ മാധ്യമ വേശ്യകളുടെ വാക്ക് കേട്ട് വഴി തെറ്റാതെ ... എന്ത് ശരി എന്ത് തെറ്റ് എന്ന് നോക്കി പ്രതികരിക്കുക.
നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടുക.

വിനോദ് ചിറയിൽ 

Tuesday, May 24, 2016

Tuesday, May 24, 2016 1

സഞ്ചാരി


തിരികെ നീ യാത്രയായോ ... ?
വെറുമൊരു സഞ്ചാരിയായ് !
വരില്ലിനിയിവിടെ നീ വീണ്ടും ;
സ്നേഹബാഷ്പം ചൊരിയാൻ !

കാലങ്ങൾ കടന്നുപോകുമ്പോൾ 
ഓർക്കുവാനെന്തുണ്ട് ... ?
ഒരു ചില്ല് കളിപ്പാട്ടം പോലെ ;
പൊട്ടിപോകുമീ സ്വപ്‌നങ്ങൾ മാത്രം...! 

ഹൃദയത്തിൽ .......
കറുത്ത മേഖങ്ങൾ പടരുന്നുവോ ...?
തിരിച്ചു പോകുന്നവരുടെ കഥമാത്രം ;
ഓർമ്മയിൽ ബാക്കി ...!

എന്നിൽ നിന്നും .....
സർവവും അടർന്നുപോകുന്നുവോ .... ?
എന്നോടിനിയെങ്കിലും പറയൂ ...
നിന്നധരങ്ങളിൽ ഒളിഞ്ഞിരുക്കുന്നതെന്തു ...?

വിനോദ് സീ.എം.


Monday, April 04, 2016

Monday, April 04, 2016 2

വാറുണ്ണി

വറ്റാത്ത കടലിന്റെ ആഴം തിരക്കിയപ്പോൾ
വാറുണ്ണി തൻ ദു:ഖം പങ്കു വെയ്ക്കാനെത്തിയല്ലോ

ദിനമെന്ന്തുപോലെ മലർന്നു കിടന്നു  വാറുണ്ണി
 ദിനം കാണുന്ന സ്വപ്നം അന്നും ഒരിക്കൽ കൂടി കണ്ടു

വാറുണ്ണി എന്നപേര് തനിക്കാരിട്ടിരിക്കാം
വാവച്ചനെന്ന തന്റെ വളർ ത്തഛനാണോ ?

ചോദ്യം പലപ്പോഴായി തന്നലേയ്ക്കെത്തി നോക്കിയെങ്കിലും
ഉത്തരം തരാൻ ആളില്ലെന്നു കണ്ടറിഞ്ഞു

പുഴയോടു സങ്കടം ചൊല്ലി ഞാൻ എങ്കിലും
പുഴക്കുമുത്തരം കണ്ടെത്താൻ കഴിഞ്ഞില്ല

കടലിനോടു സങ്കടം ചൊല്ലുവാനെത്തിയെങ്കിലും
കടലൊന്നുനോക്കി തഴുകി അകന്നു

മീൻകാരി  പെണ്ണുങ്കൾ കൂകി വിളിച്ചിതാ    
മീൻ വാരാനാളെ വരുത്തുന്നു

ആർക്കുമില്ല നേരം എനിക്കുത്തരം തരുവാൻ
ആരോടു ചോദിക്കുമെൻ മനം നോവുന്നിതല്ലോ

മാനത്തു കാറു പടർന്നു വരുന്നു
മാനത്തു നോക്കി നാവു ചലിക്കുന്നു

ഇരുളുന്ന മേഘത്തോടൊപ്പം ചിതറിയ
ഇരുതുള്ളി വെള്ളമെൻ മൂർധാവിൽ വീണു

ഉത്തരം കിട്ടിയോ എന്നാരാഞ്ഞു മേഘം
ഉത്തരം തേടി എങ്ങോട്ടോമറഞ്ഞു

വാറുണ്ണി വീണ്ടും തൻ ദു:ഖത്തിലേക്കു മടങ്കി
വാറുണ്ണി യെന്നപേരാരു നൽകി

കിളികളോടു ചൊല്ലി ഞാൻ എൻ ദു:ഖത്തെ
കാഹളം മുഴക്കി ചിരിച്ചു ചിലച്ചു പറന്നകന്നു

വാറുണ്ണി ഇന്നും തിരക്കുന്നു തേടുന്നു
വാറുണ്ണി എന്ന പേരാരു വെച്ചു   

പുഷ്കല ചെല്ലം അയ്യർ  

Saturday, January 09, 2016

Saturday, January 09, 2016 8

സർപ്പക്കാവിൽ തിരി തെളിയുമ്പോൾ -4

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.   സന്ദർഭത്തിൽ ശ്രീ അജിത്പി. നായർ നിരവധി സർപ്പകാവുകൾ സന്ദർശിച്ചു - ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടുതൽ അറിഞ്ഞു തയ്യാറാക്കിയ ലേഖനം പാഴാകില്ല എന്നാ വിശ്വാസത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു .

TEAM THUMBAPPOO


സർപ്പപൂജകൾ

നൂറും പാലും കൊടുക്കൽ ചടങ്ങ്

നാഗാരാധനയുടെ  ഒരു ഭാഗമാണ് നൂറും പാലും കൊടുക്കൽ ചടങ്ങ്‌ .വര്ഷം തോറും കന്നിമാസത്തിലെ  ആയില്യം നാളിൽ സർപ്പകാവുകളിലെയും  ക്ഷേത്രങ്ങളിലെയും  പ്രധാന ചങ്ങാണിത് .മഞ്ഞൾ പ്പൊടി അരിപ്പൊടി,അവൽ ,മലര്,അപ്പം,ഇളനീർ,കൂവനൂറ്‌ ,തുടങ്ങിയവ ഒരു ഇളകുംബിളിലോ തൂശനിലയിലോ വച്ചാണ് പൂജ നടത്തുന്നത്.നാഗാരാധനയുടെ ഭാഗമായി  പാമ്പിൻ തുള്ളൽ കുറുന്തിനിപ്പാട്ട്,തുടങ്ങിയ ചടങ്ങുകളിലും നൂറും പാലും നടത്തുന്നു .



പാമ്പിൻ തുള്ളൽ
  
സർപ്പ പ്രീതിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി പണ്ട് തറവാടുകളിൽ നടത്തി വന്നിരുന്ന പ്രധാന കർമ്മമായിരുന്നു പാമ്പിൻ തുള്ളൽ.കന്നി മാസത്തിലെ ആയില്യം മുതൽ വിഷുവരെയാണ് ഇതിന്റെ കാലം.
നായർ സമുദായത്തിൽ സാധാരണ നടത്തി വന്നിരുന്ന ചടങ്ങ് അപൂർവമായി നമ്പൂതിരി  ഗൃഹങ്ങളിലും  കാണാമായിരുന്നു.മൂന്നു കൊല്ലത്തിലോരിക്കലെങ്കിലും ഒരു തറവാടിൽ പാമ്പിൻ തുള്ളൽ നടത്തണമെന്നുണ്ട് .

പാമ്പിൻ തുള്ളലിലെ  ആചാര്യൻമാർ  പുള്ളുവൻമാരാണ്.അവരാണ് ദിവസം നിശ്ചയിക്കുന്നതും.മൂന്നു ദിവസവും ഏഴു ദിവസവും നീണ്ടു നില്ക്കുന്ന തുള്ളലുകളുണ്ട്.


പാമ്പിൻ  തുള്ളലിലെ ആദ്യ ചടങ്ങ് പന്തലീടൽ ആണ്.പന്തലിനു മുകളിൽ ചുവന്ന പാട്ടുകൊണ്ട് വിദാനിചു കുരുത്തോല തൂക്കി അലങ്കരിക്കുന്നു.നിലം മെഴുകി വൃത്തിയാക്കിയ ശേഷം പാമ്പിന്റെ രൂപത്തിൽ കളം വരയ്ക്കുന്നു.അരിപ്പൊടി ,മഞ്ഞൾ ,കരി  മുതലായവയാണ്  കളം വരയ്ക്കാൻ ഉപയോഗിക്കുന്നത്.

പുള്ളുവന്മാർ കളം വരയ്ക്കുമ്പോൾ പുള്ളുവത്തി നാഗോല്പ്പതി പാടും.അടുത്ത ഇനം ഗണപതി പൂജയാണ്.പന്തലിൽ വിളക്കും കർപ്പൂരവും കത്തിക്കുകയും ചെയ്യുന്നു.വീട്ടുകാർ കാലത്തേ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു.തറവാടിലെ ഒരു സ്ത്രീ (കന്യകയോ സുമംഗലിയോ) കയ്യിൽ ഒരു പൂക്കുലയോടുകൂടി കളത്തിനടുത്ത് ഇരിക്കുകയും പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തികൊണ്ടുള്ള  പാട്ട് ആരംഭിക്കുകയും ചെയ്യുന്നു.പാട്ട് പുരോഗമിക്കും തോറും കളത്തിലിരിക്കുന്ന സ്തീക്കു ഉറച്ചിൽ  വരുന്നു.ആവേശം കൊണ്ട് തലമുടി അഴിച്ചിട്ടു  മുന്നോട്ടും പിന്നോട്ടും നിരങ്ങി നീങ്ങുകയും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ പൂക്കുലയും ചുഴറ്റി പാമ്പിന്റെ രൂപം പുലമ്പി ക്കൊണ്ട് കളം മായ്ക്കുകയും ചെയ്യുന്നു.പിന്നീട് സർപ്പക്കാവിൽ ചെന്ന് നമസ്ക്കരിക്കുoപോലാണ്  കലിയിറങ്ങി  സാധാരണ മട്ടിലാകുന്നത്.
സർപ്പബലി
സർപ്പബലിയുടെ ചടങ്ങുകൾക്ക്  പുള്ളുവന്മാർ നിർബന്ധമാണ്. .

അരിപ്പൊടി മഞ്ഞൾ പ്പൊടി  എന്നിവ കൊണ്ട് പത്മം  ചിത്രീകരിച്ചതിനു ശേഷം അതിനു മദ്ധ്യത്തിൽ  നെല്ലും അരിയും നാളീകേരവും ദർഭ  കൊണ്ടുള്ള കൂര്ച്ചവും വച്ചു ചണ്ടേശ്വരനെ വച്ച് പൂജിക്കുന്നു. ചുറ്റും അഷ്ട്ട നാഗങ്ങളും  ഈർചരൻ ,ധൃതരാഷ്ട്രൻ ,ഗ്ലാവൻ ,അഗചാപൻ ,ശിതി പ്രിഷ്o ൻ ,അതിശിഖൻ, തുടങ്ങിയ മറ്റനേകം നാഗങ്ങളെയും സങ്കൽപ്പിച്ചു പൂജിക്കുകയും  ഹവിസ്സുകൊണ്ട്‌  ബലി തൂകുകയും ചെയ്യുന്നു .
ഉരുളി കമിഴ്ത്ത്
സന്താന  ലാഭത്തിനായി  മണ്ണാറശാലാ  ശ്രീ നാഗരാജാ ക്ഷേത്രത്തിൽ  ദമ്പതികൾ  അനുഷ്ഠിക്കുന്ന  ചടങ്ങാണ് ഉരുളി കമിഴ്ത്ത്‌.മണ്ണാറശാലാ  ഇല്ലത്തെ വലിയമ്മയുടെ  സന്നിധിയിൽ  തൊഴുതു  അനുവാദം വാങ്ങിയ ശേഷം ഒരു ഉരുളി നടയ്ക്കു വയ്ക്കുന്നു .വിശേഷാൽ വഴിപാടു നടത്തിയ ശേഷം വാദ്യ ഘോഷങ്ങലോടും ചങ്ങല വിളക്കുകളുടെ  അകമ്പടിയോടും കൂടി ഉരുളി എഴുന്നള്ളിച്ച് വലിയമ്മ അത് ഉരുളി കമിഴ്ത്ത്  നിലവറയിൽ കൊണ്ട് ചെന്ന് വയ്ക്കുന്നു . ചടങ്ങുകൾ നടത്തിയ ശേഷം അതിന്റെ അനുഗ്രഹമായി സ്ത്രീകൾ  ഗർഭം  ധരിക്കുമെന്നാണ് വിശ്വാസം.പ്രസവത്തിനു ശേഷം കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ പ്രത്യേക വഴിപാടുകൾ നടത്തി ഉരുളി മലർത്തിയടിക്കുമ്പോൾ   വഴിപാടു പൂർത്തിയാകുകയും  ചെയ്യുന്നു .

             ഒരുകാലത്ത് ഭക്തരുടെ അഭയ കേന്ദ്രമായിരുന്ന സർപ്പക്കാവുകൾ പൂജയും വിളക്കും മുടങ്ങി ഘോര വിഷ സർപ്പങ്ങളുടെ വിഹാര കേന്ദ്രമാകുന്ന കാഴ്ചയാണ്ഇന്നുകാണാൻ  കഴിയുന്നത്‌.വായൂ മലിനീകരണം തടയുന്നതിലും പരിസ്ഥിതിയുടെ  സന്തുലിതാവസ്ഥ  നിലനിർത്തുന്നതിലും പ്രകൃതിയുടെ  സംരക്ഷകരായി വര്തിച്ചിരുന്ന കാവുകൾ ഇന്ന് ഓർമ്മകളുടെ  താളിലാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്‌.

പുതു തലമുറയിൽനിന്നു  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും വരും തലമുറയിലൂടെ പൂർതിയാകുമൊ എന്ന് നമ്മൾ പേടിക്കേണ്ടിയിരിക്കുന്നു.അങ്ങനെയാണെങ്കിൽ  സര്പ്പക്കവുകളും ചരിത്രത്തിൻറെ  ഭാഗമാകും.

ഫ്ലാറ്റുകളും വില്ലകളും കെട്ടിപ്പൊക്കാൻ മത്സരിക്കുന്ന മനുഷ്യൻ കാവുകളെ ഭൂമിക്കടിയിൽ കുഴിച്ചു മൂടിക്കൊണ്ടിരിക്കുകയാണ്.ഗ്രാമഭംഗി ഇടിച്ചു നിരത്തി പട്ടണങ്ങൾ പൊക്കുമ്പോൾ ആധുനിക ലോകം കെട്ടിപ്പടുതാൻ മത്സരിക്കുകയാണ് വന്കിട റിയൽ എസ്റ്റേറ്റ്കമ്പനികൾ.ഒരു പക്ഷെ പഴയ മനോഹാരിതയിൽ കാവുകളെ സമൂഹത്തിൽ  കാണാൻ കഴിയില്ലെങ്കിലും ഉള്ള സർപ്പക്കാവുകൾ നശിപ്പിക്കാതെ സരംക്ഷിച്ചു ആരാദിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും അങ്ങനെ ചെയ്യാത്ത പക്ഷം ഒരു പക്ഷെ ചരിത്രത്തിനും ഭാവിയില കണക്കു പറയേണ്ടിവരുമെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇനിയും സർപ്പക്കാവുകളിൽ തിരി തെളിയട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.
അവസാനിച്ചു
ലേഖനം തയ്യാറാക്കാൻ , റിസർച്ചിനായി എന്നെ സഹായിച്ച എൻറെ സുഹൃത്തുക്കളായ അജേഷ് ,രാജേഷ് ..എന്നിവർക്കും,മറ്റു വിവരങ്ങൾ നൽകി സഹായിച്ച വക്കത്തു വിളാകം ശ്രീ ദേവി ക്ഷേത്ര ഭാരവാഹികൾക്കും,വക്കം കുളങ്ങര ക്ഷേത്ര ഭാരവാഹികൾക്കും എൻറെ വിനീതമായ നന്ദി അറിയിക്കുന്നു.

അജിത് പി. നായർ 

കീഴാറ്റിങ്ങൽ