Saturday, January 09, 2016

Saturday, January 09, 2016 8

സർപ്പക്കാവിൽ തിരി തെളിയുമ്പോൾ -4

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.   സന്ദർഭത്തിൽ ശ്രീ അജിത്പി. നായർ നിരവധി സർപ്പകാവുകൾ സന്ദർശിച്ചു - ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടുതൽ അറിഞ്ഞു തയ്യാറാക്കിയ ലേഖനം പാഴാകില്ല എന്നാ വിശ്വാസത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു .

TEAM THUMBAPPOO


സർപ്പപൂജകൾ

നൂറും പാലും കൊടുക്കൽ ചടങ്ങ്

നാഗാരാധനയുടെ  ഒരു ഭാഗമാണ് നൂറും പാലും കൊടുക്കൽ ചടങ്ങ്‌ .വര്ഷം തോറും കന്നിമാസത്തിലെ  ആയില്യം നാളിൽ സർപ്പകാവുകളിലെയും  ക്ഷേത്രങ്ങളിലെയും  പ്രധാന ചങ്ങാണിത് .മഞ്ഞൾ പ്പൊടി അരിപ്പൊടി,അവൽ ,മലര്,അപ്പം,ഇളനീർ,കൂവനൂറ്‌ ,തുടങ്ങിയവ ഒരു ഇളകുംബിളിലോ തൂശനിലയിലോ വച്ചാണ് പൂജ നടത്തുന്നത്.നാഗാരാധനയുടെ ഭാഗമായി  പാമ്പിൻ തുള്ളൽ കുറുന്തിനിപ്പാട്ട്,തുടങ്ങിയ ചടങ്ങുകളിലും നൂറും പാലും നടത്തുന്നു .



പാമ്പിൻ തുള്ളൽ
  
സർപ്പ പ്രീതിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി പണ്ട് തറവാടുകളിൽ നടത്തി വന്നിരുന്ന പ്രധാന കർമ്മമായിരുന്നു പാമ്പിൻ തുള്ളൽ.കന്നി മാസത്തിലെ ആയില്യം മുതൽ വിഷുവരെയാണ് ഇതിന്റെ കാലം.
നായർ സമുദായത്തിൽ സാധാരണ നടത്തി വന്നിരുന്ന ചടങ്ങ് അപൂർവമായി നമ്പൂതിരി  ഗൃഹങ്ങളിലും  കാണാമായിരുന്നു.മൂന്നു കൊല്ലത്തിലോരിക്കലെങ്കിലും ഒരു തറവാടിൽ പാമ്പിൻ തുള്ളൽ നടത്തണമെന്നുണ്ട് .

പാമ്പിൻ തുള്ളലിലെ  ആചാര്യൻമാർ  പുള്ളുവൻമാരാണ്.അവരാണ് ദിവസം നിശ്ചയിക്കുന്നതും.മൂന്നു ദിവസവും ഏഴു ദിവസവും നീണ്ടു നില്ക്കുന്ന തുള്ളലുകളുണ്ട്.


പാമ്പിൻ  തുള്ളലിലെ ആദ്യ ചടങ്ങ് പന്തലീടൽ ആണ്.പന്തലിനു മുകളിൽ ചുവന്ന പാട്ടുകൊണ്ട് വിദാനിചു കുരുത്തോല തൂക്കി അലങ്കരിക്കുന്നു.നിലം മെഴുകി വൃത്തിയാക്കിയ ശേഷം പാമ്പിന്റെ രൂപത്തിൽ കളം വരയ്ക്കുന്നു.അരിപ്പൊടി ,മഞ്ഞൾ ,കരി  മുതലായവയാണ്  കളം വരയ്ക്കാൻ ഉപയോഗിക്കുന്നത്.

പുള്ളുവന്മാർ കളം വരയ്ക്കുമ്പോൾ പുള്ളുവത്തി നാഗോല്പ്പതി പാടും.അടുത്ത ഇനം ഗണപതി പൂജയാണ്.പന്തലിൽ വിളക്കും കർപ്പൂരവും കത്തിക്കുകയും ചെയ്യുന്നു.വീട്ടുകാർ കാലത്തേ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു.തറവാടിലെ ഒരു സ്ത്രീ (കന്യകയോ സുമംഗലിയോ) കയ്യിൽ ഒരു പൂക്കുലയോടുകൂടി കളത്തിനടുത്ത് ഇരിക്കുകയും പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തികൊണ്ടുള്ള  പാട്ട് ആരംഭിക്കുകയും ചെയ്യുന്നു.പാട്ട് പുരോഗമിക്കും തോറും കളത്തിലിരിക്കുന്ന സ്തീക്കു ഉറച്ചിൽ  വരുന്നു.ആവേശം കൊണ്ട് തലമുടി അഴിച്ചിട്ടു  മുന്നോട്ടും പിന്നോട്ടും നിരങ്ങി നീങ്ങുകയും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ പൂക്കുലയും ചുഴറ്റി പാമ്പിന്റെ രൂപം പുലമ്പി ക്കൊണ്ട് കളം മായ്ക്കുകയും ചെയ്യുന്നു.പിന്നീട് സർപ്പക്കാവിൽ ചെന്ന് നമസ്ക്കരിക്കുoപോലാണ്  കലിയിറങ്ങി  സാധാരണ മട്ടിലാകുന്നത്.
സർപ്പബലി
സർപ്പബലിയുടെ ചടങ്ങുകൾക്ക്  പുള്ളുവന്മാർ നിർബന്ധമാണ്. .

അരിപ്പൊടി മഞ്ഞൾ പ്പൊടി  എന്നിവ കൊണ്ട് പത്മം  ചിത്രീകരിച്ചതിനു ശേഷം അതിനു മദ്ധ്യത്തിൽ  നെല്ലും അരിയും നാളീകേരവും ദർഭ  കൊണ്ടുള്ള കൂര്ച്ചവും വച്ചു ചണ്ടേശ്വരനെ വച്ച് പൂജിക്കുന്നു. ചുറ്റും അഷ്ട്ട നാഗങ്ങളും  ഈർചരൻ ,ധൃതരാഷ്ട്രൻ ,ഗ്ലാവൻ ,അഗചാപൻ ,ശിതി പ്രിഷ്o ൻ ,അതിശിഖൻ, തുടങ്ങിയ മറ്റനേകം നാഗങ്ങളെയും സങ്കൽപ്പിച്ചു പൂജിക്കുകയും  ഹവിസ്സുകൊണ്ട്‌  ബലി തൂകുകയും ചെയ്യുന്നു .
ഉരുളി കമിഴ്ത്ത്
സന്താന  ലാഭത്തിനായി  മണ്ണാറശാലാ  ശ്രീ നാഗരാജാ ക്ഷേത്രത്തിൽ  ദമ്പതികൾ  അനുഷ്ഠിക്കുന്ന  ചടങ്ങാണ് ഉരുളി കമിഴ്ത്ത്‌.മണ്ണാറശാലാ  ഇല്ലത്തെ വലിയമ്മയുടെ  സന്നിധിയിൽ  തൊഴുതു  അനുവാദം വാങ്ങിയ ശേഷം ഒരു ഉരുളി നടയ്ക്കു വയ്ക്കുന്നു .വിശേഷാൽ വഴിപാടു നടത്തിയ ശേഷം വാദ്യ ഘോഷങ്ങലോടും ചങ്ങല വിളക്കുകളുടെ  അകമ്പടിയോടും കൂടി ഉരുളി എഴുന്നള്ളിച്ച് വലിയമ്മ അത് ഉരുളി കമിഴ്ത്ത്  നിലവറയിൽ കൊണ്ട് ചെന്ന് വയ്ക്കുന്നു . ചടങ്ങുകൾ നടത്തിയ ശേഷം അതിന്റെ അനുഗ്രഹമായി സ്ത്രീകൾ  ഗർഭം  ധരിക്കുമെന്നാണ് വിശ്വാസം.പ്രസവത്തിനു ശേഷം കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ പ്രത്യേക വഴിപാടുകൾ നടത്തി ഉരുളി മലർത്തിയടിക്കുമ്പോൾ   വഴിപാടു പൂർത്തിയാകുകയും  ചെയ്യുന്നു .

             ഒരുകാലത്ത് ഭക്തരുടെ അഭയ കേന്ദ്രമായിരുന്ന സർപ്പക്കാവുകൾ പൂജയും വിളക്കും മുടങ്ങി ഘോര വിഷ സർപ്പങ്ങളുടെ വിഹാര കേന്ദ്രമാകുന്ന കാഴ്ചയാണ്ഇന്നുകാണാൻ  കഴിയുന്നത്‌.വായൂ മലിനീകരണം തടയുന്നതിലും പരിസ്ഥിതിയുടെ  സന്തുലിതാവസ്ഥ  നിലനിർത്തുന്നതിലും പ്രകൃതിയുടെ  സംരക്ഷകരായി വര്തിച്ചിരുന്ന കാവുകൾ ഇന്ന് ഓർമ്മകളുടെ  താളിലാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്‌.

പുതു തലമുറയിൽനിന്നു  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും വരും തലമുറയിലൂടെ പൂർതിയാകുമൊ എന്ന് നമ്മൾ പേടിക്കേണ്ടിയിരിക്കുന്നു.അങ്ങനെയാണെങ്കിൽ  സര്പ്പക്കവുകളും ചരിത്രത്തിൻറെ  ഭാഗമാകും.

ഫ്ലാറ്റുകളും വില്ലകളും കെട്ടിപ്പൊക്കാൻ മത്സരിക്കുന്ന മനുഷ്യൻ കാവുകളെ ഭൂമിക്കടിയിൽ കുഴിച്ചു മൂടിക്കൊണ്ടിരിക്കുകയാണ്.ഗ്രാമഭംഗി ഇടിച്ചു നിരത്തി പട്ടണങ്ങൾ പൊക്കുമ്പോൾ ആധുനിക ലോകം കെട്ടിപ്പടുതാൻ മത്സരിക്കുകയാണ് വന്കിട റിയൽ എസ്റ്റേറ്റ്കമ്പനികൾ.ഒരു പക്ഷെ പഴയ മനോഹാരിതയിൽ കാവുകളെ സമൂഹത്തിൽ  കാണാൻ കഴിയില്ലെങ്കിലും ഉള്ള സർപ്പക്കാവുകൾ നശിപ്പിക്കാതെ സരംക്ഷിച്ചു ആരാദിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും അങ്ങനെ ചെയ്യാത്ത പക്ഷം ഒരു പക്ഷെ ചരിത്രത്തിനും ഭാവിയില കണക്കു പറയേണ്ടിവരുമെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇനിയും സർപ്പക്കാവുകളിൽ തിരി തെളിയട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.
അവസാനിച്ചു
ലേഖനം തയ്യാറാക്കാൻ , റിസർച്ചിനായി എന്നെ സഹായിച്ച എൻറെ സുഹൃത്തുക്കളായ അജേഷ് ,രാജേഷ് ..എന്നിവർക്കും,മറ്റു വിവരങ്ങൾ നൽകി സഹായിച്ച വക്കത്തു വിളാകം ശ്രീ ദേവി ക്ഷേത്ര ഭാരവാഹികൾക്കും,വക്കം കുളങ്ങര ക്ഷേത്ര ഭാരവാഹികൾക്കും എൻറെ വിനീതമായ നന്ദി അറിയിക്കുന്നു.

അജിത് പി. നായർ 

കീഴാറ്റിങ്ങൽ 

Friday, January 01, 2016

Friday, January 01, 2016 11

ഒരിക്കൽ ഒരു യാത്രയിൽ


ഏതു പോലീസുകാരനും ഒരമളി പറ്റും !

വേനലവധിയിൽ   നാട്ടിൽ പോയ സമയം.   പാസ്സ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട്  കോഴിക്കോട് പാസ്പോർട്ട്‌ ഓഫീസിൽ പോകണം.  ജില്ലാതലങ്ങളിൽ പാസ്സ്പോർട്ട്  ഓഫീസുകൾ ഉണ്ടെങ്കിലും പഴയ കേസുകൾക്ക്‌ മേഘല ഓഫീസ് ആയ കോഴിക്കോട് തന്നെ പോകണം.

രാവിലെ തന്നെ ഉണർന്നു, പെട്ടെന്നു  തയ്യാറായി ബസ്‌ സ്റ്റോപ്പിൽ എത്തി.  മൂന്നു നാല് മണിക്കൂറത്തെ യാത്രയുണ്ട്.  തളിപ്പറമ്പിലെത്തിയാൽ അവിടുന്ന് നേരിട്ട് ബസ്സുണ്ട് കോഴിക്കോട്ടേയ്ക്ക്.  ബസ്സിൽ കയറി ടിക്കെറ്റ് എടുക്കാൻ പേഴ്സ് എടുത്തപ്പോളാണു ശ്രദ്ധിച്ചത്, പേഴ്സിൽ ആകെ 150 രൂപയെ ഉള്ളൂ.  കോഴിക്കോടെയ്ക്ക് എത്ര രൂപയാണ് ബസ് ചാർജ് എന്നറിയില്ല.  എന്തായാലും പത്തറുപതു രൂപയാകും. മുൻപോട്ടു വച്ച കാൽ പുറകോട്ടില്ല.  വരുമ്പോലെ വരട്ടെ.  ഞാൻ യാത്രയായി.   പതിനഞ്ചു രൂപ കൊണ്ട് തളിപ്പറമ്പിൽ എത്തി.   ആദ്യം കണ്ട കോഴിക്കോട് ബസ്സിൽ കയറി.  യാത്ര മാറ്റിവെക്കണോ ? ഇടയ്ക്ക് ഒരു ശങ്കയായി.   

ടിക്കറ്റ്‌ മുറിച്ചു തന്നപ്പോഴേ എന്റെ പകുതി ശ്വാസം പോയി.    85 രൂപ ! മിച്ചം കീശയിൽ ഉള്ളത് 60 രൂപ.  മടക്കയാത്രയ്ക്ക് കാശില്ല!  കണ്ണൂരെത്തിയപ്പോൾ  ചിന്തിച്ചു .... തിരിച്ചു പോയാലോ ? എന്നാൽ മാനോംമര്യാദയോടെ വീട്ടിലെത്താം.  പക്ഷെ എന്തെന്നറിയില്ല മനസ്സ് മുന്നോട്ടു തന്നെ.

കോഴിക്കോട് ബസ്സിറങ്ങി.  ഒരു ചായ കുടിച്ചു.  10 രൂപയോളം പോയി കിട്ടി.  ഉടനെ തന്നെ പാസ്പോർട്ട്‌ ഓഫീസിൽ എത്തി.  അപ്പോഴാണ്‌ അറിയുന്നത് പഴയ റെക്കോഡുകൾ ഉള്ളത് വേറൊരു ഓഫീസിൽ ആണ് - കോഴിക്കോട് തന്നെ.   

ഓട്ടോ പിടിച്ച്  പഴയ ഓഫീസിൽ എത്തി.  20 രൂപ കൂടി പോയിക്കിട്ടി.  എനിക്ക് ഉള്ളിൽ ഒരു ഭയം ഇല്ലാതില്ല.  എങ്ങിനെ തിരിച്ചു പോകും ?  ഇപ്പോൾ തന്നെ സമയം ഉച്ചയായി.  കാര്യങ്ങൾ ഒക്കെ ശരിയാക്കി വരുമ്പോൾ വൈകുന്നേരം ആകും.   

പാസ്സ്പോർട്ട് ഓഫീസിൽ കുറച്ചു സമയം എടുത്തെങ്കിലും കാര്യങ്ങൾ എല്ലാം ഭംഗിയായി നടന്നു.  പുറത്തു ഇറങ്ങിയപ്പോൾ നല്ല വിശപ്പ്‌.  ഊണ് കഴിക്കൽ എന്തായാലും നടക്കില്ല.  ഏതായാലും ഒരു ചായ കുടിക്കാം.

നേരം വൈകുന്നേരം ആയി.  ചായ കുടിച്ച വകയിൽ 20 രൂപ കൂടി പോയിക്കിട്ടി.   കണക്കു തെറ്റിയിട്ടില്ല - കൂടെ ഒരു പഴം പൊരിയും ഉണ്ടായിരുന്നു !  

ഇനിയെന്ത് ചെയ്യും ?  കയ്യിൽ ആകെ പത്തുരൂപയുണ്ട്.  അക്കൊണ്ടിൽ നിന്നും പൈസ എടുക്കാമെന്ന് വെച്ചാൽ എ.ടി.എം. കാർഡ് കയ്യിൽ ഇല്ല.  എന്റെ ഒരു അടുത്ത സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു.  അപ്പോഴാണ്‌ ശ്രദ്ധിച്ചത് - മൊബൈലിന്റെ ചാർജ് തീരാൻ പോകുന്നു.  സുഹൃത്ത് പറഞ്ഞു,  ഞാൻ നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്.   

എന്ത് ചെയ്യാൻ ?  ഈ പരിചയം ഇല്ലാത്ത സ്ഥലത്ത് വന്ന് ആര്  കാശ് തരാൻ !   കള്ള വണ്ടി കയറിയാലോ ?  അങ്ങനെയാണേൽ കണ്ണൂര് വരെ തീവണ്ടിയിൽ പോകാം.   അവിടുന്ന് ഓട്ടോ പിടിച്ചാൽ വീട്ടിൽ എത്തിയ ശേഷം കാശ് കൊടുക്കാമല്ലോ !

കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു സുഹൃത്തിന്റെ ഫോണ്‍ വന്നു.   ഫോണിന്റെ ചാർജും തീരാറായിരിക്കുന്നു !  ആ സുഹൃത്ത് ഒരു നമ്പർ തന്നു.   പുള്ളിക്ക് പരിചയം ഉള്ള ഒരാൾ കോഴിക്കോട് ഉണ്ട് .  പുള്ളി വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.   ഞാൻ സംസാരിച്ച്, നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുത്താൽ മതി.

ഞാൻ ആ സുഹൃത്തിന്റെ സുഹൃത്തിനെ വിളിച്ചു.  ഉടൻ തന്നെ എന്റടുത്തു എത്താം എന്ന് അയാൾ  പറഞ്ഞു.   എന്റെ ഭയം ഇപ്പോൾ മൊബൈലിനെ കുറിച്ച്  ആയി.  മൊബൈൽ ഓഫായി കഴിഞ്ഞാൽ പിന്നെ ഒരു പക്ഷെ പുള്ളിക്കെന്നെ കണ്ടുപിടിക്കാൻ കഴിയില്ല.  

അതിനിടെ സുഹൃത്തിന്റെ ഫോണ്‍ വീണ്ടും വന്നു.   ഞാൻ കാര്യങ്ങൾ പറഞ്ഞു , ഉടനെ കാശുമായി അയാൾ വരുന്നുണ്ടെന്നു പറഞ്ഞു.   ഫോണിൽ ചാർജ് കുറവായതിനാൽ ഞാൻ കൂടുതൽ സംസാരിച്ചില്ല.

അങ്ങനെ ഒരു വല്ലാത്ത സ്ഥിതി വിശേഷം. പുറമേ ഒരാശ്വാസം തോന്നിയെങ്കിലും ഉള്ളിൽ  ഭയം തന്നെയായിരുന്നു.  മൊബൈൽ ഓഫായാൽ കാശ് കിട്ടാൻ ബുദ്ധിമുട്ടാണ്. കുറച്ചു കഴിഞ്ഞാൽ നേരം ഇരുട്ടും.  ഇപ്പോൾ പുറപ്പെട്ടാലേ  രാത്രി ഒരു പത്തു മണിക്കെങ്കിലും വീട്ടിലെത്താൻ പറ്റു.  അതുപോലെ കയ്യിൽ 100 രൂപ പോലും ഇല്ലാത്തതിനാൽ, കാശുമായി വരുന്നയാളെ അഭിമുഖീകരിക്കാൻ ഒരു വൈമനസ്യം.   ഒരു പക്ഷെ അയാൾ ചിന്തിക്കുമായിരിക്കും - ഇവനേതു കോത്താഴത്തുകാരനാ !

അയാൾ വരാമെന്ന് പറഞ്ഞിട്ട് നേരം കുറെയായി.   ഉള്ളിൽ  വീണ്ടും ഭയം !  ഒടുവിൽ കള്ളവണ്ടി തന്നെ കയറേണ്ടി വരുമോ ?  പീന്നീടു പിടിക്കപ്പെട്ട്  പോലീസ് ലോക്കപ്പിൽ ആയിരിക്കുമോ ഇന്നത്തെ രാത്രി !   മിനുട്ടുകൾ മണിക്കൂറുപോലെ ഇഴഞ്ഞു   നീങ്ങി.  എന്റെ ഹൃദയമിടിപ്പ്‌ സെക്കന്റ്‌ സൂചിയെ കടത്തിവെട്ടി.  

പക്ഷെ, ഒടുവിൽ, ആരോ ചെയ്ത സുകൃതത്തിന്റെ ഫലമായി അയാൾ വന്നു - ഒരു ദൈവ ദൂതനെ പ്പോലെ !   എനിക്ക് ഒരു ചെറുപുഞ്ചിരിയോടെ കാശു തന്നു.   അയാൾക്ക്‌ നന്ദി പറഞ്ഞ് ഞാൻ മടക്കയാത്രയായി.    (കാശ് പിന്നെ തിരിച്ചു കൊടുത്തു കേട്ടോ ....)

വിനോദ് ചിറയിൽ, ഡൽഹി 

Saturday, December 19, 2015

Saturday, December 19, 2015 1

നീലക്കുതിര


അയാൾ ബസ്സ് കാത്തുനിൽക്കുകയാണെന്നു കരുതുക. സ്ഥലം വിമൻസ് കോളേജിനു അരികിലുള്ള വെയിറ്റിംഗ് ഷെൽട്ടർ.  അയാൾ കാഴ്ചയിൽ സുന്ദരനാണ്.  ബസ്സുവരാൻ ഇനിയും സമയമുണ്ട്.  ക്ലാസ്സ് കഴിഞ്ഞു , ബസ്സിനു കാത്തു നിൽക്കുന്ന വിദ്യാർത്ഥിനികളുടെ "മോഡെണ്‍ ചന്തം" ആസ്വദിക്കാൻ അയാൾ തയ്യാറാവുന്നു. പെണ്‍കുട്ടികൾ ഒളികണ്ണാൽ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്  അയാൾ വിചാരിക്കുമായിരിക്കാം.

ബസ്സുവരാൻ വൈകട്ടെയെന്നു അയാൾ ആഗ്രഹിക്കാതിരിക്കില്ല.  അയാൾ തന്റെ തിരക്കുകൾ മറക്കുന്നു.  ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണമെന്ന് പറഞ്ഞാണ് ഓഫീസിൽ നിന്ന് നേരതെത്തെയിറങ്ങിയത്.  ഭാര്യക്ക് അവളുടെ അമ്മയുണ്ടല്ലോ എന്ന ചിന്തയാണ് അയാൾക്കിപ്പോൾ.

അങ്ങനെയിരിക്കെ അയാളുടെ മുന്നിൽ ഒരു ബൈക്ക് വന്നു നിൽക്കുന്നു .  അതിൽ നിന്ന് മോടിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീ ഇറങ്ങി , തന്റെ സാരഥിയെ യാത്രയാക്കിയ ശേഷം , അയാള് നിൽക്കുന്നതിനു തൊട്ടുപുറകിൽ വന്നു സ്ഥാനമുറപ്പിക്കുന്നു.   "പെർഫും കാറ്റ് " അയാൾക്ക്‌ ചുറ്റും വീശിയടിക്കുകയായി .   ഷെൽട്ടറിൽ, കൂടി  നിൽക്കുന്ന പെണ്‍കുട്ടികളേക്കാൾ സൌന്ദര്യം പുറകിൽ നിൽക്കുന്ന സ്ത്രീയ്ക്കുണ്ടെന്നു അയാൾ മനസ്സിലാക്കുന്നു.  അവൾ ചൂടിയിരിക്കുന്ന മുല്ലപ്പൂമാലയുടെ സൌരഭ്യം അയാളെ ആകർഷിക്കാതിരിക്കില്ല .  ഇടയ്ക്കിടെ തിരിഞ്ഞു നോക്കാതിരിക്കാൻ അയാൾക്കാവുന്നതെങ്ങിനെ ?   ഓരോ തവണയും അവളുടെ മനോഹരമായ ഉദരത്തിലേക്കു അയാളുടെ നോട്ടം പാറി വീഴുന്നു.   ഭാര്യയടെ ഓടിഞ്ഞുണങ്ങിയ ശരീരത്തിൽ നിന്ന് , ഈ തളിരുടളിലേക്കുള്ള അന്തരം മനസ്സിലാക്കുമ്പോൾ ഒരു അപകർഷതാ ബോധം അയാളെ വേട്ടയാടാൻ തുടങ്ങുന്നു.

കോളേജ് വിദ്യാർത്ഥിനികൾ കുശു കുശുത്തുകൊണ്ട് ചിരിക്കുന്നത് അയാൾ കാണുന്നില്ല .  പിന്നിലുള്ള സൌന്ദര്യം ഒപ്പിയെടുക്കുകയാണല്ലോ അയാളുടെ കണ്ണുകൾ .  നോക്കൂ - പെണ്‍കുട്ടികളുടെ ആ സംഘത്തിൽ അയാളുടെ അയൽക്കാരിയുമുണ്ടാവാം.  പൊതുജന മദ്ധ്യത്തിൽ താൻ ഒരു മാന്യനായിരുന്നുവെന്ന വസ്തുത അയാൾ മറന്നുപോയിരിക്കുന്നു.  ആ സ്ത്രീ അയാളെനോക്കി വശ്യമായി ചിരിക്കുകയാണ്.  അയാൾക്ക്‌ സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷം.   പക്ഷെ അയാള് ഗൌരവം ഭാവിക്കുന്നു.   അവൾ അയാൾക്കരികിലേക്കു നീങ്ങുന്നു.   അയാളുടെ ഞരമ്പുകൾ മുറുകുകയാണ്.  അവളുടെ ഗന്ധം അയാളെ ഉന്മത്തനാക്കുന്നു.   അവൾ തന്നെ തൊട്ടതായ് അയാൾ അറിയുന്നു.   തിരിഞ്ഞു നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ വാചാലത.  അയാൾ മുഖം തിരിക്കുമ്പോൾ വീണ്ടും സ്പർശം .   നിയന്ത്രണത്തിന്റെ അവസാനത്തെക്കണ്ണിയും പൊട്ടുന്നതിവിടെയാണ് .   ഒരു ഓട്ടോ ഷെൽട്ടറിനു മുന്നിൽ വന്നു നിന്നപ്പോൾ അവൾ അയാളെ മുട്ടിയുരുമ്മിക്കൊണ്ട് നടന്നു പോകുന്നു.  ഓട്ടോയിൽ അവൾ അയാളെ വെയിറ്റ് ചെയ്യുകയാണ്.  കൈമാടി വിളിക്കുന്നുണ്ടവൾ.   അയാൾക്ക്‌ പോകാതിരിക്കാനാവില്ല.   കാരണം ആ ഗന്ധം അയാളെ അത്രമേൽ സ്വാധീനിച്ചു കഴിഞ്ഞു.

വായ്പൊത്തി ചിരിക്കുന്ന വിദ്യാർത്ഥിനികളെ കടന്നു ഓട്ടോ ഇരുവരെയും വഹിച്ചുകൊണ്ട് പാഞ്ഞു തുടങ്ങുകയായി.  വാഹനത്തിൽ വെച്ചും അവർ പരസ്പരം സംസാരിക്കുന്നില്ല.   എങ്കിലും അവളുടെ കൈ സ്വാതന്ത്ര്യത്തോടെ അയാളെ തഴുകാതിരിക്കില്ല.  അയാൾ അവളെയും.   ഓട്ടോ ഒരു വലിയ കെട്ടിടത്തിനു മുന്നിൽ നിൽക്കുമ്പോൾ അയാൾ എന്തോ ചോദിക്കാൻ ശ്രമിക്കുന്നു.  അവൾ പക്ഷെ മുഖം കൊടുക്കില്ല.   അത് അവളുടെ വീടാണെന്നു അയാൾ ധരിക്കുക സ്വാഭാവികം.

തന്റെ കൈ പിടിച്ചുകൊണ്ടു അവൾ വീടിനു നേർക്ക്‌ നീങ്ങുമ്പോൾ അയാൾക്ക്‌ കൌതുകമോ, അകാംക്ഷയോ ഉണ്ടാകുന്നില്ല.  മറിച്ച് ആർത്തിയാണ് .  കതകുകൾ ഭദ്രമായി അടച്ച ഒരു റൂമിനുള്ളിൽ അവളെ കെട്ടിപുണർന്നു കിടക്കാൻ അയാൾക്ക്‌ ധൃതി .

അവൾ കാളിംഗ് ബെല്ലിൽ വിരലമർത്തുന്നു .  കതകു തുറന്നു പുറത്തു വന്ന മധ്യവയസ്കനെ അവൾ "സർ " എന്ന് വിളിക്കുമ്പോൾ മാത്രമാണ് അതൊരു അന്യ ഗൃഹം ആണെന്ന് അയാൾ അറിയുക.  അപ്പോഴും അയാൾക്ക്‌ കാര്യമായ ശങ്കകൾ ഇല്ല.  മദ്ധ്യവയസ്കൻ അയാളെ പുറത്തു നിർത്തി അവളെയും വിളിച്ചുകൊണ്ടു അകത്തേയ്ക്ക് പോകുന്നു.   അയാൾക്ക്‌ ചിന്തിക്കാൻ സമയം ലഭിക്കുന്നതിനു മുൻപ് ഒരു പയ്യൻ വന്നു വിളിക്കുന്നു.  പയ്യനെ അനുഗമിക്കുമ്പോൾ അയാളുടെ കണ്ണുകൾ അവളെ തിരയാതിരിക്കില്ല.  പയ്യൻ അയാളെ എത്തിക്കുക എയർ കണ്ടീഷൻ സൌകര്യമുള്ള ഒരു മുറിയിലാണ്.  കമ്പ്യൂട്ടർ , ടി.വി.,ക്യാമറ മുതലായവയൊക്കെ ആ മുറിയിൽ കാണുന്നു.   പട്ടുമെത്തയിൽ ഒരു പെണ്‍കുട്ടി ഉണ്ടാകും.  മെലിഞ്ഞുണങ്ങിയ ഒരുവൾ.  അയാളുടെ ഭാര്യയെക്കാൾ വികൃതമായ ഒരു കോലമാണതു.  സുതാര്യമായ വസ്ത്രമായിരിക്കും അവൾ ധരിച്ചിരിക്കുന്നത്‌.  പിന്നിൽ വാതിലടയുന്നത് കേട്ട് അയാൾ ഞെട്ടിത്തിരിയും.

ഒരു താടിക്കാരൻ വന്നു കൈപിടിച്ച് കുലുക്കുമ്പോൾ അയാൾ യന്ത്ര മനുഷ്യനായിത്തീരുകയാണ് .  പെണ്‍കുട്ടി അയാളുടെ മുമ്പിൽ വച്ചുതന്നെ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നു.    വിദഗ്ദ പരിശീലനം ലഭിച്ച ഒരു കുതിരയുടെ മിടുക്കൊടെയും ചടുലതയോടെയും അവൾ അയാളെ ബെഡ്ഡിലേക്കു മറിച്ചി ടുകയാണ് .  ക്യാമറ ഓണായത് അയാൾ അറിയാതിരിക്കാൻ സാധ്യതയില്ല.  "എന്താ ഇത്?" എന്ന് ചോദിക്കാൻ, അല്ലെങ്കിൽ "അരുത്" എന്ന് പറയാൻ അയാളുടെ നാവു ഉയരുന്നില്ല.

അയാൾക്ക്‌ അയാളെ നഷ്ടമായിരിക്കുന്നു....

ഡിയർ ഫ്രണ്ട് ... പ്ലീസ് ലിസ്സണ്‍ ,  അയാൾ ഞാനാവാം.... നിങ്ങളുമാവാം

ഉമേഷ്‌ ആറളം 

Thursday, December 17, 2015

Thursday, December 17, 2015 0

DROPS



ഇത് സംവിധാനം ചെയ്ത വിനോദ് പട്ടുവം ഈ ബ്ലോഗ്ഗിന്റെ അഡ്മിൻ ആയ ഞാൻ അല്ല.

Wednesday, December 16, 2015

Wednesday, December 16, 2015 0

ഏലിയാസ്



കരിയുന്ന മണൽ ഗന്ധം,  പ്രാണവായുവിൽ പരക്കുന്ന പലന്തിയിൽ അരക്കിന്റെ ലഹരി സിരകളിലേക്കൊഴുക്കുവാനുള്ള ഏലിയാസിന്റെ നീക്കം.      മേല്ക്കൂര നിലം പൊത്തിയ വീഞ്ഞു കടയുടെ ശിഷ്ട കോണിലൂടെയുള്ള കണ്ണുപാച്ചിലുകൾ പൊട്ടിച്ചിതറിക്കിടക്കുന്ന കുപ്പിക്കഷണങ്ങളിലെ, ബാക്കി നിന്നിരുന്ന നനവുകളിലേക്ക് ഏലിയാസ് തന്റെ നാവിനെ എത്തിച്ചപ്പോഴേക്കും വാപിളർന്നു നില്ക്കുന്ന മരണനേരത്തിലേക്ക് അടിമുടിയൂർന്നു വീഴാൻ പോകുന്ന തെരുവിനുമീതെ , നിലനിൽപ്പിന്റെ സമരമുഖം അലറി പറഞ്ഞു....      

"കടൽക്കരയിൽ ബോട്ടുകൾ എത്തിയിട്ടുണ്ടേ..."   

                                 ആ വാക്കുകളിലെ വ്യാകുലത ഏലിയാസിൻറെ  ചെവികളെ കൂർപ്പിക്കാതിരുന്നതിൻറെ കാരണം, പത്തുപക്ഷത്തുനിന്നു നോക്കിയാലും കീറിമുറിയില്ലെന്നത് തെരുവിൻറെ മാത്രം നിശ്ചയം. തീവ്രമതവികാരങ്ങളുടേയും അധികാരമോഹങ്ങളുടേയും ഞെരുക്കലുകൾക്കിടയിലെ ,വെടിയുണ്ടകളുടെ  കണ്ണുകളിൽപെടാതെ കാലം ഏലിയാസിൻറെ  ജീവിതത്തെ തെരുവിൻറെ ആൽമാവിലേക്കാണു ചേർത്തുവച്ചത്.

                               തൻറെ കാലുകളിലെ ചോരകുടിക്കാൻ നാവുനീട്ടികിടന്നിരുന്ന കുപ്പിചില്ലുകളിലൊന്നെടുത്ത് ,വിള്ളലുകൾ വീണ  ഭിത്തികൾക്കു നേരെ എറിഞ്ഞുകൊണ്ടു പറഞ്ഞു..
                                                                                                                                    
"എൻറെ ഉടൽ  മുറിയുവോളം യുദ്ധവും കലാപവുമൊന്നും ഏലിയായെ ബാധിക്കില്ലാ... ചേർത്തുപിടിക്കാൻ എനിക്കാരുമില്ലാ.. ഓർത്തിരിക്കാൻ ഞാനാർക്കും ഒന്നുമല്ലാ.."

 പറഞ്ഞു തീർത്തവാക്കുകൾക്കൊടുവിൽ വിടർന്ന ചിരിയുമായിതെരുവിൻറെ മദ്ധ്യ, പൂട്ടികിടക്കുന്നൊരു കടത്തിണ്ണയിലേക്കയാൾ നടന്നുകയറി.തെണ്ടലും തീറ്റയും കഴിഞ്ഞുള്ള ഏറിയനേരവും ഒരന്തർമുഖൻറെ ശരീരഭാഷയോടെ ജീവിതത്തെ അടക്കം ചെയ്തു വെയ്ക്കാറുള്ളത്   തിണ്ണയിലാണ് കടത്തിണ്ണ ഇന്നയാളിൽ തെരുവിനേക്കാൾ വളർന്നിരിക്കുന്നു .   

 ആയുസുമുഴുക്കെ സ്വരുക്കൂട്ടിയതിനുചുറ്റും കാവലുകിടന്നിരുന്ന ശേഷിച്ചവരും കടൽ തീരത്തേക്കോടുന്ന കാഴ്ചയിലേക്ക്  ഏലിയാസ്ഒരുചെറുചിരിമാത്രമിട്ടത്തിനു പുറകെ ,
"സ്വപ്നങ്ങളില്ലാത്തവനെ പ്രണയിക്കാൻ മരണം പോലും മടിക്കുമെന്നു” പറഞ്ഞെത്തിയ അയാളുടെ ചിന്തയുടെ അറ്റത്ത് ചില നുറുങ്ങു വാക്കുകൾ  കൂടെ പിറന്നിരുന്നു..."ഏലിയാസ്‌ .തെണ്ടണം ...തിന്നണം ..തീരണം.."

                               പെട്ടെന്നുണ്ടായ ഒരു വലിയ പ്രകമ്പനം താനിരുന്നിടം പിളർക്കുന്നതായി ഏലിയാസിനു തോന്നി. ഭ്രാന്തൻ  ആശയങ്ങളുടെ ഉറപ്പിനുവേണ്ടിയുള്ള മനുഷ്യ കുരുതി,  വെടിയൊച്ചകളുടേയും പുകമറകളുടേയും അകമ്പടിയോടെതെരുവിൻറെയൊരറ്റം മുതൽ കർമ്മം തുടങ്ങിയിരിക്കുന്നു.......

                          ഒരു കോപ്പയരക്കിൻറെ സാങ്കല്പ്പിക ലഹരിയിലെന്ന കിറുക്കൻ  ഭാവത്തോടെ , മരണത്തെ ആശ്ലേഷിക്കാൻ നിന്ന ഏലിയാസിൻറെ കാലുകളിലേക്ക് കിതച്ചുവീണ ഒരു നാലുവയസുകാരൻറെ കൈകൾ കെട്ടിയമർന്നു. ഒന്നു നിലവിളിക്കുവാൻ പോലും കഴിയാതിരുന്ന തണുത്തുവിറയാർന്ന കുഞ്ഞുസ്വപ്നത്തെ കോരിയെടുത്ത് സ്വന്തം തോളിലേക്കിടാൻ അപ്പോൾ അയാൾക്കു തോന്നി.  മറുകരതേടി ജീവൻ നിലനിർത്താമെന്ന ചിന്തയിലൊരുങ്ങുന്ന ബോട്ടുകലിലൊന്നിൽ കുഞ്ഞിനെ എത്തിക്കാമെന്ന വിചാരത്തോടെ, അയാൾ കടൽ തീരത്തേക്കെത്തുമ്പോഴേക്കും,ഇരുൾ വീണുകഴിഞ്ഞിരുന്ന തിരമാലകളെ മുറിച്ച്, നിലവിളികളും പേറിക്കൊണ്ട് ബോട്ടുകൾ യാത്രയായികഴിഞ്ഞിരുന്നു... 

            റെഫ്യൂജികളെന്ന പേരിൽ ഏതെങ്കിലുമൊരുകര തങ്ങളെ മാമ്മോദീസാമുക്കി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽതീരം വിട്ടകലുന്ന ബോട്ടുകളെ നോക്കി ഏലിയാസ് നിന്നെങ്കിലും, തൻറെ നെഞ്ചോടു കിടക്കുന്ന കുഞ്ഞിൻറെ ഹൃദയമിടിപ്പുകൾ  അയാളിലെ ഭ്രാന്തൻ കെട്ടുകളെ അയച്ചുതുടങ്ങിയപ്പോൾ, വെടിയുണ്ടകൾ തീരം മണത്തടുക്കുന്നുയെന്ന അറിവിൽ, കണ്ണിൽപെട്ട ഒറ്റ മരതോണിയെ  കരയിൽനിന്നും കടലിലേക്കുതള്ളി കുഞ്ഞുമായി അയാൾ തിരമുറിച്ചുകടന്നു. ജീവിതത്തിലാദ്യമായി ഏലിയാസ് മറ്റൊരാൾക്കുവേണ്ടി   തുഴയെറിഞ്ഞു തുടങ്ങി......... തൻറെ ദേഹത്തോടള്ളിപ്പിടിച്ചുകിടന്ന കുഞ്ഞുമായി, ഏറെ നേരത്തെ തുഴച്ചിലുകൾക്കിടയിലെപ്പോഴോ,  തുഴകൈമോശം വന്നതും, വെടിയൊച്ചകൾ അകന്നുപോയതും അയാൾ അറിഞ്ഞിരുന്നില്ല.   

                             കുളിർമ്മയുള്ള കടൽക്കാറ്റിൽ ആടിരസിച്ചിരുന്ന ഒറ്റമരതോണിയിലെ നിഷ്കളങ്കമായ പിഞ്ചു മുഖത്തെ ചങ്കോടു ചേർത്തുപിടിക്കുമ്പോൾ, ഏലിയാസ്സ്വന്തം ഹൃദയമിടിപ്പുകൾക്ക് കാതുകൊടുത്തുതുടങ്ങി... വിറങ്ങലുമാറാത്ത കുഞ്ഞിൻറെ നിർമ്മല ഭാവത്തെ ഉന്നം പിടിച്ചു തുടങ്ങിയ എലിയസിൻറെ  തോണി, നിശബ്ദതയുടെ വാചാലത പഠിപ്പിക്കുന്ന കലാലയങ്ങൾ തേടി ആഴിയുടെ ഹൃദയം തേടിനീങ്ങി...

 കടലിൻറെ ആഴത്തിനും ആകാശത്തിൻറെ അനന്തതയ്ക്കുമിടയിലൂടെ കനമറ്റ മനസുമായി ഒഴുകുമ്പോൾ, താൻ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്നത്  പ്രപഞ്ചത്തെ മുഴുക്കെയാണെന്ന ബോധ്യം ഏലിയസിനുണ്ടയി
                                       ജീവൻറെ ശുദ്ധഭാവവും പ്രകൃതിയുടെ കരുതലും ചിതറികിടന്നിരുന്ന ഏലിയായെ കൂട്ടിചേർത്തു കഴിഞ്ഞപ്പോൾ, തന്നിലെ തെരുവുജീവിതത്തിൻറെ കൂറക്കുപ്പായം
ഉരിഞ്ഞുപോയതായി അയാൾക്കനുഭവപ്പെട്ടു . കുഞ്ഞുമുഖം കണ്ടതിനുശേഷവും, താൻ ദൈവത്തെ കണ്ടിട്ടില്ലാഎന്ന് പറയുവാനുള്ള ധൈര്യം ഇപ്പൊഴയാൾക്കില്ലഭൂമിയുടെ നിഷ്കളങ്ക ഭാവങ്ങളിലാണ് ആൽമീയതയുടെ വേരുറച്ചിരിക്കുന്നതെന്ന പൊരുൾ അയാളുടെ ആൽമാവിനെ  നഗ്നമാക്കിക്കൊണ്ടിരുന്നു.....

                        തന്നിലേക്കു ലയിക്കുന്ന കുഞ്ഞു ഹൃദയ സ്പന്ദനങ്ങളുടെ  ബലത്തിൽ, നിശബ്ദതയുടെ ദിവ്യയാമങ്ങൾ പിന്നിടുന്നതിനിടെ, മുമ്പേ പുറപ്പെട്ടുപോയ ബോട്ടുകളിലൊന്ന്, മറുകരയൊന്നിൻറെ അതിർവരമ്പുകൾ മുറിച്ചുകടന്നതിൻറെ മുറിവുംപേറി  മുങ്ങിതാഴും മുമ്പേ, മറ്റേതങ്കിലുമൊരു കര തങ്ങളോടു കരുണ കാട്ടുമെന്ന  പ്രതീക്ഷയുടെ അവസാന ചാലും കീറാനുള്ള  ശ്രമം ,ഒരു വിളിപാടകലത്തിലൂടെ സംഭവിച്ചപ്പോൾഏലിയാസ്‌ തൻറെ ശരീരമായി മാറിക്കൊണ്ടിരുന്ന കുഞ്ഞു ചൂടിനെ ബോട്ടിലെ തണുവാർന്ന കൈകളിലേക്കു പകർന്നു .

    കൊച്ചുതോണിയെ വിട്ടകന്ന ബോട്ടിനുള്ളിലെ ഗദ്ഗദങ്ങളുടേയും നിസ്സഹായതയുടെയും നടുവിൽ പിറന്ന ഒരു കാറ്റ്ഏലിയായുടെ ചെവിയിലെത്തിപറഞ്ഞു..." വിശ്വാസങ്ങൾ നൂറുമേനി വിളയിചെടുക്കാൻ മതങ്ങൾ ഭൂമിയിലെങ്ങോളം നിലങ്ങൾക്കായ് യുദ്ധം ചെയ്യുമ്പോൾ,  കരയുപേക്ഷിക്കപ്പെട്ടീ കടൽമദ്ധ്യയിന്നീ ഞങ്ങൾ ......... കുമിളകൾപോൽ ജലരാശിയിൽ ഞങ്ങൾ ........

ഒരു നിമിഷാർദ്ദം നിങ്ങൾക്കുമീതെ ദൈവം കണ്ണടയ്ക്കുമ്പോൾ ,കരകൾക്കുമീതെ  ജലപരവതാനി വിരിക്കാൻ ഞങ്ങൾ വരും .അന്ന് നമ്മൾ ഒന്നാകും .... പ്രകൃതിയിൽ.. വിശ്വാസത്തിൽ ... ദൈവത്തിൽ ...." 
                                  നനവുള്ള  കാറ്റിനെ കരയ്ക്കെത്തിക്കേണ്ട ബാദ്ധ്യത തനിക്കുണ്ടെന്ന് ഏലിയാസിന് തോന്നിതൻറെ കരയുടെ  മുറിവുകളെ ഏറ്റെടുക്കാനും, ലളിതഭാവങ്ങളെ സംരക്ഷിച്ചുപിടിക്കാനുമുള്ള  മനസുറപ്പിക്കലോടെ അയാൾ  തൻറെ ഒട്ടമരത്തോണിയുടെ തല, മരണം വിലസുന്ന തൻറെ കരയുടെ നേരെ തിരിച്ചു പിടിച്ചുക്കൊണ്ട് ഇരു കൈകളേയും തുഴകളാക്കി ചലിച്ചു തുടങ്ങി. കടലിൻറെ ച്ഛായയിൽനിന്നും  വേർതിരിച്ചെടുക്കാൻ    കഴിയാത്തവിധം ഏലിയാസിൻറെ തോണി, ചെറു തിരപോലെയായപ്പോൾ ആദ്യാന്ത്യം ഭൂവിലവതരിച്ച പ്രവാചകന്മാർ   തിരയെ അനുഗമിക്കുന്നുണ്ടായിരുന്നു ....
കുതിച്ചും കിതച്ചുമുള്ള തുഴയെറിച്ചിലുകൾക്കിടയിൽ നാഴികകൾ ഇഴയടുപ്പിച്ചപ്പോൾ രാത്രിയുടെ നീണ്ടയങ്കി നെയ്തുതീർന്നു.  

                                  അടുത്തപകൽ, ഏലിയസിൻറെ തോണി അയാളുടെതന്നെ ദേശത്തെ മറ്റൊരു കരയെ തൊട്ടുചോരമണം കരകാറ്റിനെ തടിച്ചു കൊഴുപ്പിച്ചിരുന്നു... പ്രവാചകന്മാരുടെ കാൽപ്പാദങ്ങൾ ഏലിയായ്ക്കൊപ്പം തീരത്തു പതിഞ്ഞുവിലാപങ്ങളുടെ നടുവിലൂടെ ചിതറിക്കിടന്നിരുന്ന ഉടലുകളും തലകളും ചേർത്തു വച്ചുകൊണ്ട് ഏലിയാസ്ഉറക്കെ വാവിട്ടു കരഞ്ഞു .... "എൻറെ കുടുംബം ... എൻറെ  കുടുംബം ..."

    മതമില്ലാത്ത ദൈവത്തിൻറെ നാമത്തിൽ പാഞ്ഞുനടക്കുന്ന വെടിയുണ്ടകൾ എലിയായെ വീഴത്തുമ്പോൾ ... അയാൾക്ക് ദൈവത്തിൻറെ  മുഖമായിരുന്നു .........

മണ്ണിലേക്ക് പതിഞ്ഞ ഏലിയായുടെ ചെവികൾ കേട്ടു. "ഇനി എൻറെ ഊഴം"                                                                              

                                                      - ശുഭം -


സ്റാലിൻ ബാവക്കാട്ട്